ADVERTISEMENT

തൊടുപുഴ ∙ രണ്ടാം പിണറായി സർക്കാർ ജനങ്ങളെ നിരാശയിലാഴ്ത്തിയെന്നും മുഖ്യമന്ത്രിയുടെ പദപ്രയോഗങ്ങൾ കൈവിട്ടു പോയെന്നും ഇടുക്കി ജില്ലാ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്–ജില്ലാ കമ്മിറ്റി യോഗങ്ങൾ വിലയിരുത്തി. തല്ലിച്ചതച്ചതിനു ശേഷം ജീവൻ രക്ഷാ പ്രവർത്തനം എന്നു പറഞ്ഞതു മുഖ്യമന്ത്രിക്കു യോജിച്ചതല്ലായിരുന്നെന്നും നേതാക്കൾ പറഞ്ഞു. കോവിഡ്, പ്രളയ കാലങ്ങളിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ സ്വീകാര്യത നേടിയിരുന്നു.

എന്നാൽ, ഇതു നഷ്ടപ്പെടുന്ന സാഹചര്യം അദ്ദേഹം തന്നെ സൃഷ്ടിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ ‘വിവരദോഷി’ എന്നു വിശേഷിപ്പിച്ച നടപടി ഉദാഹരണമാണെന്നും അഭിപ്രായമുയർന്നു. എൽഡിഎഫ് ദുർബലപ്പെടുമ്പോൾ പഴി സിപിഎമ്മിനു നൽകുന്നതാണ് സിപിഐയുടെ രീതി. അവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ല.

പ്രാദേശികതലത്തിലും പാർട്ടി നേതാക്കൾ ജനങ്ങളിൽ നിന്നകന്നു. ത്രിതല പ്രതിനിധികളിൽ കൂടുതൽ പേരുടെയും മോശം പ്രകടനമാണ്. ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാത്തതും പരാജയകാരണമായി. ദേശീയതലത്തിൽ ഇടതു പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ടതും ശക്തമായ ഭരണവിരുദ്ധ വികാരവും വൻ പരാജയത്തിനു കാരണമായി. ബിജെപിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ എന്ന ജനങ്ങളുടെ ചിന്ത വോട്ടെടുപ്പിൽ പ്രകടമായെന്നും നേതാക്കൾ പറഞ്ഞു.

തെറ്റുതിരുത്തൽ ഉടൻ: സിപിഎം

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം നിരാശാജനകമാണെന്നും തെറ്റുതിരുത്തൽ നടപടികൾക്കു സംസ്ഥാന ഘടകങ്ങൾ ഉടൻ തുടക്കമിടുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ജനകീയ, തൊഴിലാളി സമരങ്ങൾ സിപിഎം നയിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്നും കമ്മിറ്റി വിലയിരുത്തി.

English Summary:

Criticism against Chief Minister in CPM Idukki meetings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com