ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിയും വിജിലൻസ് മേധാവിയും 2 എഡിജിപിമാരും പൊലീസിലെ രണ്ടാമത്തെ അധികാരകേന്ദ്രമായ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കെതിരെ അന്വേഷണം നടത്തുന്ന അപൂർവതയ്ക്കാണു കേരളം സാക്ഷ്യംവഹിക്കുന്നത്. ഡിജിപി എസ്. ദർവേഷ് സാഹിബ്, വിജിലൻസ് ഡയറക്ടറായ ഡിജിപി യോഗേഷ് ഗുപ്ത, ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.വെങ്കിടേഷ്, ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് ഏബ്രഹാം എന്നിവരാണ് എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ വിവിധ ആരോപണങ്ങൾ ഒരേസമയം അന്വേഷിക്കുന്നത്.

പൊലീസ് തലപ്പത്തെ ചേരിപ്പോര് അന്വേഷണങ്ങൾക്ക് എരിവുകൂട്ടും. പൊലീസിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നതിലെ വൈരുധ്യവുമുണ്ട്. പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൊഴിയെടുക്കാൻ സമയം തേടിയപ്പോൾ ഡിജിപിതന്നെ മൊഴിയെടുക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നു. തനിക്കു താഴെയുള്ള ഐജി ജി.സ്പർജൻ കുമാറിനു മൊഴി നൽകുന്നതിലെ വൈമനസ്യമാണ് അറിയിച്ചത്. എഡിജിപിയെ ഡിജിപി ചോദ്യം ചെയ്തതും ചർച്ചയായി.

അന്വേഷണം ഇങ്ങനെ

എസ്.ദർവേഷ് സാഹിബ്, എച്ച്.വെങ്കിടേഷ്
എസ്.ദർവേഷ് സാഹിബ്, എച്ച്.വെങ്കിടേഷ്

∙ ഡിജിപി എസ്.ദർവേഷ് സാഹിബ്: തൃശൂർ പൂരം കലക്കലിൽ അജിത്കുമാറിനു വീഴ്ചയുണ്ടായോ?

∙ ഡിജിപി എസ്.ദർവേഷ് സാഹിബ്: ആർഎസ്എസ് നേതാക്കളുമായി അജിത്കുമാർ നടത്തിയ രഹസ്യ കൂടിക്കാഴ്ച. കരിപ്പൂ‍ർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം പൊട്ടിക്കുന്നതിൽ ബന്ധമുണ്ടെന്നും കോഴിക്കോട്ടെ മാമി തിരോധാനക്കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നുമുള്ള ആരോപണങ്ങൾ.

യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം
യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം

∙ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ്: തൃശൂർ പൂരം കലക്കലിനെക്കുറിച്ച് അജിത്കുമാർ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വിശദമായ അന്വേഷണം

∙ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം: പൂരത്തിന്റെ ചുമതലകൾ നിർവഹിച്ചിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായോ? പൊലീസിന്റെ വീഴ്ചയും ഇതിൽ വരുന്നതിനാൽ അന്വേഷണം അജിത്കുമാറിലേക്കുതന്നെ.

∙ ഡിജിപി യോഗേഷ് ഗുപ്ത: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം.

English Summary:

Police and Vigilance Launch Joint Investigation Against ADGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com