ADVERTISEMENT

‘കുഞ്ഞി’ന്റെ അവസാന നാളുകളിൽ ഞങ്ങളൊരു തമാശയോർത്തു ചിരിച്ചു. (‘കുഞ്ഞെ’ന്നാണ് ഞാൻ ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. എന്നെ ‘ബാവ’യെന്നും). 

ഞങ്ങളുടെ വിവാഹത്തിനു കുഞ്ഞ് കല്യാണക്കത്ത് അടിച്ചില്ല. ഉമ്മൻ ചാണ്ടി വിവാഹിതനായെന്നു പലരും പത്രത്തിലൂടെയാണ് അറിഞ്ഞത്. കുഞ്ഞ് കല്യാണക്കുറി അടിച്ചില്ലല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചു. എന്റെ വീട്ടിൽ കല്യാണക്കത്ത് റെഡിയാണ്. ഞാനത് കുഞ്ഞിന്റെ പേരിൽ അയച്ചു. കത്ത് അദ്ദേഹത്തിനു കിട്ടി. അതിനടിയിൽ ‘പ്ലീസ് അസൈൻ മീ’ എന്നെഴുതി അദ്ദേഹം സ്റ്റാഫിനു കൈമാറി.!

കല്യാണക്കുറിയായതിനാൽ ഒന്നോടിച്ചു നോക്കുകയായിരുന്നു. ആ തിരക്കിൽ വധൂവരന്മാരുടെ പേരുകൾ നോക്കിയില്ല. സ്വന്തം കല്യാണക്കുറിയാണെന്നു ശ്രദ്ധിച്ചതുമില്ല. അങ്ങനെ സ്വന്തം കല്യാണക്കുറി വരന് അയച്ചു കൊടുക്കേണ്ടി വന്ന വധുവായി ഞാൻ. 

ഇതോടെ കല്യാണത്തിനു മുൻപു തന്നെ കുഞ്ഞിന്റെ തിരക്കിനെപ്പറ്റി ഏതാണ്ടൊരു ബോധ്യം വന്നു. ആദ്യമെല്ലാം ആ തിരക്കിനോട് പൊരുത്തപ്പെടാനായില്ല. ഒരിക്കൽ മന്ത്രിയായിരിക്കുമ്പോൾ രാജിവച്ചുകൂടേ എന്നു ഞാൻ ചോദിച്ചു. കാരണം കുടുംബഭാരമെല്ലാം എന്റെ ചുമലിലായിരുന്നു. എത്രയോ ഭാര്യമാർ ഭർത്താക്കന്മാർ ജനപ്രതിനിധികളും ഭരണകർത്താക്കളുമൊക്കെ ആകാൻ കൊതിക്കുമ്പോൾ ബാവയെന്താണ് ഇങ്ങനെ ചിന്തിക്കുന്നത് എന്നായിരുന്നു ചോദ്യം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ എല്ലാവർക്കും അവസരം ലഭിക്കണമെന്നില്ല. അതിനു പറ്റുന്നവർ നാടിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കണം. അതായിരുന്നു കുഞ്ഞിന്റെ പോളിസി.

കുഞ്ഞ് കുടുംബത്തിന്റെ കൂടെ സമയം ചെലവിടുന്നില്ലെന്ന പരാതി ഒരു ഘട്ടത്തിലുണ്ടായിരുന്നു. സമയത്തിനു ഭക്ഷണം കഴിക്കാതെയും അല്ലെങ്കിൽ കഴിച്ചെന്നു വരുത്തിയും നല്ല വസ്ത്രം ധരിക്കാതെയും മറ്റുള്ളവരുടെ കാര്യങ്ങൾക്ക് ഓടി നടക്കും. 

ഉമ്മൻ ചാണ്ടിക്ക് അങ്ങനെയാവാനേ പറ്റൂ. അതുകൊണ്ടാണ് മരണശേഷം, അദ്ദേഹം ജീവിച്ചിരുന്ന കാലത്തെക്കാൾ ശക്തനായി മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നത്. കുഞ്ഞിന്റെ നെറിയും നേരും അനുകമ്പയുമാണ് ജനങ്ങളുടെ പ്രിയപ്പെട്ടവനാക്കുന്നത്. തിരക്കൊഴിഞ്ഞ് എനിക്കു പൂർണമായി കിട്ടിയത് അവസാന നാളുകളിൽ മാത്രം. ആ കിടപ്പിലും പക്ഷേ ഉമ്മൻ ചാണ്ടി വിഷമിച്ചു. രോഗത്താലുളള വേദനയല്ല, ആരെയും കാണാൻ പറ്റുന്നില്ലല്ലോ എന്ന ദുഃഖം. 

