ADVERTISEMENT

പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പരാജയം അന്വേഷിച്ച കെപിസിസി സമിതി പ്രസിഡന്റ് കെ.സുധാകരനു റിപ്പോർട്ട് സമർപ്പിച്ചു. തെളിവെടുപ്പിൽ ചില നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കടുത്ത നടപടിക്കു മുതിരില്ലെന്നാണു സൂചന. ചേലക്കരയിൽ രമ്യ ഹരിദാസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാകും നടപടി. 

2019ൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കു കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിലെ കെ.രാധാകൃഷ്ണൻ 20,111 വോട്ടുകൾക്കാണ് രമ്യ ഹരിദാസിനെ തോൽപിച്ചത്. സ്ഥാനാർഥിക്കും പാലക്കാട്, തൃശൂർ ജില്ലയിലെ ചില നേതാക്കൾക്കും വീഴ്ച സംഭവിച്ചെന്ന ആരോപണത്തെത്തുടർന്നാണ് കെ.സി.ജോസഫ്, ടി.സിദ്ദിഖ്, ആർ.ചന്ദ്രശേഖരൻ എന്നിവരെ അന്വേഷണത്തിനു നിയോഗിച്ചത്.

അതേസമയം, മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ട് സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ ഇല്ലെന്നും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ അന്വേഷണ സമിതി നടത്തിയ സിറ്റിങ്ങിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ മുതിർന്ന നേതാക്കൾ തങ്ങളുടെ നിലപാടു വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പു പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും സ്ഥാനാർഥിയുടെ വീഴ്ചകൾ പരിഹരിക്കാത്തതും പരാജയത്തിനു കാരണമായെന്നാണ് അവർ പറഞ്ഞത്. വിജയിക്കാവുന്ന സാഹചര്യം നഷ്ടപ്പെടുത്തിയെന്നും ചില നേതാക്കൾ പ്രതികരിച്ചതായി അറിയുന്നു. സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസും തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

English Summary:

Alathur defeat: Hint of no drastic action in Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com