ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ ഉറ്റവരാരും അവശേഷിക്കാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായത് 58 കുടുംബങ്ങൾ. മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാൻ ഈ കുടുംബങ്ങളിൽനിന്ന് ആരുമെത്തിയില്ല. സംസ്ഥാന സർക്കാർ നൽകുന്ന 6 ലക്ഷവും പിഎംഎൻആർ ഫണ്ടിൽനിന്നുള്ള 2 ലക്ഷവും അടക്കം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു ലഭിക്കേണ്ടത്. എന്നാൽ, ദുരന്തത്തിൽ മരിച്ച 270 ൽ 58 പേർക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരിൽ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്കു ധനസഹായം അനുവദിക്കുന്നതിനു മാനദണ്ഡം നിശ്ചയിച്ചു പുതിയ ഉത്തരവിറങ്ങണം. 

2 ഗ്രാമങ്ങളെ പൂർണമായി ഇല്ലാതാക്കിയ ദുരന്തത്തിൽ ഇതിനോടകം 93 പേരുടെ ആശ്രിതർക്കു സംസ്ഥാന സർക്കാർ വിഹിതമായ 6 ലക്ഷം രൂപ നൽകി. 12 കേസുകളിൽ അടുത്ത ബന്ധുവിനെ നിശ്ചയിക്കുന്നതിൽ തർക്കം നിലനിൽക്കുന്നു. 7 ഇതര സംസ്ഥാനക്കാരുടെ ആശ്രിതർക്കും തുക നൽകാനുണ്ട്. 

തർക്കങ്ങളുള്ള കേസുകളിൽ അനന്തരാവകാശികളാരെന്നു കൃത്യമായി നിർണയിച്ചശേഷമേ തുക കൈമാറാനാകൂ. അവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ കുറഞ്ഞത് 3 മാസമെടുക്കും. വില്ലേജ് ഓഫിസർ അന്വേഷിച്ച ശേഷമേ സർട്ടിഫിക്കറ്റ് നൽകൂ. 2 അയൽവാസികളുടെയും വാർഡ് അംഗത്തിന്റെയും മൊഴിയെടുക്കണം. അനന്തരാവകാശി മറ്റൊരു വില്ലേജിലാണെങ്കിൽ ആ വില്ലേജ് ഓഫിസറുടെ കീഴിലും അന്വേഷണം നടക്കണം. റിപ്പോർട്ട് തയാറാക്കി സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യണം. 30 ദിവസത്തിനുള്ളിലും ആക്ഷേപം ഒന്നുമില്ലെങ്കിൽ അടുത്ത ദിവസം സർട്ടിഫിക്കറ്റ് നൽകും. നടപടിക്രമങ്ങളിലെ സങ്കീർണതകൾ ഇല്ലാതാക്കാൻ പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. 

60 പേരെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധന വഴി 

കണ്ണൂർ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 60 പേരെ കണ്ണൂർ റീജനൽ ഫൊറൻസിക് ലബോറട്ടറിയിൽ നടത്തിയ ഡിഎൻഎ സാംപിൾ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്കായി കേരള പൊലീസിന്റെ ഈ ലബോറട്ടറിയിൽ എത്തിച്ചത് 421 സാംപിളാണ്.

ബന്ധുക്കളിൽ നിന്നു നൂറിലധികം രക്തസാംപിൾ ശേഖരിച്ചു. തിരിച്ചറിയാത്ത 117 മൃതദേഹങ്ങളുടെ സാംപിൾ എത്തിയതും ഇവിടെയാണ്. ഫൊറൻസിക് ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിച്ചാണു സാംപിൾ പരിശോധന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com