ADVERTISEMENT

തിരുവനന്തപുരം ∙ വനം വകുപ്പിന്റെ ‘സർപ്പ ആപ്’ ഫലം കാണുന്നു; സംസ്ഥാനത്തെ പാമ്പുകടിയേറ്റുള്ള മരണം മൂന്നിലൊന്നായി കുറഞ്ഞു. നാട്ടിൽ കണ്ടെത്തുന്ന വിഷപ്പാമ്പുകളെ രക്ഷപ്പെടുത്തി വനത്തിൽ വിടാനും പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും വനംവകുപ്പ് ആരംഭിച്ച ‘സർപ്പ’ (സ്നേക് അവയർനെസ് റെസ്ക്യു ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) മൊബൈൽ ആപ്ലിക്കേഷൻ വഴി ഏകോപിപ്പിച്ചു നടത്തിയ പ്രവർത്തനങ്ങൾ വഴി ഇതുവരെ ജനവാസമേഖലയിൽ നിന്നു പിടികൂടി വനത്തിലേക്കു മാറ്റിയത് 34,559 പാമ്പുകളെ.

2019ൽ 130 പേർ പാമ്പു കടിയേറ്റ് മരിച്ചപ്പോൾ 2023ൽ 40 പേരായി ചുരുങ്ങി. രാജ്യത്ത് ഓരോ വർഷവും 60,000 ൽ ഏറെപ്പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്.  സർപ്പ ആപ് വഴി 35,874 പാമ്പുകളെയാണു വിവിധ ജില്ലകളിൽ കണ്ടെത്തിയത്. ഇതിൽ 34,559 എണ്ണത്തെ രക്ഷിച്ചു വനത്തിലേക്കു വിട്ടു. ലൈസൻസുള്ള 2400 പേരാണ് ഈ പദ്ധതിക്കു കീഴിൽ പാമ്പുകളെ പിടികൂടി വനത്തിലേക്കു വിടുന്നത്. സർട്ടിഫിക്കറ്റ് ലഭിച്ച എല്ലാവർക്കും 2800 രൂപ വിലവരുന്ന ഉപകരണങ്ങൾ ഉൾപ്പെടുന്ന റെസ്ക്യു കിറ്റ് വനംവകുപ്പ് സൗജന്യമായി നൽകിയിട്ടുണ്ട്. 

പാമ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വ്യാജ ചികിത്സകൾ ഒഴിവാക്കാനും ആപ്പിലൂടെ സാധിക്കുന്നു. ഓരോ ജില്ലയിലും റെസ്ക്യു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്സാപ് ഗ്രൂപ്പുകളുണ്ട്. വനവൽക്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരാണ് ജില്ലാ കോഓർഡിനേറ്റർമാർ. അംഗീകൃത റെസ്ക്യുവർമാർക്കും പൊതുജനങ്ങൾക്കും പാമ്പുകളെക്കുറിച്ച് ലഘുരേഖകളും വനംവകുപ്പ് തയാറാക്കിയിട്ടുണ്ട്. കേരളത്തിലെ ആപ്പിന്റെ മാതൃക പിന്തുടർന്ന് ഒഡീഷയും അസമും തമിഴ്നാടും സർപ്പ ആപ് വികസിപ്പിച്ചിട്ടുണ്ട്. 

English Summary:

Snakebite deaths in kerala decreased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com