ADVERTISEMENT

ഡൽഹിയിലെ തെരുവിൽ നിന്ന് ജീവിതത്തിലൊരിക്കൽ മാത്രമേ ഉമ്മൻ ചാണ്ടി ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടുള്ളൂ. 2022 ജൂണിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്ന സമയം. രാഹുലിന് ഐക്യദാർഢ്യവുമായി രാജ്യത്തുടനീളം നിന്നുള്ള കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് ഒത്തുകൂടി. പുറത്തേക്കു പ്രകടനമായി ഇറങ്ങിയ നേതാക്കൾക്കിടയിൽ നിന്ന് അന്ന് ഉമ്മൻ ചാണ്ടി ഉറക്കെ വിളിച്ചു; ‘രാഹുൽ ഗാന്ധി സിന്ദാബാദ്’! മറ്റുള്ളവർ അതേറ്റു വിളിച്ചതോടെ ആവേശമിരട്ടിച്ചു. 

പതിവില്ലാത്ത മുദ്രാവാക്യം വിളി കേട്ട് അമ്പരപ്പോടെ നിന്ന കേരളത്തിൽ നിന്നുള്ള നേതാക്കളെ നോക്കി, ചെറുചിരിയോടെ അദ്ദേഹം വീണ്ടും വിളിച്ചു; രാഹുൽ ഗാന്ധി സിന്ദാബാദ്...

ഗാന്ധി കുടുംബത്തിനും കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഹിന്ദി നേതാക്കൾക്കും ‘ചാണ്ടി ജീ’ ആയിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി താരിഖ് അൻവറിനും ഉമ്മൻ ചാണ്ടിക്കും എഐസിസി ആസ്ഥാനത്ത് ഒറ്റ മുറിയും ഒറ്റക്കസേരയുമായിരുന്നു. ഡൽഹിയിലെത്തിയാൽ എത്രയും വേഗം തിരികെ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഉമ്മൻ ചാണ്ടി എഐസിസിയിലെ തന്റെ ഓഫിസ് മുറി താരിഖിനു പൂർണമായി വിട്ടുനൽകി. എഐസിസിയിലെത്തിയാലും താരിഖിന് അഭിമുഖമായി സന്ദർശകക്കസേരയിൽ മാത്രമിരുന്നു. 

പ്രവർത്തകസമിതി യോഗങ്ങളിൽ മുൻനിരയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. 2022ൽ ഉദയ്പുരിൽ കോൺഗ്രസ് ചിന്തൻ ശിബിരം നടക്കുകയാണ്; യോഗത്തിനെത്താൻ വൈകിയ ഉമ്മൻ ചാണ്ടി, സദസ്സിൽ ഏറ്റവും പിന്നിലായി ഇരുന്നു. അതു കണ്ട സോണിയ ഗാന്ധി അദ്ദേഹത്തിനരികിലേക്ക് ആളെ അയച്ചു; ഏറ്റവും മുൻനിരയിൽ വന്നിരിക്കുക എന്നായിരുന്നു സോണിയയുടെ സന്ദേശം. 

ഡൽഹി സന്ദർശനങ്ങളിൽ ഉമ്മൻ ചാണ്ടി ഒരിക്കലും മുടക്കാത്തൊരു ശീലമുണ്ട് – ജന്തർ മന്തർ റോഡിൽ എ.കെ.ആന്റണിയുടെ വീട്ടിലെ രാഷ്ട്രീയ ചർച്ച. ഉമ്മൻ ചാണ്ടിയെത്തിയാൽ കേരള ഹൗസിൽ ആൾത്തിരക്കാണ്. നിവേദനങ്ങളുമായി ആൾക്കൂട്ടം അദ്ദേഹത്തിന്റെ കിടപ്പുമുറി വരെയെത്തും. ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായപ്പോൾ, മറ്റൊരു കൂട്ടർ കൂടി കേരള ഹൗസിലേക്കു വന്നുതുടങ്ങി – ആന്ധ്രയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ.

ഡൽഹി യാത്രകളിൽ എന്നെങ്കിലുമൊരിക്കൽ അദ്ദേഹം കാണണമെന്ന് ആഗ്രഹിച്ച സ്ഥലമുണ്ട് – ആഗ്രയിലെ താജ്മഹൽ. ആ യാത്ര നടക്കാതെ പോയതിൽ അദ്ദേഹം ഒരിക്കൽ പോലും വിഷമം പറഞ്ഞിട്ടില്ല. അദ്ദേഹത്തെ അടുത്തറിയാവുന്ന നേതാക്കൾ പറയും; താജ്മഹൽ കാണുന്ന സമയം കൊണ്ട് നൂറാളെ ഉമ്മൻ ചാണ്ടി കാണും! 

English Summary:

Oommen Chandy's Delhi days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com