ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പു വിവരങ്ങൾ പുറത്തു വന്നപ്പോൾ സർവേയിൽ പങ്കെടുത്ത വനം വകുപ്പു ജീവനക്കാർ മൂക്കത്തു വിരൽവച്ചു ചോദിച്ചു– കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചു എന്ന്. 1793 ആനകൾ കേരളത്തിലെ വനങ്ങളിൽ ഉണ്ടെന്നും മുൻ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തിൽ നിന്നു നേരിയ കുറവു മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തിൽ വകുപ്പ് എങ്ങനെ എത്തിപ്പെട്ടു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാർ. വനപാലകരുടെ വാട്സാപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസത്തെ പ്രധാന ചർച്ചയും ഇതുതന്നെയായിരുന്നു. കേരളത്തിലെ വനങ്ങളിൽ വ്യാപകമായി കാട്ടാനകൾ കാരണമില്ലാതെ ചരിയുന്ന യാഥാർഥ്യം ഒരു വശത്തു നിൽക്കുമ്പോഴാണ് ആനകളുടെ പുതിയ കണക്കു പുറത്തു വരുന്നത്. 

വന ഭൂമിയെ ഓരോ ബ്ലോക്കുകളായി തിരിച്ചായിരുന്നു സർവേ. ഇതിൽ പങ്കെടുക്കുന്ന അംഗങ്ങൾ ഒരു ബ്ലോക്കിൽ തലങ്ങും വിലങ്ങും നടന്നു നേരിട്ടുകണ്ട ആനകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് ആദ്യവഴി. രണ്ടാംദിവസം ഇതേ വഴിയിലെ ആനപ്പിണ്ടങ്ങളുടെ എണ്ണവും പഴക്കവും രേഖപ്പെടുത്തണം. മൂന്നാംദിനം പ്രദേശത്തെ നീർച്ചാലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ നേരിട്ടു കാണുന്ന ആനകളുടെ എണ്ണം രേഖപ്പെടുത്തണം.

എന്നാൽ ഇത്തവണത്തെ സർവേയിൽ 90% പ്രദേശത്തും ആനകളെ നേരിട്ടു കണ്ട കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നാണു പങ്കെടുത്ത അംഗങ്ങൾ വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത്. ആനകളുടെ സാന്നിധ്യം മാത്രമാണു പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ഊഹക്കണക്കു മാത്രമാണെന്നിരിക്കെ, 1793 ആനകൾ കേരളത്തിലെ വനങ്ങളിൽ ഉണ്ട് എന്ന കൃത്യമായ എണ്ണത്തിൽ എങ്ങനെ സർവേ ഫലം എത്തി എന്നാണവരുടെ ചോദ്യം. ‘വനം വകുപ്പിനെ അറിയില്ലേ; തനി രാവണനാ.... പത്തു തലയാ അവർക്ക്’ തുടങ്ങിയ ട്രോളുകളും ഗ്രൂപ്പിലുണ്ട്.

ആനകളുടെ മരണങ്ങൾ കൂടിയിട്ടുണ്ടെന്നാണു വനം വകുപ്പുകാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. 10 വയസ്സിൽ താഴെയുള്ളവയാണു ചരിഞ്ഞതിൽ മിക്കതും. 2015 നും 2023 നും ഇടയ്ക്ക് 845 ആനകൾ പല കാരണങ്ങളാൽ ചരിഞ്ഞിട്ടുണ്ടെന്നാണു കണക്ക്. മരണകാരണം കൃത്യമായി പരിശോധിക്കാറില്ലെന്നും വനം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പുതിയ സർവേയിൽ പെരിയാർ വന്യജീവി സങ്കേതത്തിൽ ആനകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. 2023 ൽ 811 ആനകൾ ഉണ്ടായിരുന്നത് 2024 ൽ 813 ആയി. നിലമ്പൂരിൽ 16% വർധന (2023: 171, 2024: 198) രേഖപ്പെടുത്തിയപ്പോൾ വയനാട്ടിൽ 29% (249–178), ആനമുടിയിൽ 12% (696–615) എന്നിങ്ങനെ കുറവു രേഖപ്പെടുത്തി. 2017 ലെ സർവേയിൽ കേരളത്തിൽ 5706 ആനകളുണ്ടെന്നായിരുന്നു കണക്ക്.

English Summary:

Forest department about number of wild elephants in state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com