ADVERTISEMENT

കോഴിക്കോട് ∙ ഏറ്റുമാനൂർ സ്വദേശിയായ യുവാവ് കോഴിക്കോട്ട് ട്രെയിനിൽനിന്നു വീണപ്പോൾ മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണു മരിച്ചത്. ബുധനാഴ്ച അർധരാത്രിയോടെ മീഞ്ചന്ത മേൽപാലത്തിനു സമീപമായിരുന്നു അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. മംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 3നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.

പിതാവ് ജോബി മാത്യു മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫിസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോമെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമാണ്. മാതാവ്: ഏറ്റുമാനൂർ അമ്പാട്ട് മാലിയിൽ ഡൽറ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ). സഹോദരൻ: ജോയൽ ജോബി (സോഫ്റ്റ്‌വെയർ എൻജിനീയർ).

കഴിഞ്ഞ 23നു ഇൻഡസ്ട്രിയൽ വിസിറ്റിനായി മംഗളൂരുവിലേക്കു പോയതാണ്. അവിടെനിന്നു നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ സംഭവം അറിഞ്ഞിരുന്നില്ല. ഇവർ എറണാകുളത്തെത്തിയപ്പോൾ അപകടവിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.

ചിരിമേളത്തി‍ൽനിന്ന് സങ്കടനോവിലേക്ക്; നോയലിനൊപ്പം ട്രെയിനിലുണ്ടായിരുന്ന നാടകനടൻ പ്രദീപ് മാളവിക എഴുതുന്നു...

സുഹൃത്തുക്കളുടെ നോവ് മാത്രമായിരുന്നില്ല; ഉറ്റവനെപ്പോലെ കരുതിയവനെ നഷ്ടമായവരുടെ വിലാപമായിരുന്നു ആ കംപാർട്മെന്റ് നിറയെ... പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമായ ഞാൻ കണ്ണൂരിൽ സംഘടനയുടെ സംസ്ഥാന സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു. മലബാർ എക്സ്പ്രസിൽ നോയൽ സഞ്ചരിച്ച അതേ കംപാർട്മെന്റിലായിരുന്നു ഞാനും.

ട്രെയിനി‍ൽ പരിചയപ്പെട്ട വിദ്യാർഥികളുമായി വേഗത്തിൽ അടുത്തു. സുഹൃത്തുക്കളുമായി ചിരിച്ചും കഥകൾ പറഞ്ഞും ആഘോഷമായിട്ടായിരുന്നു അവരുടെ യാത്ര. രാത്രി ഏറെ വൈകിയപ്പോഴാണ് പലരും ഉറക്കത്തിലേക്കു വീണത്.

ഇന്നലെ പുലർച്ചെ ട്രെയിൻ എറണാകുളം അടുത്തപ്പോഴാണു നോയലിനെ കാണാനില്ലെന്നു സുഹ‍ൃത്തുക്കൾ അറിയുന്നത്. അധ്യാപകരും വിദ്യാർഥികളും കംപാർട്മെന്റുകൾ മാറി മാറി അന്വേഷിച്ചു. നോയലിന്റെ ഫോണിലേക്കു വിളിച്ചെങ്കിലും പ്രതികരണമില്ല.

ഇതിനിടയിൽ കൂട്ടത്തിൽ ഒരാളുടെ ഫോണിലേക്ക് ആ ദുരന്ത വിളിയെത്തി; കോഴിക്കോട്ടുനിന്ന് നോയലിന്റെ ശരീരം ലഭിച്ചുവെന്ന്. തമാശ പറഞ്ഞും തോളിൽ കൈയിട്ടും നടന്ന സുഹൃത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ആ സുഹൃത്തുക്കൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തലേന്നു രാത്രി ചിരിയിൽ മുങ്ങിയ കംപാർട്മെന്റ് അതോടെ സങ്കടക്കയത്തിലായി.

English Summary:

Student who fell from train was hit by another train and met tragic end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com