ADVERTISEMENT

കൊച്ചി∙ ബ്രേക്കിങ് ന്യൂസ് കാലഘട്ടത്തിൽ മാധ്യമപ്രവർത്തകൾ കടുത്ത സമ്മർദങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി പി.രാജീവ്. റേറ്റിങ്ങിനായി നെഗറ്റീവ് വാർത്തകൾക്കു മുൻതൂക്കം കൊടുക്കേണ്ടിവരുന്നുണ്ടെന്നും വൈകാരിക തലത്തിൽ നിന്നു മാറി വാർത്തയുടെ വസ്തുതയ്ക്കു മുൻതൂക്കം നൽകാൻ സാധിക്കണമെന്നും പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

   ദൃശ്യമാധ്യമ പ്രവർത്തകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കാണ് ‘തീർച്ചയായും’. വാർത്തയുടെ കാര്യത്തിൽ ഒരു തീർച്ചയുമില്ലെങ്കിലും അങ്ങനെ ഉപയോഗിക്കുന്നവരുടെ കാലമാണിതെന്നും മന്ത്രി പറഞ്ഞു.

 ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റും ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗീബൽസിന്റെ തന്ത്രങ്ങൾ പിആർ ഏജൻസിയുടെ രൂപത്തിലേക്കു മാറുന്ന കാലമാണിത്. തെറ്റു പറ്റിയാൽ പത്രങ്ങൾ ഇപ്പോഴും ഖേദം പ്രകടിപ്പിക്കും. എന്നാൽ ദൃശ്യമാധ്യമങ്ങൾ ആ ‘വാർത്തയങ്ങ് വലിച്ചു’ എന്നാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.

   നേരു തിരിച്ചറിയാതെ മാധ്യമങ്ങൾ കടന്നാക്രമിക്കുന്ന രീതി ശരിയല്ലെന്നു മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. മാധ്യമങ്ങൾ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും സംസ്ഥാനത്തെ മാലിന്യ നിർമാർജന പരിപാടികൾക്കു മാധ്യമങ്ങൾ നൽകിയ പിന്തുണ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.   യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത അധ്യക്ഷത വഹിച്ചു.

 ഹൈബി ഈഡൻ എംപി, മേയർ എം. അനിൽകുമാർ, കെ.വി.തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, യൂണിയൻ ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, സുരേഷ് വെള്ളിമംഗലം, ആർ.ഗോപകുമാർ, എം.ഷജിൽ കുമാർ എന്നിവർ പ്രസംഗിച്ചു. 

വൈകിട്ടു ചേർന്ന സാംസ്കാരിക സമ്മേളനം കൃഷി മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. കെ. സി. വേണുഗോപാൽ എംപി, സംവിധായകൻ വിനയൻ എന്നിവർ പ്രസംഗിച്ചു. പ്രഫ. എം കെ സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി.രാജൻ എന്നിവരെ ആദരിച്ചു. രാജേഷ്‌ ചേർത്തലയും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചു.

ഇന്നു രാവിലെ 10ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

English Summary:

Minister P. Rajeev about the extreme pressures of media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com