ADVERTISEMENT

കാർവാർ∙ മല കണക്കെ ഇടിഞ്ഞു വീണ മൺകൂനയ്ക്കുള്ളിൽ നിന്നു നല്ല വാർത്ത വരുമെന്ന കേരളത്തിന്റെ പ്രതീക്ഷ അഞ്ചാം ദിവസവും വിഫലം. ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിൽ ഷിരൂർ കുന്നുകൾക്ക് താഴെ മണ്ണിടിഞ്ഞ് അടിയിൽപെട്ട ലോറിയും ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെയും (30) ഇന്നലെയും കണ്ടെത്താനായില്ല. മഴയും മണ്ണിടിച്ചിലും കാരണം ഇന്നലെ രാത്രി എട്ടരയോടെ പരിശോധന നിർത്തി. ഇന്ന് പുനരാരംഭിക്കും. രക്ഷാദൗത്യത്തിന് കരസേന ഇന്നു സ്ഥലത്തെത്തും. 

കുന്നിൽ വിള്ളലുകൾ ഉള്ളതിനാലും പ്രദേശമാകെ മഴയിൽ കുതിർന്നു കിടക്കുന്നതിനാലും വീണ്ടും ഇടിയാനുള്ള സാധ്യത മുന്നിൽക്കണ്ട് മെല്ലെയാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഇടിഞ്ഞ ഭാഗത്തു നിന്ന് റോഡിലേക്ക് നീരൊഴുക്കു തുടരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ലോറി നദിയിൽ വീണോ എന്നറിയാ‍ൻ നാവിക സേനയുടെ നേതൃത്വത്തിലും പരിശോധന നടത്തിയെങ്കിലും വിഫലമായി. നദിയിലേക്ക് ഇടിഞ്ഞു വീണ മണ്ണിനടിയിൽ ലോറിയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സൂറത്ത്കൽ എൻ‍ഐടിയിൽ നിന്നുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉൾപ്പെടെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ലോറിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചില്ല.  

കൊച്ചി–പൻവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായ 4 വരിപ്പാതയിൽ ഒരു വരിയിലെ മണ്ണ് പൂർണമായി നീക്കം ചെയ്തിട്ടുണ്ട്. ഇതുവഴി രക്ഷാപ്രവർത്തന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ബാക്കിയുള്ള 3 വരിപ്പാതയിൽ 10 അടിയോളം മണ്ണ് നീക്കം ചെയ്യാതെ കിടക്കുകയാണ്. 

അപകട സ്ഥലത്തേക്ക് ആരെയും കടത്തി വിടുന്നില്ല. മഴ കുറയുകയാണെങ്കിൽ‌ രക്ഷാപ്രവർത്തനത്തിന് ഇന്ന് വേഗം കൂടുമെന്നാണ് പ്രതീക്ഷ. 7 പേരുടെ മൃതദേഹം കിട്ടി. അർജുന് പുറമേ മറ്റു 2 പേർ കൂടി മണ്ണിനടിയിലുണ്ടെന്നു നിഗമനം. 

കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്ഥലം സന്ദർശിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് എത്തും.

ലൊക്കേഷനിൽ പ്രതീക്ഷ 

ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ രാത്രിയോടെ മണ്ണിനടിയിൽ കണ്ടെത്തിയ ഭാഗങ്ങൾ അർജുന്റെ ലോറിയുടെതാണോ എന്ന് സംശയിക്കുന്നു. ഈ ലൊക്കേഷനിൽ മരമോ പാറയോ അല്ലാത്ത വസ്തുവാണ് കണ്ടെത്തിയിട്ടുള്ളതെന്നും യന്ത്ര സമാനമാണെന്നും ലോറിയാവാൻ സാധ്യതയുണ്ടെന്നും സൂറത്ത്‌കൽ എൻഐടി അധികൃതർ പറഞ്ഞു. സ്ഥിരീകരണമില്ല. ഈ സ്ഥലത്ത് ഇന്ന് പരിശോധന തുടരും. 

ബന്ധുക്കളെ തടഞ്ഞു; സംഘർഷം 

അർജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ ബന്ധുക്കളെയും വാഹന ഉടമയെയും  രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിനെയും പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. രഞ്ജിത്തിനെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. മർദനമേറ്റതായി ബന്ധുക്കൾ പിന്നീട് സ്ഥലത്തെത്തിയ ഉത്തര കന്നഡയുടെ ചുമതലയുള്ള മന്ത്രി മംഗാള വൈദ്യയോട് പരാതി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് രഞ്ജിത്ത് ഇസ്രയേലിനെയും അർജുന്റെ സഹോദരി ഭർത്താവ് ജിതിനെയും രക്ഷാപ്രവർത്തന സ്ഥലത്തേക്ക് കടത്തിവിട്ടു. രക്ഷാദൗത്യത്തിനു കേന്ദ്ര സേനയെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്. 

English Summary:

Army will search for Kozhikode native Arjun today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com