ADVERTISEMENT

ചാലക്കുടി (തൃശൂർ) ∙ നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു കോഴിക്കോട് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ചു 4 ലക്ഷം രൂപ തട്ടിയെടുത്തു കടക്കാൻ ശ്രമിച്ച ഇതര സംസ്ഥാന സംഘാംഗങ്ങളായ നാലു പേർ അപകടത്തിൽ പെട്ടു. പരുക്കേറ്റവർ അടക്കമുള്ള സംഘം മുരിങ്ങൂരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ടെങ്കിലും ഇവർ പെരുമ്പാവൂരിൽ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു.

ഇതിലൊരാൾ കൈയ്ക്കും കാലിനും പരുക്കേറ്റതിനെ തുടർന്നു പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്തെന്നുമാണു സൂചന. മറ്റു 3 പേരും അവിടെ നിന്നു കടന്നു. തുടർന്നു കേരളത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ 4 പേർ രാത്രി പുഴയിൽ വീണതായി റെയിൽവേയുടെ അറിയിപ്പു ലഭിച്ചതോടെ പുഴയിലും കരയിലും അവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു.

ഞായറാഴ്ച രാത്രിയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി പരിചയക്കാരായ നാദാപുരം സ്വദേശികളോടു തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി അറിയിച്ചു. തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ വൻ ലാഭത്തിനു സ്വർണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.

അങ്ങനെ  രണ്ടു മലയാളികളും  അസം സ്വദേശിയും കാറിൽ സ്വർണ ഇടപാടിനായി തൃശൂരിലെത്തി. അസം സ്വദേശി അവിടെ വച്ചാണു മറ്റു 3 പേരെ വിളിച്ചു വരുത്തുന്നത്. എന്നാൽ അവിടെ വച്ചു സ്വർണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു ഇവരോട് ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. 6 പേരും കാറിൽ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ വച്ച് മുൻകൂറായി 4 ലക്ഷം നൽകാമെന്നും സ്വർണം വിറ്റ ശേഷം ബാക്കി തുക നൽകാമെന്നും കരാറായി. 4 ലക്ഷം രൂപ കയ്യിൽ കിട്ടിയാൽ മാത്രമേ നിധിയിലെ സ്വർണം നൽകൂ എന്നും പറഞ്ഞു.

അങ്ങനെ തുക കൈക്കലാക്കി സ്വർണമാണെന്നു പറഞ്ഞ് പൊതി കൈമാറി. ഈ സമയത്ത് മലയാളികൾ ലഭിച്ച ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഒരു ട്രെയിൻ എത്തിയപ്പോഴേക്കും അവർ ഇരുളിൽ മറഞ്ഞു. തുടർന്നാണു രാജേഷ്  സ്റ്റേഷനിലെത്തി പരാതി നൽകിയത്.

English Summary:

Four lakh rupees were stolen by believing that there was treasure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com