ADVERTISEMENT

തിരുവനന്തപുരം∙ ഡിജിപി നിധിൻ അഗർവാൾ ഇൗ മാസം കേരളത്തിലേക്ക് തിരിച്ചെത്തുമെന്നുറപ്പായതോടെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് കളമൊരുങ്ങി. ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാളിന്റെ സേവനം കേന്ദ്രം അവസാനിപ്പിച്ച് കേരളത്തിലേക്ക് അയച്ചിരുന്നുവെങ്കിലും ഇപ്പോൾ അവധിയിലാണ്. ഇൗ മാസം പകുതിയോടെ അവധി തീരും. നിധിൻ അഗർവാൾ കേരളത്തിലെത്തുമ്പോൾ അദ്ദേഹമാകും ഏറ്റവും സീനിയർ ഡിജിപി.

നിലവിൽ, സംസ്ഥാന പൊലീസ് മേധാവിയെക്കാളും സീനിയറാണ് ഫയർഫോഴ്സ് ഡിജിപി കെ.പത്മകുമാർ. അദ്ദേഹത്തെക്കാളും സീനിയറാണ് നിധിൻ അഗർവാൾ. ഇതോടെ നിധിന് സ്വതന്ത്ര ചുമതലതന്നെ നൽകേണ്ടിവരും. അങ്ങനെ വന്നാൽ ജയിൽ മേധാവിയായി നിയമിക്കാനാണ് സാധ്യത. നിലവിൽ 4 ഡിജിപി തസ്തികയിലും ആളുണ്ട്. അതിനാൽ നിധിൻ അഗർവാളിന് താൽക്കാലിക ഡിജിപി തസ്തികയുണ്ടാക്കി നൽകേണ്ടിവരും. മനുഷ്യാവകാശ കമ്മിഷനിലെ ഡിജിപി തസ്തികയിൽ സഞ്ജീവ് കുമാർ പട്ജോഷി ഡിസംബറിൽ വിരമിക്കുകയാണ്.

2025 ഏപ്രിലിലാണ് ഫയർഫോഴ്സ് ഡിജിപി കെ.പത്മകുമാർ വിരമിക്കുന്നത്. നിലവിലുള്ള സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് അടുത്ത ജൂണിൽ വിരമിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമാണ് നിലവിലെ സീനിയർ എഡിജിപി. പത്മകുമാർ വിരമിക്കുമ്പോൾ മനോജ് ഏബ്രഹാം ഡിജിപി പദവിയിലെത്തും. അതിനും ശേഷമാണ് എം.ആർ.അജിത്കുമാർ ഡിജിപി പദവിയിലെത്തേണ്ടിയിരുന്നത്. നിലവിലുള്ള വിവാദങ്ങളും വിജിലൻസ് കേസ് അന്വേഷണവും അദ്ദേഹത്തിന് തടസ്സമായേക്കാം. ഇതോടെ, പിന്നാലെ സ്ഥാനക്കയറ്റം ലഭിക്കേണ്ട എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി പദവിയിലെത്താം. നിലവിൽ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ആണ് ശ്രീജിത്ത്.

നിധിൻ അഗർവാൾ ജയിൽ മേധാവിയാകുകയാണെങ്കിൽ, നിലവിൽ ആ തസ്തികയിലുള്ള എഡിജിപി ബൽറാംകുമാർ ഉപാധ്യായയ്ക്ക് പകരം സ്ഥാനം നൽകേണ്ടിവരും. നിലവിൽ പൊലീസ് അക്കാദമി (കെപ്പ) ഡയറക്ടർ, വിജിലൻസ് എഡിജിപി, കോസ്റ്റൽ എഡിജിപി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നീ പദവികളിലേക്ക് എഡിജിപിമാരെ നിയമിക്കാനുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്ന് ഇൗമാസം തിരിച്ചുവരേണ്ട എഡിജിപി ദിനേന്ദ്ര കശ്യപ് ഒരു വർഷം പഠനാവധിയെടുത്തതോടെ, 3 തസ്തികയിൽ എഡിജിപിമാരില്ലാതെ ഒഴിഞ്ഞുകിടക്കും.

കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണ , പൊലീസ് ആസ്ഥാനത്തെ ഡിഐജി ജെ.ജയനാഥ് എന്നിവർക്ക് ഡിസംബറിൽ ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. 4 എഎസ്പിമാർ എസ്പിമാരാകുമ്പോൾ ജനുവരിയിലും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരും. 

English Summary:

DGP Nitin Agarwal's Return Sparks Kerala Police Leadership Shake-Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com