ADVERTISEMENT

കൊച്ചി ∙ വിവാഹം എങ്ങനെ നടത്തണമെന്നു പാർട്ടി കമ്മിറ്റിയിൽ വോട്ടെടുപ്പോടെയുള്ള ചർച്ച. കമ്മിറ്റിയിലെ ഒരംഗത്തിന്റെ തന്നെ കല്യാണമാണ്. വിവാഹം പള്ളിയിൽ വേണ്ടെന്നു വരൻ. പക്ഷേ, പള്ളിയിൽ വിവാഹം നടത്താനായിരുന്നു പാർട്ടി തീരുമാനം. അങ്ങനെ എം.എം. ലോറൻസ് പള്ളിയിൽ വച്ചുതന്നെ വിവാഹിതനായി. കമ്യൂണിസ്റ്റുകാരന്റെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞ കാലത്തെ സ്വന്തം വിവാഹത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞകാര്യമാണിത്. കമ്യൂണിസ്റ്റുകാരനു സഹോദരിയെ വിവാഹം ചെയ്തുകൊടുക്കാൻ പെണ്ണിന്റെ ആങ്ങളയ്ക്കു സമ്മതമല്ല. പള്ളിയിൽവച്ചാണു കല്യാണമെങ്കിൽ ആയിക്കോളു എന്നായി. കമ്യൂണിസ്റ്റുകാരന്റെ കല്യാണം പള്ളിയിൽ നടത്താൻ വികാരി തയാറല്ല. കുടുംബത്തെ ഉപേക്ഷിച്ചു കല്യാണം നടത്താൻ യുവതിക്കും സമ്മതമില്ല. ഇക്കാര്യമാണു പാർട്ടി കമ്മിറ്റിയിൽ ചർച്ചയ്ക്കു വന്നത്. 

ഒടുവിൽ പാർട്ടിയിൽനിന്നു രാജിവച്ചാൽ പള്ളിയിൽ വിവാഹം നടത്താമെന്നായി വികാരിയച്ചൻ. അതിനു ലോറൻസ് തയാറല്ല. അങ്ങനെയാണ് തൃപ്പൂണിത്തുറ നടമേൽ യാക്കോബായ പള്ളിയിൽ കല്യാണം നടത്താൻ തീരുമാനിച്ചത്. മാമോദീസ മുങ്ങിയിട്ടുണ്ടെന്ന കത്തുണ്ടെങ്കിൽ കല്യാണം നടത്താമെന്ന് അവിടത്തെ വികാരിയച്ചൻ സമ്മതിച്ചു. മെത്രാന്റെ അനുമതിയോടെ കത്തു കൊടുത്തു. ‘മാടമാക്കൽ എം. എം. ലോറൻസ് കത്തോലിക്കാ സഭയ്ക്കു പുറത്തു വിവാഹം നടത്താൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഇൗ പാപ പ്രവൃത്തിയോടു യോജിപ്പില്ലെങ്കിലും വിവാഹത്തിനു സമ്മതം നൽകുന്നു’.

അങ്ങനെ തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ ലോറൻസ് വിവാഹിതനായി. വിവാഹത്തിനു വികാരിയച്ചൻ നൽകിയ കത്ത് ഉപകരിച്ചില്ലെങ്കിലും അതൊരു ചരിത്ര രേഖയായി ലോറൻസ് സൂക്ഷിച്ചിരുന്നു , അലമാരയിൽ ഇരുന്നു ചിതലരിച്ചു പോകും വരെ.

∙ പോസ്റ്ററിൽ പടം വച്ച ആദ്യ സിപിഎം നേതാവ്

‘പടം വച്ചു വോട്ടു ചോദിക്കുന്ന പരിപാടി കമ്യൂണിസ്റ്റ് പാർട്ടിയിൽ പണ്ട് ഉണ്ടായിരുന്നില്ല. അതിനു തുടക്കമായത് 1980ലെ എന്റെ തിരഞ്ഞെടുപ്പിലാണ്’ – ഒരിക്കൽ  ലോറൻസ് പറ‍ഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിനായി 1980ൽ ലോറൻസ് ഇടുക്കിയിലെത്തുന്നു. മണ്ഡലത്തിലെ വലിയ വിഭാഗം വോട്ടർമാർ തമിഴ് തോട്ടം തൊഴിലാളികളാണ്. തമിഴ്നാട്ടിൽ സ്ഥാനാർഥിയുടെ കളർ പോസ്റ്ററുകൾ സാധാരണം. യുഡിഎഫ് അന്നും സ്ഥാനാർഥിയുടെ പടമുള്ള പോസ്റ്റർ വച്ചാണു വോട്ട് തേടുന്നത്. തങ്ങൾക്കും പോസ്റ്റർ വേണമെന്ന് അനുഭാവികൾ. പ്രശ്നം സംസ്ഥാന കമ്മിറ്റി വരെ എത്തി. ഒടുവിൽ തമിഴ് തൊഴിലാളികളുള്ള തോട്ടം മേഖലയിൽ മാത്രം സ്ഥാനാർഥിയുടെ ചിത്രമുള്ള പോസ്റ്റർ ആവാമെന്നു പാർട്ടി തീരുമാനിച്ചു. പടം വച്ചു പോസ്റ്റർ അടിച്ചു, ആ തിരഞ്ഞെടുപ്പിൽ ലോറൻസ് ജയിച്ചു.

∙ ‘ആ കഞ്ഞി ഞാൻ തന്നെ!’

എറണാകുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം അദ്ദേഹം തന്നെ പറഞ്ഞൊരു കഥയുണ്ട്. 2006ൽ ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു നോർത്ത് റെയിൽവേ സ്റ്റേഷനിൽ രാത്രി വന്നിറങ്ങുമ്പോൾ നല്ല മഴ. ഗാന്ധിനഗറിലെ വീട്ടിലേക്കുള്ള ഓട്ടോ യാത്രയ്ക്കിടെ രാഷ്ട്രീയം കടന്നുവന്നു.

കേരളം എൽഡിഎഫ് നേടിയിട്ടും എറണാകുളത്തെന്താ തോറ്റത്? ലോറൻസ് ചോദിച്ചു. കെ.വി.തോമസിനെതിരെ ഒരു കഞ്ഞിയെയാണ് എൽഡിഎഫ് മത്സരിപ്പിച്ചതെന്ന് ഓട്ടോ ഡ്രൈവർ. 

‘അതെന്താ അയാൾ കഞ്ഞി?’–ലോറൻസ് ചോദിച്ചു.

‘ഓ, പ്രായം കുറേയായില്ലേ.....! ’

 ‘ആട്ടെ, താൻ ആർക്കാണു വോട്ടുചെയ്തത്?– ലോറൻസ് തിരക്കി

‘വോട്ടുചെയ്തതു ലോറൻസിനു തന്നെ. അയാൾക്കു ചില ഉറച്ച അഭിപ്രായങ്ങളുണ്ട്.’

വീടെത്തി, ഓട്ടോയിൽ നിന്നിറങ്ങി ലോറൻസ് പറഞ്ഞു, ‘കൂട്ടുകാരാ, ആ കഞ്ഞി ഞാൻ തന്നെ.’

English Summary:

Memories about M.M. Lawrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com