ADVERTISEMENT

കോഴിക്കോട് ∙ പിഎസ്‌സി കോഴ ആരോപണത്തിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ജില്ലാ കമ്മിറ്റി അംഗം ഇ.പ്രേംകുമാറും ലോക്കൽ കമ്മിറ്റിയിലെ വനിതാ അംഗവും ചേർന്നാണെന്നു സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി. വ്യാജ തെളിവുകൾ ഉണ്ടാക്കി നൽകിയ പരാതി വിശ്വസിച്ച് പാർട്ടി അച്ചടക്ക നടപടി എടുത്തതിൽ കടുത്ത വിഷമമുണ്ട്.

ഗൂഢാലോചന നടന്നത് എവിടെ നിന്നാണെന്നു മനസ്സിലായതു കൊണ്ടാണു ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിനു കീഴിൽ‘ പ്രേമൻ എല്ലാ ചതിയിലും നിങ്ങളാണു നായകൻ’ എന്നു കമന്റ് ചെയ്തത്. പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പാർട്ടി കൺട്രോൾ കമ്മിഷനു പരാതി നൽകുമെന്നും പ്രമോദ് പറ‍ഞ്ഞു. എന്നാൽ പ്രമോദിനെ ഏകകണ്ഠമായാണു പുറത്താക്കിയതെന്നും ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നു പ്രേംകുമാർ പറഞ്ഞു. 

പിഎസ്‍സി അംഗത്വത്തിനു വേണ്ടി തനിക്കു പണം നൽകിയിട്ടില്ലെന്നു പരാതിക്കാരനായ ശ്രീജിത്ത് തന്നെ വ്യക്തമാക്കിയതായി പ്രമോദ് പറഞ്ഞു. അപ്പോൾ പിന്നെ എന്ത് അടിസ്ഥാനത്തിലാണു നടപടിയെന്നു വ്യക്തമല്ല. ശ്രീജിത്തിനു വേണ്ടി ആരോഗ്യവകുപ്പിൽ ഇടപെടുകയോ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനാകുകയോ ചെയ്തിട്ടില്ല.

സുഹൃത്തുക്കളെന്ന നിലയിൽ തങ്ങൾ പരസ്പരം അയച്ച വാട്സാപ് ചാറ്റുകളും മെസേജുകളും വളച്ചൊടിച്ചു കൃത്രിമ തെളിവുകളുണ്ടാക്കി. ചില കാര്യങ്ങളിൽ അഭിപ്രായം തേടിയപ്പോൾ മറുപടി നൽകിയിട്ടുണ്ട്. ഇതാണു ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്. തന്റെ പ്രദേശത്തെ ലോക്കൽ കമ്മിറ്റി അംഗത്തെ ഉപയോഗിച്ചു പാർട്ടിക്കു പരാതി നൽകുകയായിരുന്നെന്നും പ്രമോദ് പറഞ്ഞു. 

അതേസമയം പൊലീസിൽ പരാതി നൽകുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി കൂടുതൽ ആലോചിക്കേണ്ടതുണ്ട്. ആർക്കെതിരെ പരാതി നൽകുമെന്നതു സംബന്ധിച്ചു നിയമ പ്രശ്നമുണ്ട്. വിശദാംശങ്ങൾ ശേഖരിച്ച ശേഷം ഗൂഢാലോചനയ്ക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. 

English Summary:

Pramod Kottooli says some leaders behind PSC bribery complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com