ADVERTISEMENT

ചർച്ച എക്സൈസിനെക്കുറിച്ചാകുമ്പോൾ ആരും വീര്യം പ്രതീക്ഷിക്കും. രണ്ടാം ബാർ കോഴ ആരോപണം രാഷ്ട്രീയവിവാദമായി ഉയർന്ന ശേഷമുള്ളതു കൂടിയാകുമ്പോൾ അതു പതഞ്ഞുപൊങ്ങേണ്ടതു തന്നെ. പക്ഷേ ബാർ കോഴ പോയിട്ട്, ഡ്രൈ ഡേ എന്ന വാക്ക് പോലും അവർ പറഞ്ഞില്ല. ഇതെല്ലാം ഇത്ര വേഗം മറക്കാമോ എന്നു വിചാരിച്ചാണെന്നു തോന്നുന്നു സിപിഎമ്മിലെ ടി.ഐ. മധുസൂദനൻ ബാർകോഴ ഉണ്ടായില്ലാ വെടിയായില്ലേ എന്നോർമിപ്പിച്ചിട്ടും രക്ഷയില്ല. കുറ്റം പറയരുതല്ലോ, ഒടുവിലാനായ അൻവർ സാദത്ത് ‘എക്സൈസ് വകുപ്പിൽ അഴിമതിയുണ്ട്’ എന്നു പറഞ്ഞ് മാനം കാക്കാൻ ശ്രമിച്ചു.

  • Also Read

പ്രതിപക്ഷത്തിന്റെ മറവിയിൽ നിന്ന് വീര്യം കൊണ്ടതു മന്ത്രി എം.ബി.രാജേഷാണ്. ട്വന്റി ട്വന്റി ക്രിക്കറ്റ് ഫൈനലിന്റെ പതിനഞ്ചാം ഓവർ ആയപ്പോൾ കപ്പ് പോയതു തന്നെ എന്നു വിചാരിച്ച ടീം ഇന്ത്യ, പറന്നെറിഞ്ഞ ജസ്പ്രീത് ബുമ്രയുടെ ബൗളിങ്ങിൽ കപ്പടിച്ചതു പോലെയാകും ടീം പിണറായിയുടെ തിരിച്ചുവരവെന്ന് രാജേഷിന് ഉറപ്പ്. ആ കളി പ്രതിപക്ഷം കാണാൻ പോകുന്നതേയുള്ളത്രെ! പറയാൻ കൊള്ളാത്ത വാക്കു കൊണ്ട് പ്രതിപക്ഷനേതാവിനെ വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്റ് എല്ലാവർക്കും വിനയാന്വിതൻ, അതേ പ്രസിഡന്റ് ‘അവൻ’ എന്നു വിളിച്ച മുഖ്യമന്ത്രിക്കു ധാർഷ്ട്യമാണു പോൽ! പരിഹസിച്ച രാജേഷിന് പ്രതിപക്ഷനേതാവ് ഇത്രമാത്രം മറുപടി നൽകി: ‘‘ നിങ്ങളാരും ‘അവൻ’ എന്നു വിളിച്ചു കാണില്ല. പക്ഷേ ഞങ്ങളിലൊരാളെ ‘പരനാറി’ എന്നു വിളിച്ചിട്ടുണ്ട്’.

കോടതി ഫീസ് വല്ലാതെ കൂട്ടിയതു മൂലം ചെക്ക് കേസിനും മറ്റും ആരും കോടതിയെ സമീപിക്കുന്നില്ലെന്നും പകരം ഏതെങ്കിലും ഒരു ഗുണ്ടയ്ക്കു ഫുൾ വാങ്ങിക്കൊടുത്താൽ കാര്യം നടക്കുമെന്നും വെളിപ്പെടുത്തിയത് എൽദോസ് കുന്നപ്പിള്ളിയാണ്. ജാതിക്കയിൽ നിന്നു വൈൻ ഉൽപാദിപ്പിച്ചു കിട്ടാനുള്ള കാത്തിരിപ്പിലാണ് എൻ.ജയരാജെന്നു പ്രസംഗം വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണത്തിന്റെ ഉപജ്ഞാതാവ് രാജീവ് ഗാന്ധിയാണോ ഇ.കെ.നായനാരാണോ എന്ന തീരാസംവാദത്തിൽ ആബിദ് ഹുസൈൻ തങ്ങളും ടി.വി.ഇബ്രാഹിമും ഐ.ബി.സതീഷും പങ്കുചേർന്നു. നായനാരുടെ കാലത്ത് ജില്ലാ കൗൺസിൽ ബില്ലിന്മേൽ നടന്ന ചർച്ച അന്നു സഭയിലെ ‘ബേബി’ ആയിരുന്ന മാത്യു ടി.തോമസ് ഓർമിപ്പിച്ചു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നടന്ന വിമർശനങ്ങളല്ല, അതെക്കുറിച്ചുള്ള വാർത്തകളാണ് കമ്മിറ്റി അംഗം കൂടിയായ ഐ.ബി.സതീഷിനെ വ്രണിതനാക്കിയത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തൊട്ട് എം.എൻ.വിജയൻ വരെയുള്ളവരുടെ വചനങ്ങൾ സതീഷ് ഓർമിപ്പിച്ചു. പിണറായി സർക്കാർ ദലിത് വിരുദ്ധമാണെന്ന് ആരോപിച്ച എ.പി.അനിൽകുമാറിനു മറുപടി നൽകാനായി അവർക്കു ‍വേണ്ടി ചെയ്തതിന്റെ പട്ടിക കെ.ശാന്തകുമാരി നിരത്തി. മുസ്‍ലിം ലീഗിനെ ആക്ഷേപിക്കാനുള്ള ഇന്നലത്തെ ഊഴം കെ.പി.കുഞ്ഞമ്മദ് കുട്ടിക്കായിരുന്നു.

∙ ഇന്നത്തെ വാചകം 

‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന കാണാൻ കണ്ണില്ലാത്ത ധൃതരാഷ്ട്രരെ പോലെയാണ് പ്രതിപക്ഷനേതാവ്’ – മന്ത്രി എം.ബി. രാജേഷ് 

English Summary:

Kerala Assembly Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com