ADVERTISEMENT

പോത്തൻകോട് (തിരുവനന്തപുരം) ∙ സ്കൂട്ടർ അപകടത്തിൽപെട്ട സിപിഐ പ്രാദേശിക നേതാവിനെയും കുടുംബത്തെയും രക്ഷിക്കാനെത്തിയ പ്രവാസിയെയും ഭാര്യയെയും മർദിച്ചെന്നു പരാതി. തോന്നയ്ക്കൽ പാട്ടത്തിൽ ഗവ.എൽപി സ്കൂളിനു സമീപം എസ്എസ് വില്ലയിൽ ഷബീർഖാൻ, ഭാര്യ സജീന എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ സിപിഐ ചിറയിൻകീഴ് എൻഇഎസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ചിറയിൻകീഴ് മുടപുരം കാട്ടിൽവിള വീട്ടിൽ ജഹാംഗീർ (51), സുഹൃത്ത് പൊയ്കവിള പള്ളിക്കു സമീപം നാസിയ മൻസിലിൽ നസീർ (40) എന്നിവർക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. ജഹാംഗീറിനെയും കുടുംബത്തെയും ഷബീർഖാൻ കാറിടിച്ച് വീഴ്ത്തിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

നസീറിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കുടുംബത്തോടൊപ്പം മടങ്ങുമ്പോഴാണ് അപകടം. വലിയ ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട് പുറത്തിറങ്ങിയ ഷബീർഖാനും ഭാര്യ സജീനയും സ്കൂളിനു മുന്നിലെ ഹംപിനു സമീപം മറിഞ്ഞ സ്കൂട്ടറിൽ നിന്നു വീണു കിടന്ന ജഹാംഗീറിനെയും ഭാര്യയെയും കുഞ്ഞിനെയും കണ്ടു. വഴിയാത്രക്കാരായ ചിലരും ഓടിയെത്തി. അപകടത്തിൽപെട്ടവരെ വീട്ടിലേക്കു കൊണ്ടു വന്ന് വെള്ളം നൽകി. ഇതിനിടയിൽ ജഹാംഗീർ സുഹൃത്ത് നസീറിനെ വിളിച്ചുവരുത്തി.

അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടയിൽ സ്ഥലത്തെത്തിയ നസീർ , ഷബീർഖാനെ ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമം ചെറുത്ത ഷബീർഖാനെ ജഹാംഗീറും മർദിച്ചു. 

തുടർന്ന് വീട്ടിലേക്ക് ഓടിയ ഷബീർഖാനെ പിന്തുടർന്നെത്തിയ ഇരുവരും സജീനയെയും മർദിച്ചെന്നും പരാതിയിൽ പറയുന്നു. മുറ്റത്തെ ചെടിച്ചട്ടികളും മകന്റെ സൈക്കിളും നശിപ്പിച്ചു. സജീനയുടെ സ്വർണമാല പൊട്ടിച്ചെന്നും പരാതിയുണ്ട്. ഷബീറും സജീനയും ചികിത്സയിലാണ്. 

പരാതിയെത്തുടർന്ന് മംഗലപുരം പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ചു. 

English Summary:

Couple tried to save CPI leader in scooter accident beaten up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com