ADVERTISEMENT

തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണം അറിയുമ്പോൾ ചിലരെങ്കിലും നെഞ്ചിൽ കൈവച്ചു പോകും ! 2022 ജനുവരി മുതൽ 2024 ജൂൺ വരെ പൊട്ടിയത് 2,97,700 മദ്യക്കുപ്പികൾ. ഇതിൽ ഇനവും ബ്രാൻഡും അളവും തിരിച്ചുള്ള കണക്ക്, കൂടുതൽ വേദനിപ്പിക്കേണ്ടെന്നു കരുതിയാകും, വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിനു മറുപടിയായി കോർപറേഷൻ നൽകിയിട്ടില്ല. പല ബ്രാൻഡുകളും പ്ലാസ്റ്റിക് കുപ്പികളിലേക്കു മാറിയതു കൂടി പരിഗണിക്കുമ്പോഴാണു, ചില്ലുകുപ്പികളുടെ പൊട്ടൽ സംബന്ധിച്ച ഈ ഞെട്ടിപ്പിക്കുന്ന കണക്ക്! 

ഷോപ്പിൽ ഓരോ മാസവും വിൽപന നടത്തിയതിന്റെ 0.05% കുപ്പികൾ അബദ്ധത്തിൽ പൊട്ടിപ്പോയാലും കോർപറേഷൻ സഹിക്കും. ഇത്തരത്തിൽ പൊട്ടിയ കുപ്പികളുടെ പേരിൽ ബവ്റിജസ് കോർപറേഷനു നഷ്ടമില്ലെന്നതാണു കാര്യം. നഷ്ടം സഹിക്കേണ്ടത് അതതു മദ്യക്കമ്പനികളാണ്. പക്ഷേ അനുവദിച്ച അളവിനു മുകളിലാണു പൊട്ടിയ കുപ്പികളുടെ എണ്ണമെങ്കിൽ കടയിലെ ജീവനക്കാർ നഷ്ടം സഹിക്കണം. 

ഇത്രയെണ്ണം പൊട്ടിപ്പോയി എന്നു വെറുതേ പറഞ്ഞാൽ പോരാ. കുപ്പിയുടെ അടപ്പുഭാഗം കഴുത്തു കൂടി ചേരുന്നതു കടയിൽ മാറ്റിവയ്ക്കണം. കുപ്പിയുടെ ബാച്ചും നമ്പരും കെയ്സുമൊക്കെ രേഖപ്പെടുത്തണം. അത് ഓരോ മാസവും ഓഡിറ്റിന് വരുന്ന സംഘം തിട്ടപ്പെടുത്തും. വിൽപനയുടെ 0.05% എന്നതിനു പകരം, ഷോപ്പിലേക്കു നൽകുന്ന കുപ്പിയുടെ 0.05% എന്ന പുതിയ രീതി നടപ്പാക്കാൻ ബവ്റിജസ് കോർപറേഷൻ ഉദ്ദേശിക്കുന്നുണ്ട്. 

English Summary:

Nearly 3 lakh liquor bottles broken in two and a half years Beverages Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com