ADVERTISEMENT

കോഴിക്കോട് ∙ പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള ഏരിയ കമ്മിറ്റി നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാനുള്ള സിപിഎം നീക്കം പാളി. പലതരത്തിലുള്ള തട്ടിപ്പുകളുണ്ടാകുമെന്നും അതിനെതിരെ നടപടികളും സ്വാഭാവികമായുണ്ടാകുമെന്നും മുഖ്യമന്ത്രിയും ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയതോടെ ഒത്തുതീർക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. 

പരാതി പൊലീസിൽ എത്താതിരിക്കാൻ പരാതിക്കാരിയായ വനിതാ ഡോക്ടർക്ക് പണം തിരികെ നൽകി ഒത്തുതീർപ്പുശ്രമം തുടങ്ങിയിരുന്നു. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് അവർ നിലപാട് സ്വീകരിച്ചു. പരാതിയുമായി പോയാൽ കോഴ നൽകിയതിനു നിയമനടപടി നേരിടേണ്ടി വരുമെന്നു കുടുംബത്തെ ധരിപ്പിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രസ്താവനയുണ്ടായത്. 

പാർട്ടിക്കു കൂടുതൽ പരുക്കേൽക്കുന്നതിനു മുൻപ് ആരോപണവിധേയനെ ചുമതലകളിൽ നിന്ന് നീക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകിയതായാണു വിവരം. ഇയാളെ സിഐടിയു, സിപിഎം ഭാരവാഹിത്വത്തിൽ നിന്നു മാറ്റിയേക്കും. ടൗൺ ഏരിയാ കമ്മിറ്റി അടുത്ത ദിവസം ചേർന്നു നടപടി പ്രഖ്യാപിക്കുമെന്നാണു വിവരം. 

മന്ത്രി പി.എ.മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐടിയു നേതാവ് അടക്കമുള്ള നാലംഗ കമ്മിഷനെ പാർട്ടി അന്വേഷണത്തിനു നിയമിച്ചിരുന്നു. പരാതിക്കാരുടെ മൊഴി അടക്കം കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. 

വിശദീകരണം ചോദിച്ചിട്ടില്ല: പ്രമോദ് കോട്ടൂളി

കോഴിക്കോട് ∙ കോഴ വാങ്ങിയെന്ന ഒരു പരാതിയും തനിക്കെതിരെ നിലവിലില്ലെന്നു സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പറഞ്ഞു.

ടാർഗറ്റ് ചെയ്യുന്നതിന്റെ കാരണമറിയാം: റിയാസ്

തിരുവനന്തപുരം ∙ തുടർച്ചയായി ‘നെഗറ്റീവ് വിഷയ’ങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാര്യങ്ങളി‍ൽ വസ്തുതയില്ലെന്നു മനസ്സിലായാലും ചിലർ തിരുത്താൻ തയാറാകില്ല. എല്ലാ അതിരുകളും കടന്നാൽ നിയമ നടപടി സ്വീകരിക്കും. എന്നെ എന്തുകൊണ്ട് ടാർഗറ്റ് ചെയ്യുന്നുവെന്ന് ജനങ്ങൾക്ക് അറിയാം – റിയാസ് പറഞ്ഞു.

കോഴിക്കോട്ട് ‘മിനി കാബിനറ്റ്’: പി.കെ.ഫിറോസ്

കോഴിക്കോട് ∙ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് മിനി കാബിനറ്റ് പ്രവർത്തിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചു. പ്രാദേശിക നേതാവ് ഇത്രയും വലിയ പദവി ഓഫർ ചെയ്ത് പണം വാങ്ങുമെന്നു കരുതുന്നില്ല. കേസ് ഒതുക്കിത്തീർക്കാതെ നിയമ നടപടി കൈക്കൊള്ളണമെന്നും ഫിറോസ് പറഞ്ഞു.

തട്ടിപ്പുകൾക്ക് ശ്രമിക്കും, നടപടിയുമുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും അഴിമതിയുടെ ഭാഗമാണെന്ന് ആർക്കും പറയാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അംഗങ്ങളുടെ നിയമനത്തിൽ ഒരു തരത്തിലുള്ള വഴിവിട്ട നീക്കങ്ങളുമില്ല. തട്ടിപ്പുകൾ പല തരത്തിൽ നാട്ടിൽ നടക്കുന്നുണ്ട്.

ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകൾക്ക് ആളുകൾ ശ്രമിക്കും. ആ തട്ടിപ്പിനെതിരെയുള്ള നടപടികൾ സ്വാഭാവികമായുമുണ്ടാകും. പിഎസ്‍സിയെ അപകീർത്തിപ്പെടുത്താൻ പല ശ്രമങ്ങളും ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിൽ മുസ്‍ലിം ലീഗിലെ എൻ.ഷംസുദീനാണു കോഴിക്കോട്ടെ പിഎസ്‍സി കോഴ ആരോപണം സഭയിൽ ഉന്നയിച്ചത്.

ഉചിതമായ നടപടി ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ

ആലപ്പുഴ ∙ പിഎസ്‌സി കോഴ ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary:

CPM to take action on bribe for PSC Membership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com