ADVERTISEMENT

തിരുവനന്തപുരം ∙ കൂടോത്രം ചെയ്യുന്നവരും കുടുങ്ങും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ബില്ലിൽ ഇതുൾപ്പെടുത്തിയും ആചാരങ്ങളെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കിയും പുതിയ കരട് ബിൽ തയാറാക്കാനാണു സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. കരട് തയാറാക്കിയപ്പോൾ തന്നെ നിയമ വകുപ്പു പല വ്യവസ്ഥകളെയും എതിർത്തിരുന്നു. വൈകാതെ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിന്തുടരുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്ക് 7 വർഷം വരെ തടവും 5000– 50,000 രൂപ പിഴയും ശുപാർശ ചെയ്യുന്ന ബിൽ ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമ പരിഷ്കരണ കമ്മിഷൻ 2019 ൽ സർക്കാരിനു സമർപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് കഴിഞ്ഞവർഷം കരടു തയാറാക്കി. എന്നാൽ, പല മതാചാരങ്ങൾക്കും ഈ നിയമം തടസ്സമാണെന്നു മന്ത്രിസഭാ യോഗത്തിൽ ചില അംഗങ്ങൾ പറഞ്ഞതോടെ മുഖ്യമന്ത്രി ഇതു പിൻവലിക്കാൻ നിർദേശിച്ചു. കുറ്റമറ്റ കരട് രൂപീകരിക്കാനായിരുന്നു അന്നത്തെ തീരുമാനം.

പത്തനംതിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാത്തലത്തിലാണു നിയമമുണ്ടാക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്. ‘ആഭിചാരങ്ങളും ദുർമന്ത്രവാദങ്ങളും തടയലും ഇല്ലാതാക്കലും’ എന്ന പേരിൽ ആഭ്യന്തര വകുപ്പാണ് കരട് ബിൽ തയാറാക്കിയത്. ചില നിർദേശങ്ങൾ മതപരമായ ആചാരങ്ങളെക്കൂടി ബാധിക്കുന്നതാണെന്ന സംശയമുണ്ടായതിനാലാണു മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ ഞെട്ടിച്ച ചില കേസുകൾ:

∙ കേഡൽ ജിൻസൻ രാജ കേസ്: ശരീരത്തിൽനിന്ന് ‘ആത്മാവിനെ മോചിപ്പിക്കാനായി’ 2017 ൽ അച്ഛനും അമ്മയും സഹോദരിയുമടക്കം 4 പേരെ കൊന്നു കത്തിച്ച കേസിൽ വിചാരണത്തടവുകാരനായി പൂജപ്പുര ജയിലിലാണ് ജിൻസൻ ഇപ്പോൾ.

∙ ഇലന്തൂർ നരബലിക്കേസ്: സാമ്പത്തിക അഭിവൃദ്ധിക്കായി 2 സ്ത്രീകളെ ബലി നൽകിയ കേസിൽ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവർ 2022 ഒക്ടോബറിൽ അറസ്റ്റിലായി.

∙ കട്ടപ്പന ഇരട്ടക്കൊല: പിഞ്ചുകുഞ്ഞിനെ 2016 ലും മുത്തച്ഛനായ ഗൃഹനാഥനെ കഴിഞ്ഞവർഷവും മന്ത്രവാദത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ മാസം.

English Summary:

Black magic case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com