ADVERTISEMENT

ഒരിക്കൽ മുഹമ്മദ് നബി (സ) കഅബയുടെ സമീപത്തു നമസ്‌കരിക്കുകയായിരുന്നു. കുറച്ചകലെ ഖുറൈശി പ്രമുഖർ ഒത്തുകൂടിനിന്നു നബിയെ പരിഹസിക്കുന്നുണ്ട്. അവരിൽപെട്ട ഉഖ്ബത്ത്ബ്നു അബീ മുഐത്വിൻ എന്നയാൾ ഒട്ടകത്തിന്റെ കുടൽമാലയെടുത്തു കൊണ്ടുവന്നു നബിയുടെ കഴുത്തിലിട്ടു. ഭാരമേറിയ ആ കുടൽമാല കാരണം എഴുന്നേൽക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന നബി തിരുമേനിയെ പ്രിയപുത്രി ഫാത്തിമ (റ) യാണു സഹായിക്കാനെത്തിയത്. തന്നെ അത്രയും പ്രയാസപ്പെടുത്തിയവർക്കെതിരെ മോശമായൊരു വാക്കും പറയാതെ നബി (സ) സർവശക്തനോടു പ്രാർഥിക്കുക മാത്രം ചെയ്തു. തന്നെ കൊല്ലാൻ വാടകക്കൊലയാളിയെ നിയോഗിച്ച സ്വഫ്‌വാനുബ്നു ഉമയ്യയ്ക്കും വിഷം പുരട്ടിയ വാളുമായി വധിക്കാൻ വന്ന ഉമൈറുബ്നു വഹബിനും നിരന്തരം ശല്യപ്പെടുത്തിയ മക്കാ പ്രദേശവാസികൾക്കും നബി (സ) മാപ്പു നൽകി.

സങ്കീർണമായ ഇത്തരം അനേകം സന്ദർഭങ്ങളിലൂടെയാണു നബി (സ) തന്റെ ചെറിയ ജീവിതത്തിൽ കടന്നുപോയത്. ആ സാഹചര്യങ്ങളിലെല്ലാം അദ്ദേഹം സ്വീകരിച്ച പ്രതിരോധം സഹിഷ്ണുതയായിരുന്നു. എല്ലാറ്റിനോടും പൊറുക്കാനും എല്ലാവർക്കും മാപ്പു നൽകാനുമുള്ള മനസ്സ് അന്ത്യപ്രവാചകനുണ്ടായിരുന്നു. പുതിയ കാലത്ത് അസഹിഷ്ണുത പുകയുന്ന അനേകം സാഹചര്യങ്ങളിൽ തിരുനബിയുടെ ആശയാദർശം നെഞ്ചേറ്റിയാൽ അസ്വാരസ്യങ്ങളൊഴിവാക്കി മുന്നോട്ടു പോകാൻ സമൂഹത്തിനു കഴിയും. വിശ്വാസികൾക്കു പ്രത്യേകിച്ചും അതിനു ബാധ്യതയുണ്ട്.

ഏതു മേഖലയിലുള്ള വ്യക്തിക്കും പിന്തുടരാൻ കഴിയുന്ന മാതൃകകൾ ദൈവദൂതൻ സൃഷ്ടിച്ചിട്ടുണ്ട്. അധ്യാപനം, കുടുംബജീവിതം, സന്താനപരിപാലനം, കച്ചവടം, രാഷ്ട്രീയം, നയതന്ത്രം, ഭരണം, പൊതുജീവിതം തുടങ്ങി മനുഷ്യജീവിതത്തിന്റെ ഓരോ ഭാഗങ്ങളിലും നബിയുടെ മാതൃകാപരമായ സാന്നിധ്യമുണ്ട്. എല്ലാ മേഖലയിലും മത്സരവും പരസ്പരവൈരവും പുകയുന്നുവെന്നതാണു പുതിയകാലത്തെ ചിത്രം. കുടുംബത്തിനിടയിൽ അസ്വാരസ്യവും കച്ചവടക്കാർ തമ്മിലുള്ള കിടമത്സരവും രാഷ്ട്രീയ പ്രവർത്തകർക്കിടയിലെ സ്പർധയും ഭരണരംഗത്തെ അനീതികളും പൊതുരംഗത്ത് അനാരോഗ്യകരമായ ഇടപെടലുകളും നിത്യകാഴ്ചകളാണ്. സമൂഹമാധ്യമ ഇടപെടലുകളിൽ പ്രത്യേകിച്ചും അത്തരം രംഗങ്ങൾ ഏറ്റവും സുവ്യക്തമായി കാണാം. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലായിരിക്കുമ്പോഴും എങ്ങനെ പരസ്പര ബഹുമാനത്തോടെ ജീവിക്കാമെന്നാണു നബി (സ) കാണിച്ച മാതൃക.

സ്നേഹവും സാഹോദര്യവും സൗഹാർദവും കാരുണ്യവുമാണു നബിയുടെ ജീവിതത്തിന്റെ അന്തഃസത്ത. പ്രവാചകരുടെ ജന്മംകൊണ്ട് അനുഗൃഹീതമായ റബീഉൽ അവ്വൽ മാസത്തിൽ ആ മാതൃകകളെ കൂടുതൽ മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്കു പകർന്നുനൽകാനും നാം കർമോത്സുകരാകണം.

ദിവസങ്ങൾക്കു മുൻപ് പത്രങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ, ഇന്തൊനീഷ്യയിലെ ഇസ്തിഖ്‌ലാൽ മസ്ജിദ് ഇമാം നസ്റുദ്ദീൻ ഉമറിന്റെ കൈമുത്തുന്ന ഒരു ചിത്രമുണ്ടായിരുന്നു. മതത്തിന്റെ പേരിൽ സംഘർഷങ്ങളുണ്ടാകരുത് എന്ന സംയുക്ത പ്രസ്താവനയും അവർ നടത്തി. വിശ്വാസപരമായ വ്യത്യാസങ്ങൾക്കിടയിലും യോജിക്കാവുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ശ്രദ്ധയൂന്നിയാൽ മാത്രമേ സമൂഹത്തിന്റെ മുന്നോട്ടുപോക്ക് വേഗം പ്രാപിക്കൂ.

അഭിപ്രായ ഭിന്നതകളും സാംസ്കാരിക വൈവിധ്യങ്ങളും പരസ്പരം പോരടിക്കാനുള്ള കാരണമാക്കാതെ നിസ്വാർഥ സ്നേഹംകൊണ്ടു വിപ്ലവം സൃഷ്ടിക്കുക എന്നതാണു നമുക്കു മുന്നിലെ പ്രവാചകമാതൃക. വർത്തമാനകാലത്തും അതു തുടരുക തന്നെ ചെയ്യും. അതിനായി നമുക്കൊന്നിച്ചു യത്നിക്കാം.
 

English Summary:

Nabidinam: From Forgiveness to Harmony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com