ADVERTISEMENT

പൊൻകുന്നം∙ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മരിച്ചു. പാലമ്പ്ര പാറക്കടവിൽ പി.കെ.രാജു (64) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രാജുവിന്റെ ഭാര്യ മോളി, മരുമകൻ സാജു പോൾ, നഴ്സ് ലിൽറ്റ എന്നിവർക്കു നിസ്സാര പരുക്കേറ്റു. 

26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്ന വഴി ഇന്നലെ പുലർച്ചെ 3.45ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അട്ടിക്കൽ പഴയ ആർടി ഓഫിസിനു സമീപമായിരുന്നു അപകടം. അപകടത്തെത്തുടർന്നു രാജുവിന്റെ തലയിൽ നിന്നു രക്തം ഒഴുകി വന്നതായി കണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. 

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊ‍ൻകുന്നം അട്ടിക്കലിൽ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി മറിഞ്ഞ ആംബുലൻസ്.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊ‍ൻകുന്നം അട്ടിക്കലിൽ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി മറിഞ്ഞ ആംബുലൻസ്.

വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന രാജുവിന് രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് 26–ാം മൈലിൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ രക്തസമ്മർദവും പ്രമേഹവും നിയന്ത്രണാതീതമായി കണ്ടെത്തിയതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു.

പുറത്തുനിന്ന് ആംബുലൻസ് വിളിച്ചു കോട്ടയത്തേക്കു പോകുന്ന വഴിയാണ് അപകടം. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം ഇന്ന് 2ന് പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മുക്കാലി വെട്ടിക്കാട്ടുപ്പറമ്പിൽ മോളി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സി.വി.സാജു, സാജു പോൾ. 

വീടിനു കനത്ത നാശം

അട്ടിക്കൽ പെരുമന രാജേഷിന്റെ ഭാര്യയും രണ്ടു മക്കളും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. രാജേഷ് ദുബായിലാണ്. ഭാര്യ കൊടുങ്ങൂർ ഗ്രാമീൺ ബാങ്കിലെ ഗോൾഡ് അപ്രൈസർ അർച്ചനയും മക്കളായ ആദിത്യനും അനഘയുമാണു വീട്ടിലുണ്ടായിരുന്നത്. ചിതറിയ ഭിത്തിയുടെ കഷണങ്ങൾ തെറിച്ചുവീണ് അർച്ചനയുടെയും അനഘയുടെയും കാലിനും കൈക്കും നിസ്സാര പരുക്കേറ്റു. വീടിന്റെ മുൻവശത്തെ മുറിയുടെ ഭിത്തി പൂർണമായി തകർന്നുവീണു. 

English Summary:

Ambulance crashes into house and overturns;the patient died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT