ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധനയ്ക്കു കളമൊരുങ്ങുന്നതിനിടെ അണക്കെട്ടിനു കാഴ്ചയിൽ പ്രശ്നങ്ങളില്ലെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട്. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കാശ്യപ് ചെയർമാനായുള്ള കമ്മിറ്റി ജൂൺ 13നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്ങും ഇന്റർസ്റ്റേറ്റ് വാട്ടർ ചീഫ് എൻജിനീയർ ആർ.പ്രിയേഷും കമ്മിറ്റിയിലുണ്ട്. 

കാവേരി സെൽ ചെയർമാൻ സുബ്രഹ്മണ്യം, അഡീഷനൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരായിരുന്നു തമിഴ്നാട് പ്രതിനിധികൾ. അണക്കെട്ടിനു സാരമായ പ്രശ്നങ്ങളുള്ളതായി ആരും സമിതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. പ്രധാന ഡാമും ബേബി ഡാം, സ്പിൽവേ എന്നിവയും പരിശോധിച്ചു. എന്നാൽ, പേരിനൊരു പരിശോധന നടത്തി സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഗണിക്കാത്ത റിപ്പോർ‌ട്ടാണ് മേൽനോട്ട സമിതി വർഷങ്ങളായി നൽകുന്നതെന്നു കേരളം ആരോപിക്കുന്നു.

വർഷത്തിൽ ഒരു തവണയാണ് മേൽനോട്ടസമിതി അണക്കെട്ട് സന്ദർശിക്കുന്നത്. 3 മാസത്തിലൊരിക്കൽ അണക്കെട്ട് സന്ദർശിച്ച് ഉപസമിതി റിപ്പോർട്ട് നൽകും.12 മാസത്തിനകം മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാപരിശോധന നടത്തണമെന്നു കേന്ദ്ര ജല കമ്മിഷന്റെ നിർദേശം നിലനിൽക്കെയാണ് മേൽനോട്ട സമിതിയുടെ ക്ലീൻചിറ്റ്. കേരളവും തമിഴ്നാടും പങ്കെടുത്ത മുല്ലപ്പെരിയാർ മേൽനോട്ടസമിതി യോഗത്തിലായിരുന്നു സുരക്ഷാപരിശോധനയ്ക്കുള്ള നിർദേശവും. 

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിയോഗിച്ച ഉന്നതാധികാരസമിതിയുടെ സുരക്ഷാ റിപ്പോർട്ട് വന്ന് 12 വർഷത്തിനു ശേഷമാണ് പരിശോധനയ്ക്കു വഴിയൊരുങ്ങുന്നത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധസുരക്ഷ, പ്രളയ സുരക്ഷ, നടത്തിപ്പിലെ സുരക്ഷ എന്നിവയാണ് പരിശോധനയിൽ വരിക. നടപടിക്രമമടക്കം മുൻകൂട്ടി അറിയിച്ചശേഷമാകണം പരിശോധനയെന്നു കേരളം ആവശ്യപ്പെടുന്നു.

ഡാം സുരക്ഷാ  അതോറിറ്റിയുടെ പരിധിയിലാക്കണം: ഡീൻ

ന്യൂഡൽഹി ∙ മേൽനോട്ട സമിതിയെ ഒഴിവാക്കി അണക്കെട്ട് പൂർണമായും ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.

ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ (എൻഡിഎസ്എ) കീഴിലേക്ക് അണക്കെട്ടിനെ മാറ്റാൻ സാധിക്കും. 2021 ൽ കേന്ദ്ര സർക്കാർ പാസാക്കിയ ഡാം സേഫ്റ്റി ആക്ടിന്റെ സെക്‌ഷൻ 9 അനുസരിച്ച് ഡാം സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതോറിറ്റിക്കു നേരിട്ടു കൈകാര്യം ചെയ്യാനാവും. കൂടാതെ  സുപ്രീം കോടതി നിർദേശമനുസരിച്ച് മേൽനോട്ട സമിതി നോക്കുന്ന കാര്യങ്ങളെല്ലാം ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരപരിധിയിലും വരും. ഡാമിന്റെ സുരക്ഷാ പരിശോധനയും നിരീക്ഷണം, അറ്റകുറ്റപ്പണി തുടങ്ങിയവയും അതോറിറ്റിക്കു നേരിട്ടു ചെയ്യാം.

English Summary:

Mullaperiyar Dam: Supervisory Committee says there is no visual problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com