ADVERTISEMENT

ചൂരൽമല (വയനാട് ) ∙ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളിൽ മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞ തകർന്നും കിടക്കുന്ന വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. 34 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി വരെ 18 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.

പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. മലവെള്ളത്തിൽ വന്നടിഞ്ഞ വൻമരങ്ങൾക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു.

രണ്ടു തവണയായാണ് ഉരുൾപൊട്ടിയത്. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ പ്രഭവകേന്ദ്രത്തിൽനിന്നു കുതിച്ചൊഴുകിയെത്തിയ മലവെള്ളവും കൂറ്റൻ പാറക്കല്ലുകളും മുണ്ടക്കൈ ഗ്രാമത്തെ ഇല്ലാതാക്കി ചൂരൽമല ടൗണിലേക്കു കുതിച്ചെത്തുകയായിരുന്നു. രണ്ടു നിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒലിച്ചുപോയ മുണ്ടക്കൈ പാലത്തിനു പകരം താൽക്കാലിക പാലമുണ്ടാക്കിയപ്പോഴേക്കും ഇന്നലെ വൈകിട്ട് അഞ്ചരയായി. 2019ൽ ഉരുൾപൊട്ടൽദുരന്തമുണ്ടായ പുത്തുമലയിൽനിന്നു 2 കിലോമീറ്റർ മാത്രം അകലെയാണു ചൂരൽമല. ഇവിടുത്തെ ശിവക്ഷേത്രവും സ്കൂൾ കെട്ടിടവും ഒലിച്ചുപോയി. അട്ടമല, മാൻകുന്ന്, വെള്ളരിമല, സീതാർകുണ്ട്, മാൻകുന്ന് പ്രദേശങ്ങളിലെല്ലാം വൻ നാശനഷ്ടമുണ്ട്.

സൈന്യം ഹെലികോപ്റ്റർ എത്തിച്ചിട്ടും പ്രതികൂല കാലാവസ്ഥ മൂലം കാര്യമായ പ്രയോജനമുണ്ടായില്ല. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി തുറന്നിട്ടുണ്ട്.

ഇന്നു കൂടുതൽ സൈന്യം എത്തും

തിരച്ചിലിനു സഹായിക്കാൻ മറ്റു ജില്ലകളിൽനിന്നു പൊലീസ് ഡ്രോണുകൾ ഇന്നെത്തിക്കും. മെറ്റൽ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങൾ തിരഞ്ഞു കണ്ടുപിടിക്കാൻ പൊലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമിക്കുന്നു. ബെംഗളൂരുവിൽനിന്നു കരസേനാവിഭാഗവും ഇന്നെത്തും. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ കോഴിക്കോട്ടുനിന്നു ഫൊറൻസിക് സംഘത്തെ നിയോഗിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് സേവനം ഉറപ്പാക്കി. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഹെലികോപ്റ്ററുകളും എത്തിക്കും. 

"ഓർമയിൽ ഉപേന്ദ്രന്റെ ചോരമുഖം"

എപ്പോഴും ആനയിറങ്ങുന്ന കാട്ടിൽ ഒരു ഭീകരരാത്രി മുഴുവൻ കൊടുംമഴയിലും തണുപ്പിലും കഴിച്ചുകൂട്ടിയാണു ചൂരൽമല സ്വദേശി ആർ.എസ്. ശിവാനന്ദനും ഭാര്യ പ്രേമയും രക്ഷപ്പെട്ടത്. കൂപ്പിൽ മരം വെട്ടുന്ന പോലുള്ള ശബ്ദം കേട്ടാണു രാത്രി ഞെട്ടിയുണർന്നത്. എങ്ങും ചെളിമണം മാത്രം. വീടിരിക്കുന്നത് ഉയർന്ന ഭാഗത്തായതിനാൽ ചില അയൽവീട്ടുകാരും രക്ഷയ്ക്കായി ശിവാനന്ദന്റെ വീട്ടിലേക്കെത്തി. ഉരുളിന്റെ ശബ്ദം കേട്ടപ്പോഴേ എല്ലാവരും ഭയചകിതരായിരുന്നു.

ചൂരൽമലയിൽ പണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളി ഉപേന്ദ്രൻ അതിനിടെ പാറക്കല്ലു തലയിൽ വന്നിടിച്ചു ചോരയിൽ കുതിർന്ന മുഖവുമായി വീട്ടിലേക്കു കയറിവന്നു. 

ഉപേന്ദ്രനെ കൈപിടിച്ചു വീട്ടിലേക്കു കയറ്റി പ്രഥമശുശ്രൂഷ ചെയ്തപ്പോഴേക്കും മലവെള്ളം ശക്തിയായി വീട്ടിലേക്കു കുതിച്ചെത്തി. പിന്നെ ജീവനും കൊണ്ട് മലമുകളിലേക്ക് ഓടിരക്ഷപ്പെടുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. സ്വന്തം ജീവൻ തിരികെ കിട്ടിയെങ്കിലും ഉപേന്ദ്രനെ രക്ഷിക്കാൻ കഴിയാതെ പോയതോർത്തു പൊട്ടിക്കരയുകയാണു ശിവാനന്ദൻ.

