ADVERTISEMENT

കൊച്ചി∙ കേരള സാങ്കേതിക സർവകലാശാലയിൽ (കെടിയു) വൈസ് ചാൻസലറെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റിയും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ, 7 സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം നിയമക്കുരുക്കിലായി.

സർക്കാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഒരു മാസത്തേയ്ക്കു സ്റ്റേ ചെയ്തത്. ഏപ്രിൽ 8നു സർക്കാർ കെടിയുവിലെ സേർച് കമ്മിറ്റിയുടെ ഘടന നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതു പ്രകാരം യുജിസി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർവകലാശാല സിൻഡിക്കറ്റ് എന്നിവരുടെ ഓരോ പ്രതിനിധികളും സർക്കാരിന്റെ 2 പ്രതിനിധികളും വേണം. പിന്നീട് ജൂലൈ 12ന് സർക്കാർ അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതു പരിഗണിക്കാതെ യുജിസി, എഐസിടിഇ, ചാൻസലർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ചാൻസലർ സേർച് കമ്മിറ്റിക്കു രൂപം നൽകിയതാണു സർക്കാർ ചോദ്യം ചെയ്തത്.

കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ചാൻസലർ ഏകപക്ഷീയമായി കമ്മിറ്റിയുടെ ഘടന മാറ്റിയതു നിയമപരമല്ലെന്നും അധികാര പരിധി മറികടന്നുള്ള നടപടിയാണെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ചാൻസലർ ഉൾപ്പെടെ എതിർകക്ഷികൾക്കു കോടതി നോട്ടിസ് നൽകി. കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരം ആർക്കാണെന്നു കോടതി വിശദമായി പരിശോധിക്കും.

കുഫോസ്, കേരള, എംജി, മലയാളം, കാർഷിക സർവകലാശാലകളിലെയും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെയും സേർച് കമ്മിറ്റി രൂപീകരണം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

English Summary:

KTU: High Court stay on search committee formed by governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com