ADVERTISEMENT

തിരുവനന്തപുരം ∙ എല്ലാ വർഗീയകക്ഷികളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു സിപിഎമ്മിനെന്നും അതിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ലെന്ന് ആത്മാഭിമാനത്തോടെ പറയാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ല. ആ ഭാഗം അധികം പറയാൻ തുടങ്ങിയാൽ തന്റെ മട്ടു മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് ബന്ധമുണ്ടെന്നു സിപിഎമ്മിനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ചു മലയാള മനോരമ തന്നോടു 10 ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നു പറഞ്ഞായിരുന്നു കോവളത്തെ പാർട്ടി പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം.

പ്രസംഗത്തിൽ നിന്ന്: ആർഎസ്എസ് ഏറ്റവുമധികം കൊലപ്പെടുത്തിയതു സിപിഎമ്മുകാരെയാണ്. കൂടുതൽ വീറോടെ അവരെ എതിർത്ത് ഒറ്റപ്പെടുത്താനാണു ശ്രമിച്ചത്. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധമുണ്ടാക്കുന്നുവെന്നു പറയുന്നത്. ആർഎസ്എസ് ശാഖയ്ക്കു കാവൽനിന്നു എന്നു പറഞ്ഞ രാഷ്ട്രീയ നേതാവ് ആരാണെന്നു മനോരമ മറന്നുപോയോ? കെപിസിസി പ്രസിഡന്റാണു പരസ്യമായി പറഞ്ഞത്.

ശാഖയ്ക്കു കാവൽ നിന്നവരും ആർഎസ്എസിനെ പ്രതിരോധിച്ച് രക്തസാക്ഷിത്വം വരിച്ചവരും തമ്മിലുള്ള വ്യത്യാസം മനോരമയ്ക്കു മനസ്സിലാക്കാൻ കഴിയില്ലേ? ആർഎസ്എസ് തലതൊട്ടപ്പൻ ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ, വിളക്കു കൊളുത്തി വണങ്ങി കുമ്പിട്ടു നിന്ന ചിത്രം ആരുടേതാണെന്നു മനോരമ പരിശോധിക്കണം. പി.പരമേശ്വരന്റെ പുസ്തക പ്രകാശനം തൃശൂരിൽ നിർവഹിച്ചത് ആരായിരുന്നുവെന്ന് അന്വേഷിക്കണം. ഞങ്ങൾക്കെതിരെ ഇങ്ങനെ വല്ലതും ചൂണ്ടിക്കാണിക്കാനുണ്ടോ?

1984 ൽ ആർഎസ്എസ് സർസംഘചാലക് മധുകർ ദത്താത്രേയ ദേവരശുമായി രാജീവ് ഗാന്ധി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയില്ലേ?  കെ.സി.വേണുഗോപാൽ രാജിവച്ച ഒഴിവിൽ രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്കു ബിജെപി പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. എന്തുകൊണ്ട് എതിർസ്ഥാനാർഥിയെ നിർത്തിയില്ലെന്നതിന്റെ ഉത്തരം മനോരമയാണു പറയേണ്ടത്– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Chief minister Pinarayi Vijayan statement about CPM RSS meeting controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com