ADVERTISEMENT

മലപ്പുറം ∙ സ്വർണക്കടത്തിനു പിന്നാലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ടും ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) പ്രകാരം കേസെടുത്ത് മലപ്പുറം പൊലീസ്. തിരൂരിൽ കഴിഞ്ഞദിവസം 30 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടിയ സംഭവത്തിലാണു കേസ്. കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ബിഎൻഎസ് പ്രകാരം കേസെടുക്കുന്നത് ഇതാദ്യമാണെന്നു പൊലീസ് പറഞ്ഞു. പണവുമായി പിടികൂടിയ തലക്കടത്തൂർ വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബിഎൻഎസിലെ ശക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതോടെ കുഴൽപണ ഇടപാടിൽ പിടിയിലാകുന്നവർക്ക് എളുപ്പത്തിൽ ഊരിപ്പോകാനാവില്ല. ഇതുവരെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണു കുഴൽപണമിടപാടിൽ പൊലീസ് കേസെടുത്തിരുന്നത്. ഇനി ബിഎൻഎസിലെ 111 (1)(7) വകുപ്പുകളാണു ചുമത്തുക. സംഘടിത കുറ്റകൃത്യം തടയൽ, ഹവാല ഉൾപ്പെടെയുള്ള അനധികൃത പണമിടപാട് തടയൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിത്. ശിക്ഷിക്കപ്പെട്ടാൽ 3 മുതൽ 10 വർഷം വരെ തടവു ലഭിക്കും. കാരിയർമാർക്കു പുറമേ, ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അന്വേഷണം നീളും.

ബിഎൻഎസ് പ്രകാരം ശക്തമായ വകുപ്പുകൾ ചേർത്തു കേസെടുക്കാൻ തുടങ്ങിയതോടെ കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കുറഞ്ഞതായി പൊലീസ് പറഞ്ഞു. ആദ്യ കേസിൽ സ്വർണം കടത്തിയയാളും ഏറ്റുവാങ്ങാൻ എത്തിയയാളും റിമാൻഡിലായി. സ്വർണവുമായി പിടികൂടിയ തൃശൂർ സ്വദേശിയുടെ പാസ്പോർട്ട് കണ്ടുകെട്ടിയെന്നും പൊലീസ് അറിയിച്ചു.

English Summary:

According to bharatiya nyaya samhita, first case in Kerala is in Malappuram on black money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com