"ബോംബ് പൊട്ടും ശബ്ദം;ഇരച്ചെത്തി ചെളിയും കല്ലും"

അട്ടമല ഗ്ലാസ്ബ്രിജിലെ ജോലിക്കാരനായ വെളിയപറമ്പിൽ സോമന് രാത്രിയിലെ കനത്ത മഴ കണ്ട് അപായസൂചന തോന്നിയിരുന്നു. ഭാര്യയെയും മകളെയും മരുമകനെയും പേരക്കുട്ടികളെയും രാത്രി തന്നെ ബന്ധുവീട്ടിലേക്കു മാറ്റി. രാവിലെ മഴ കുറഞ്ഞില്ലെങ്കിൽ താനും അങ്ങോട്ടു പോകാമെന്നു കരുതിയാണ് ഉറങ്ങാൻ കിടന്നത്. രാത്രി ഒന്നരയോടെ ബോംബ് പൊട്ടുന്ന പോലുള്ള ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റപ്പോൾ ഉയിരൊഴികെ എല്ലാം നഷ്ടമായിരുന്നു–ഉടുതുണി പോലും.

വീട്ടിലേക്കു ചെളിയും പാറക്കല്ലും മണ്ണുമെല്ലാം അടിച്ചു കയറുന്നു. കഴുത്തറ്റം ചെളിയിൽ മുങ്ങി. എങ്ങനെയൊക്കെയോ ജനൽ വഴി പുറത്തെത്തി. എങ്ങും ഇരുട്ട്. തപ്പിത്തടഞ്ഞ് ഏറെദൂരം നടന്നു രക്ഷാപ്രവർത്തകരുടെ അടുത്തെത്തുമ്പോഴാണ് കണ്ടത്–ദേഹത്തു വസ്ത്രമില്ല. ആരോ കൊടുത്ത വസ്ത്രം ധരിച്ച് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ക്യാംപിൽ ഇനിയും വിറയൽ മാറാത്ത മുഖവുമായി ഇരിപ്പുണ്ട് സോമൻ. 3 വർഷം മുൻപാണ് ഏറെ കഷ്ടപ്പെട്ടു വീടു പണിതത്. ഇപ്പോൾ അവിടെ മൺകൂന മാത്രം.

"എന്റെ മോളെക്കണ്ടോ? വിതുമ്പലോടെ സോമദാസ്" 

‘‘എന്റെ മോളെക്കണ്ടോ?’’ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയിൽ കാണുന്നവരെയെല്ലാം ഫോണിൽ 8 വയസ്സുകാരി അനന്തികയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ് സോമദാസ്. കൊണ്ടുവരുന്ന മൃതദേഹങ്ങളിൽ തന്റെ കുഞ്ഞുണ്ടോ എന്ന ആശങ്ക. അവൾ ജീവനോടെ തിരിച്ചു വരണേയെന്ന പ്രാർഥന.

വയനാട് അതിർത്തിയോടു ചേർന്ന നീലഗിരി ഏരുമാട് സ്വദേശി സോമദാസിന്റെ മകൾ അനന്തിക, അനന്തികയുടെ മുത്തശ്ശി സരസ്വതി, മുത്തച്ഛൻ ദാസൻ എന്നിവരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. 

ചൂരൽമല സ്കൂൾ റോഡിൽ ബിജിത നിവാസ് എന്ന വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. അനന്തികയുടെ അമ്മ രോഗം ബാധിച്ചു നേരത്തേ മരിച്ചു. കഴിഞ്ഞ മാസം സ്കൂൾ‍ തുറന്നപ്പോഴാണ് അനന്തികയെ ചൂരൽമല സ്കൂളിൽ നാലാം ക്ലാസിൽ ചേർത്തത്. ഏരുമാട്ടെ വീട്ടിലായിരുന്ന സോമദാസ് അപകടവാർത്തയറിഞ്ഞ് ചൂരൽമലയിലേക്ക് ഓടിയെങ്കിലും അവിടെ വീട് ബാക്കിയുണ്ടായിരുന്നില്ല.

"എവിടെ സുഹൈല?"

‘‘എന്റെ അനിയത്തി പ്രസവിച്ചു കിടക്കുകയായിരുന്നു. 20 ദിവസമായിട്ടേയുള്ളൂ. ആൺകുഞ്ഞാണ്...’’ മേപ്പാടി ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയിലിരുന്നു റംല വിങ്ങിപ്പൊട്ടുന്നു. 

അനിയത്തി സുഹൈലയെയും ഭർത്താവിനെയും 2 കുഞ്ഞുങ്ങളെയും രാവിലെ മുതൽ തിരയുകയാണ് റംല. 

മുണ്ടക്കൈ കൊളശ്ശേരി നബീസയുടെയും മൊയ്തീൻകുട്ടിയുടെയും മക്കളാണ് റംലയും സുഹൈലയും. കഴിഞ്ഞ തവണ പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോൾ റംലയും കുടുംബവും മണ്ണാർക്കാട്ടേക്കു താമസം മാറി. സുഹൈലയും ഭർത്താവും മുണ്ടക്കൈ വിടാൻ മടിച്ച് അവിടെത്തന്നെ തുടർന്നു.

സുഹൈല, ഭർത്താവ് സുബൈർ, സുബൈറിന്റെ മാതാവ് ഹാജിറ, പിതാവ് മൊയ്തീൻകുട്ടി, സുഹൈലയുടെ മൂത്തമകൾ, നവജാതശിശു എന്നിവരെയാണ് ഉരുൾപൊട്ടലിൽ കാണാതായത്.

English Summary:

How many more to find in wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com