ADVERTISEMENT

മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ രണ്ടാം പതിപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. അമിത് ഷായും കൂട്ടരും പറയുന്നത് നടപ്പാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ഡൽഹിയിൽ പോയി ഇംഗ്ലിഷ് പത്രത്തിന് മലപ്പുറം വിരുദ്ധ പരാമർശമടക്കം ഉൾപ്പെട്ട അഭിമുഖം നൽകിയത്. അത് ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിച്ചു എന്നു മനസ്സിലാക്കിയപ്പോഴാണ് നിഷേധക്കുറിപ്പുമായി ഇറങ്ങിയത്. എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട അത്രയും തവണ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോലും അവരെ കണ്ടിട്ടുണ്ടാകില്ലെന്നും സലാം പരിഹസിച്ചു. 

പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശത്തിനും പൊലീസിന്റെ ആർഎസ്എസ് ബന്ധം, ക്രിമിനൽ രാജ് എന്നിവയ്ക്കും എതിരെ യൂത്ത് ലീഗ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്വന്തം കുടുംബത്തെ രക്ഷിക്കാൻ സ്വന്തം മുന്നണി സ്ഥാനാർഥിയെ തോൽപിച്ച് ബിജെപിക്ക് എംപിയെ ഉണ്ടാക്കിക്കൊടുത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആർഎസ്എസിന് അനുസരിച്ച് അമിത് ഷായും പിണറായിയും പറയുന്നതിനപ്പുറം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസുകാർ. കൊടി‍ഞ്ഞി ഫൈസൽ വധം, യാസർ വധം തുടങ്ങിയ കേസുകളിൽ പൊലീസും സർക്കാരും അലംഭാവം കാണിക്കുന്നത് ഇതിന്റെ ഭാഗമാണ്. കൊലപാതകങ്ങൾ ആരു നടത്തിയാലും ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണെങ്കിലും ആർഎസ്എസുകാർ പ്രതികളാകുമ്പോൾ അതിൽ പൊലീസ് അവർക്കനുകൂലകമായ വിവേചനം കാണിക്കുന്നുവെന്നും സലാം ആരോപിച്ചു. 

മലപ്പുറത്ത് പൊലീസുണ്ടാക്കിയ പല പ്രശ്നങ്ങളും നേരത്തേ മുസ്‌ലിം ലീഗ് എംഎൽഎമാർ നിയമസഭയിൽ ഉന്നയിച്ചപ്പോൾ ഭരണപക്ഷത്തിനൊപ്പം ചേർന്ന് അതിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചയാളാണ് പി.വി.അൻവർ. എന്നാ‍ൽ ഇപ്പോൾ കാര്യങ്ങൾ ബോധ്യമായപ്പോൾ അദ്ദേഹം തുറന്നുപറഞ്ഞത് നല്ലതുതന്നെ. എന്നാൽ ഭരണപക്ഷത്തുനിന്ന് മനസ്സിലാക്കിയ സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ അൻവറിനെയും ഇപ്പോൾ വർഗീയ വാദിയാക്കുകയാണ് സിപിഎം. ഭരണപക്ഷത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ എന്നും ലീഗ് പ്രതിഷേധിച്ചിട്ടുണ്ടെന്നും അൻവറിന്റെ ‘നെക്സസ്’ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

PMA Salam: Pinarayi Vijayan Is Just Like Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com