ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സഖ്യത്തിനപ്പുറമുള്ള സാധ്യതകളും പരിശോധിക്കണമെന്നു സിപിഐ സംസ്ഥാന നിർവാഹകസമിതിയിൽ ആവശ്യമുയർന്നു. കോൺഗ്രസ് സഖ്യമെന്നു നേരിട്ടുപറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് അതുതന്നെ. ദേശീയ നിർവാഹകസമിതി അംഗവും രാജ്യസഭാംഗവുമായ പി.സന്തോഷ്കുമാർ മുന്നോട്ടുവച്ച നിർദേശത്തിന്റെ ചുവടുപിടിച്ചു നടന്ന ചർച്ചയിൽ, സിപിഎം കടുത്ത അപചയമാണു നേരിടുന്നതെന്ന വിമർശനവുമുയർന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്ന് പഴയ കോൺഗ്രസ് സഖ്യത്തിലേക്കു തിരിച്ചുപോകണമെന്ന വാദം ചില ജില്ലാ കൗൺസിലുകളിൽ ചർച്ചയായതിനു പിന്നാലെയാണ് സംസ്ഥാന നേതൃയോഗത്തിലും അതേ ആവശ്യം ഉയർന്നത്. 

ദേശീയ രാഷ്ട്രീയം മാറ്റിനിർത്തി ഇടതുപാർട്ടികൾക്കു മുന്നോട്ടുപോകാനാകില്ലെന്നു സന്തോഷ്കുമാർ ചൂണ്ടിക്കാട്ടി. പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാണ് സിപിഐ. കേരളത്തിൽ കടുത്ത ജീർണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാൽ സിപിഐയുടെ ഭാവി അപകടത്തിലാകും. 10 വർഷത്തിലേറെ മുന്നണികൾ ഇങ്ങനെ നിലനിൽക്കില്ല. കോൺഗ്രസ് എന്ന വാക്ക് ഉപയോഗിക്കാതെ ആ പാർട്ടിയുമായുള്ള സഖ്യസാധ്യതയും ആലോചിക്കേണ്ടിവരുമെന്നു സന്തോഷ് പറഞ്ഞുവച്ചു. 

കേരളത്തിനു പുറത്ത് ഇന്ത്യാസഖ്യവും കേരളത്തിൽ മാത്രം സിപിഎം സഖ്യവും എന്നതു വികല കാഴ്ചപ്പാടാണെന്നു കഴിഞ്ഞ നിർവാഹകസമിതി യോഗത്തിൽ മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതു തുടർന്നാൽ ആളുകൾ സിപിഐ ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരുമെന്നും ദേശീയ നിർവാഹകസമിതി അംഗമായിരുന്ന കനയ്യകുമാർ അതാണു ചെയ്തതെന്നും മുല്ലക്കര പറഞ്ഞു. കോൺഗ്രസുമായുള്ള സഖ്യവും കോൺഗ്രസിലേക്കു ചേരുന്നതും ചർച്ച ചെയ്യുന്ന വേദിയായി സിപിഐ നിർവാഹകസമിതി മാറരുതെന്ന് ഇതിനുള്ള മറുപടിയായി മന്ത്രി ജി.ആർ.അനിൽ വ്യാഴാഴ്ചത്തെ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനോടു സന്തോഷ് നടത്തിയ പ്രതികരണമാണ് കൂടുതൽ ചർച്ചയ്ക്കു വഴിയൊരുക്കിയത്. 

English Summary:

CPI meeting discusses possibilities for new coalition other than CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com