ADVERTISEMENT

ആലപ്പുഴ ∙ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്നു ലോക്കറ്റ്, ഹെയർ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നെന്നു ടാങ്ക് തുറന്നു പരിശോധിക്കാൻ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമൻ പറഞ്ഞു. ലോക്കറ്റ് കറുത്തുപോയിരുന്നു.  അസ്ഥിയെന്നു കരുതാവുന്ന ചെറിയ കഷണങ്ങളും കിട്ടി. ടാങ്കിൽ വീര്യമേറിയ രാസവസ്തു കൂടിയ അളവിൽ ചേർത്തതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സെപ്റ്റിക് ടാങ്കിൽ ഇറങ്ങുമ്പോൾത്തന്നെ അറിയാം. മുൻപും ഇത്തരം ടാങ്കുകളിൽ ഇറങ്ങിയിട്ടുണ്ട്. ടാങ്ക് പരിശോധനയ്ക്കു ശേഷം വീട്ടിലെത്തിയപ്പോൾ ദേഹത്തു ചൊറിച്ചിലുണ്ടായിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറില്ല. വീര്യം കൂടിയ രാസവസ്തു കൂടിയ അളവിൽ ഉപയോഗിച്ചതിനാലാകാം ഇതെന്നു കരുതുന്നതായും സോമൻ പറഞ്ഞു.

വാഹനം കണ്ടെത്താൻ പൊലീസിന്റെ ശ്രമം

ചെങ്ങന്നൂർ ∙ കലയെ കൊലപ്പെടുത്തിയതിൽ കൂടുതൽ പ്രതികൾക്കു പങ്കുണ്ടോ എന്നും ആയുധം ഉപയോഗിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം കൊണ്ടുപോയ വാഹനം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു മാന്നാർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയത്. ഇത് അനുവദിച്ച് പ്രതികളെ കോടതി 8 വരെ കസ്റ്റഡിയിൽ വിട്ടു.

അനിലിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തു

മാന്നാർ ∙ ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചൻ, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെ മാന്നാർ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസ് വിവരങ്ങൾ തേടിയത്. പഞ്ചായത്തംഗം പുഷ്പ ശശികുമാറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. തന്റെ വാർഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും പഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു.

ആലപ്പുഴയിൽനിന്നുള്ള ഫൊറൻസിക് ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പരിസരത്തായിരുന്നു പരിശോധന. കലയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിലിട്ടെന്ന പ്രതികളുടെ മൊഴിയനുസരിച്ചു കഴിഞ്ഞ ദിവസം ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. ഇവിടെനിന്നു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞിരുന്നു.

കലയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു

മാന്നാർ ∙ കലയുടെ സുഹൃത്തായ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. കലയുമായി അടുപ്പമുണ്ടായിരുന്നെന്ന് ഇയാൾ സമ്മതിച്ചതായാണു വിവരം. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മിൽ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് അവരെ കാണാതായ ശേഷം നാട്ടിൽ പ്രചാരണമുണ്ടായി. അതിനു പിന്നിൽ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കൾ ഉൾപ്പെടെ വിശ്വസിക്കുകയും ചെയ്തു.  

English Summary:

Murder in Mannar: Locket and hair clip found from septic tank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com