ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ഇബിയുടെ പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള ചെലവും ജനങ്ങൾ വഹിക്കേണ്ടി വരും. പെൻഷനു രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിന്റെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാകില്ലെന്നു സർക്കാർ ഉത്തരവ്. ട്രസ്റ്റിനായി നൽകിയ സർക്കാർ വിഹിതവും കടപ്പത്രങ്ങൾ വഴി സമാഹരിച്ച തുകയും ഉൾപ്പെടെ വക മാറ്റി ചെലവഴിച്ച കെഎസ്ഇബി 27,000 കോടിയിലധികം രൂപ കണ്ടെത്തണം. ഫലത്തിൽ ഈ തുക വൈദ്യുതി ബില്ലിലൂടെ ജനത്തിന്റെ ചുമലിലെത്തും. 

മാസ്റ്റർ ട്രസ്റ്റ് അക്കൗണ്ട് സജീവമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂട്ടായ്മയുടെയും കെഎസ്ഇബിയുടെയും വാദം കേട്ട ശേഷമാണ് സർക്കാർ ഉത്തരവ്. തുക കണ്ടെത്താൻ കടപ്പത്രത്തിനുള്ള അനുമതി കെഎസ്ഇബിക്കു സർക്കാർ നൽകണമെന്നു കൂട്ടായ്മ മാസ്റ്റർ ട്രസ്റ്റ് ആൻഡ് ലീഗൽ സമിതി കൺവീനർ വി.പി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 

പിഴപ്പലിശ 24% തന്നെ

∙ കടപ്പത്രങ്ങൾ വഴി മാസ്റ്റർ ട്രസ്റ്റിലേക്കു സമാഹരിച്ച തുക കെഎസ്ഇബി 24% പിഴപ്പലിശ ഉൾപ്പെടെ അടയ്ക്കണമെന്നാണ് സർക്കാർ ഉത്തരവ്. പലിശ 12% ആയി കുറയ്ക്കണമെന്ന ബോർഡിന്റെ ആവശ്യം സർക്കാർ തള്ളി. ട്രസ്റ്റ് ഫണ്ടിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാനുള്ള താൽക്കാലിക ഉപാധി മാത്രമായാണ് വൈദ്യുതി ഡ്യൂട്ടി ആദ്യത്തെ 10 വർഷത്തേക്ക് സർക്കാർ ഒഴിവാക്കിയത്.

അത് തുടർന്നാൽ വർഷം 1265 കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാകുമെന്ന് ഉത്തരവ് വിശദീകരിക്കുന്നു. ടെർമിനൽ ലീവ് സറണ്ടർ ബാധ്യത ട്രസ്റ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും ഗുണഭോക്താക്കളുമാായും ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. 

മാസ്റ്റർ ട്രസ്റ്റ് ഫണ്ട് വകമാറ്റി; തിരിച്ചടിച്ചു

തിരുവനന്തപുരം∙ കെഎസ്ഇബി കമ്പനിയാവുന്നത് 2013 നവംബർ 1 നാണ് ‌. 2013 ഒക്ടോബർ 31 വരെ ബോർഡിലുണ്ടായിരുന്ന ജീവനക്കാരുടെയും വിരമിച്ചവരുടെയും വിരമിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാണ് മാസ്റ്റർ ട്രസ്റ്റ് രൂപീകരിച്ചത്. അന്നത്തെ കണക്കിൽ 12,419 കോടി രൂപയാണ് ‌ട്രസ്റ്റിലേക്കു കണ്ടെത്തേണ്ടിയിരുന്നത്.

കടപ്പത്രം വഴി കെഎസ്ഇബി 8144 കോടി രൂപയും 10% പലിശയും ഉൾപ്പെടെ 20 വർഷത്തേയ്ക്കും സംസ്ഥാന സർക്കാർ 3751 കോടി രൂപ 9% പലിശ ഉൾപ്പെടെ 10 വർഷത്തേക്കും ട്രസ്റ്റ് അക്കൗണ്ടിൽ നൽകണമെന്നായിരുന്നു വ്യവസ്ഥ. 10 വർഷത്തേക്കു സർക്കാർ 524 കോടി രൂപ ബജറ്റ് വിഹിതമായും അനുവദിച്ചു. സർക്കാരിനു ലഭിക്കേണ്ട വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി ആകെ 5861 കോടി രൂപ കെഎസ്ഇബിക്കു നൽകി.

എന്നാൽ, ഈ തുക ട്രസ്റ്റിലേക്കു മാറ്റുന്നതിനു പകരം വികസന പ്രവർത്തനങ്ങൾക്കും ദൈനംദിന ചെലവുകൾക്കുമായി ബോർഡ് വകമാറ്റി. തുടർന്ന് മുൻപു ചെയ്തിരുന്നതു പോലെ വരുമാനത്തിൽ നിന്നു കെഎസ്ഇബി പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തതാണു പ്രതിസന്ധിക്കു കാരണമായത്.

English Summary:

People have to bear cost of pension benefits of KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com