ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു ക്ഷയരോഗം ബാധിച്ചവരുടെയും അതുമൂലം മരിക്കുന്നവരുടെയും നിരക്ക് മാറ്റമില്ലാതെ തുടരുന്നതിൽ ആശങ്ക. കഴിഞ്ഞ വർഷം 1070 പേർ പേർ ക്ഷയരോഗം മൂലം മരിച്ചെന്നാണു കണക്ക്. റിപ്പോർട്ട് ചെയ്യാത്തവ കൂടി പരിഗണിച്ചാൽ മരണനിരക്ക് 2000 കടന്നേക്കാം. കഴിഞ്ഞ വർഷം 21,042 പേർക്കു രോഗം ബാധിച്ചിരുന്നു. ഈ വർഷം ജൂൺ വരെ 10,121 പേർക്കാണു രോഗബാധ. മരണനിരക്കിന്റെ കണക്കായിട്ടില്ല.

2009ൽ സംസ്ഥാനത്ത് 27,118 കേസുകളാണു റിപ്പോർട്ട് ചെയ്തത്. 2017ൽ ഇത് 20,299 ആയി കുറഞ്ഞു. ഈ കാലയളവിൽ പ്രതിവർഷം ശരാശരി 1500 പേർ വീതമാണു മരിച്ചത്. അക്കാലത്തു വർഷം 4% വീതം കുറഞ്ഞുവന്ന കേസുകളുടെ എണ്ണത്തിൽ പിന്നീടു കാര്യമായ ഇടിവ് ഉണ്ടായില്ല. 

അതിഥിത്തൊഴിലാളികളെ ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കാത്തതും പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളും ക്ഷയരോഗികൾ മരുന്നു മുടക്കുന്നതും രോഗ, മരണനിരക്ക് ഉയർത്തുന്നുവെന്നാണു വിലയിരുത്തൽ. അനിയന്ത്രിതമായ പ്രമേഹവും പുകവലിയും രോഗം തീവ്രമാക്കും. 

കോവിഡ് ലോക്ഡൗൺ കാരണം മുഴുവൻ സമയവും വീടിനുള്ളിൽ കഴിയേണ്ടിവന്നതു രോഗപ്പകർച്ചയുടെ സാധ്യത വർധിപ്പിച്ചെന്നാണു വിലയിരുത്തൽ. ഒരാളിൽനിന്ന് 20 പേരിലേക്കു വരെ രോഗം പകരാം. സംസ്ഥാനത്തു ലക്ഷത്തിൽ 67 പേർക്ക് ക്ഷയരോഗമുണ്ടെന്നാണു കണക്ക്. ദേശീയ ശരാശരി 172 ആണ്.

∙ ക്ഷയരോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനാൽ വൈകാതെ അതിന്റെ ഫലം ലഭിക്കും. സർക്കാർ ആശുപത്രികളിൽ എല്ലാ വ്യാഴാഴ്ചകളിലും പരിശോധനയുണ്ട്. സാമ്പത്തിക ഭേദമില്ലാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽനിന്നു മരുന്നുകൾ സൗജന്യമായി ലഭിക്കും. - ഡോ. കെ.കെ.രാജാറാം (സംസ്ഥാന ടിബി ഓഫിസർ)

English Summary:

Death rate due to tuberculosis in kerala remains unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com