ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ കടൽ, കായൽ തീരങ്ങളിൽ നിർമാണത്തിനുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ വരുത്തിയുള്ള തീരദേശ പരിപാലന പ്ലാൻ (സിസെഡ്എംപി) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. 2011 ലെ വ്യവസ്ഥകൾ പരിഷ്കരിച്ചുള്ള പുതിയ പ്ലാൻ ഒരാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യും. 2019 ൽ ജനുവരിയിൽ കേന്ദ്രം പുറത്തിറക്കിയ സിആർസെഡ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് പ്ലാൻ.

ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്ത് മേഖലകളിലൊഴികെ, 50 മീറ്ററായിരിക്കും നിയന്ത്രണ പരിധി. വാണിജ്യ ആവശ്യങ്ങൾക്കായുള്ള നിർമാണങ്ങൾക്ക് നിലവിലെ 500 മീറ്റർ പരിധിയിൽ മാറ്റമില്ല. നഗരസഭകൾക്കൊപ്പം പഞ്ചായത്തുകൾക്കു കൂടി സിആർസെഡിന്റെ കർശന നിയന്ത്രണങ്ങളിൽ ഇളവു ലഭിക്കും.

പ്ലാൻ തയാറാക്കാൻ കേരളം അഞ്ചരവർഷമെടുത്തെങ്കിലും 66 പഞ്ചായത്തുകളുടെ സോൺ മാറ്റം ഉൾപ്പെടെ പല ആവശ്യങ്ങളും അംഗീകരിപ്പിക്കാൻ കഴിഞ്ഞതു നേട്ടമായി. സംസ്ഥാന തീരപരിപാലന അതോറിറ്റിയാണു കേന്ദ്രത്തിനു മുൻപിൽ ഇന്നലെ പ്ലാൻ അവതരിപ്പിച്ചത്. ഒരു മാസത്തിനകം പുതിയ പ്ലാൻ നടപ്പാക്കിത്തുടങ്ങുന്നതോടെ ഇപ്പോൾ ഉപയോഗത്തിലുള്ള 2011 ലെ സിആർസെഡ് വിജ്ഞാപനവും അനുബന്ധ പ്ലാനും അപ്രസക്തമാകും.

സംസ്ഥാനത്തെ 10 ജില്ലകളിലായി 245 പഞ്ചായത്തുകളും 36 മുനിസിപ്പാലിറ്റികളും 5 കോർപറേഷനുകളുമാണു പ്ലാനിന്റെ പരിധിയിലുണ്ടാവുക. 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ, തീരമേഖലകളെ വിവിധ സോണുകളായി തിരിച്ചുള്ളതാണ് പ്ലാൻ.

നിയന്ത്രണങ്ങൾ ഇങ്ങനെ

2019 ലെ വിജ്ഞാപന പ്രകാരം സിആർസെഡ് 1എ, 1ബി, 2, 3എ, 3ബി, 4 എ, 4 ബി എന്നിങ്ങനെയാണു തീരദേശ മേഖലകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ജനവാസ മേഖല ഉൾപ്പെടുന്നതു സോൺ 2, 3എ, 3ബി എന്നിവയിലാണ്.

∙തീരദേശമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ നിയന്ത്രണമുള്ള മേഖലയാണ് ബഫർസോൺ അഥവാ നോൺ ഡവലപ്മെന്റ് സോൺ (എൻഡിസെഡ്). പുതിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം ഓരോ മേഖലയിലും പ്രത്യേക ബഫർസോൺ വ്യവസ്ഥയുണ്ടാവും.

∙സോൺ 2: നഗരസഭകൾക്കു ബാധകമായതും നിർമാണത്തിനു ദൂരപരിധി നിയന്ത്രണമില്ലാത്തതുമായ സോൺ രണ്ടിൽ 1991 നു മുൻപുള്ള കെട്ടിടത്തിന്റെയോ, റോഡിന്റെയോ കരഭാഗത്തു പുതിയ നിർമാണം നടത്താം. ബഫർസോൺ ബാധകമല്ല.

∙സോൺ 3 എ: കായൽ/കടൽ തീരത്തു വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ ആയിരുന്ന ബഫർസോൺ 50 മീറ്ററായി കുറച്ചു.

∙ സോൺ 3ബി: കടൽ തീരത്തു വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർവരെ ബഫർസോൺ തുടരും.

∙ സോൺ 3ബി: കായൽ മേഖലയിൽ വേലിയേറ്റ രേഖയിൽനിന്ന് 100 മീറ്റർ ആയിരുന്ന ബഫർസോൺ 50 മീറ്ററാക്കി.

∙ കായൽ ദ്വീപുകൾ (10 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ളവ): വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ ആയിരുന്ന ബഫർസോൺ 20 മീറ്ററാക്കി.

∙ചെറിയ ജലാശയങ്ങൾ: വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ വരെ ബഫർസോൺ കണക്കാക്കും

∙തുറമുഖ മേഖല: തുറമുഖങ്ങളിലും തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച മേഖലകളിലും ബഫർസോൺ ബാധകമല്ല.

പ്രധാന മാറ്റങ്ങൾ ഇങ്ങനെ

∙ കായൽ, ലവണാംശം കൂടുതലുള്ള പുഴ എന്നിവയുടെ തീരങ്ങളിൽ നിലവിൽ 100 മീറ്ററാണ് നിയന്ത്രണ മേഖല. ഇത് 50 മീറ്ററാക്കി. കടൽത്തീരങ്ങളിലെ പരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി.

∙സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകൾക്ക് നിയന്ത്രണപരിധി (ബഫർസോൺ) ഒഴിവാക്കി.

∙സർക്കാർ ഭൂമിയിൽ 1000 ചതുരശ്ര മീറ്ററിലധികമായി കണ്ടൽക്കാടുണ്ടെങ്കിൽ 50 മീറ്റർ ബഫർസോൺ വേണം.

∙ പൊക്കാളി അല്ലെങ്കിൽ കൈപ്പാട് കൃഷിപ്പാടങ്ങളിൽ 1999 നു മുൻപുള്ള ബണ്ട് ഉണ്ടെങ്കിൽ, ഇതിനെ വേലിയേറ്റ രേഖയായി കണക്കാക്കും. നിയന്ത്രണം ഇതിനുള്ളിലേക്കു ചുരുക്കും. 

English Summary:

Coastal zone management: Central government approved Kerala's plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com