തലസ്ഥാനത്തെ ‘പുതുപ്പള്ളി വീട്’ നിറയെ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകളാണ്. എപ്പോഴും ആളുകൾ കയറിയിറങ്ങിയ ആ ഓഫിസ് മുറി അതേപടി സൂക്ഷിച്ചിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പു കാലവും പുതുപ്പള്ളിവീട്ടിൽ പൂരത്തിന്റെ ആളായിരുന്നു. നേതാക്കളുടെ വരവും പ്രവർത്തകരുടെ തിരക്കും. നിന്നു തിരിയാൻ ഇടമില്ലാതെ അവർക്കിടയിൽ കുഞ്ഞിനെ കാണാം. മരുന്നോ വെള്ളമോ ആയി ചെന്നാൽ പോലും അടുത്തെത്താനാവില്ല. സന്ദർശകർ മുറ്റത്തെ ചെടികളും ചട്ടികളുമൊക്കെ അലങ്കോലമാക്കിയിട്ടുണ്ടാകും. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിന് എനിക്കതു ശരിക്കും ‘മിസ്’ ചെയ്തു. അതിനാൽ തണ്ടൊടിയാതെ, ഇലയ്ക്കും പൂവിനും കേടുപറ്റാതെ ഇപ്പോൾ ചെടികൾ വളരുന്നു. പൂക്കൾ വിടരുന്നു. പൂക്കൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.  

വീട്ടിലെത്തിയാൽ ഷർട്ടൂരി ഡോറിനു മുകളിൽ തൂക്കുന്ന ശീലമുണ്ടായിരുന്നു. കിടപ്പുമുറിയിലെ വാതിലിൽ അദ്ദേഹത്തിന്റെ ഷർട്ട് ഞാൻ അതുപോലെ ഇന്നും തൂക്കിയിടുന്നു. മുണ്ടുകൾ ഇടയ്ക്കു കഴുകി ഇസ്തിരിയിട്ടു വയ്ക്കുന്നു.  

ഉണരുമ്പോഴും ഉണ്ണുമ്പോഴും കുഞ്ഞിനെ ഓർക്കും. ഊണുമേശയിൽ ഒരു പ്ലേറ്റ് കുഞ്ഞിനു വേണ്ടി വയ്ക്കും. ആ കസേരയിൽ ആരും ഇരിക്കാറില്ല. കുഞ്ഞിന്റെ ചില പ്രകൃതങ്ങൾ ചാണ്ടിമോനുണ്ട്. കുഞ്ഞ് മുടി ചീകാതെ വല്ലപ്പോഴും കൈകൊണ്ട് ഒതുക്കിവയ്ക്കും. ചാണ്ടി കണ്ണാടിക്കു മുന്നിൽ നിൽക്കുന്നതു കണ്ടിട്ടില്ല. കുഞ്ഞ് തിടുക്കത്തിൽ നടക്കും. ചാണ്ടി പക്ഷേ ഓട്ടമാണ്. ഓഫിസ് മുറിയിൽ ഉമ്മൻ ചാണ്ടിയുടെ കസേരയിൽ ഇരിക്കാൻ ഞാനവനോടു പറഞ്ഞു. പക്ഷേ, അതു കണ്ടപ്പോൾ വിഷമമായി. ഉമ്മൻ ചാണ്ടി ഏറ്റെടുത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ നിയോഗവും പേറിയാണല്ലോ അവന്റെ യാത്രയെന്നോർത്ത് ആശ്വസിച്ചു. 

ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ ഒറ്റപ്പെട്ടവളാണ്. അവൾക്കരികിൽ മക്കളോ ബന്ധുക്കളോ ഉണ്ടെന്നു വന്നാലും ഭർത്താവിന് പകരമാകില്ല.

English Summary:

A year without crowds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com