ADVERTISEMENT

പാലക്കാട്∙ നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ ഭിന്നത മറന്ന് ജില്ലാ കമ്മിറ്റി യേ‍ാഗത്തിൽ പങ്കെടുത്തു.

രണ്ടു വർഷത്തിനു ശേഷമാണ് അദ്ദേഹം പാർട്ടി യേ‍ാഗത്തിന് എത്തുന്നത്. പരസ്യമായി പ്രതികരിക്കുന്നതിനാൽ നടപടി വേണമെന്ന ജില്ലാനേതൃത്വത്തിന്റെ ആവശ്യത്തിൽ സംസ്ഥാന നേതൃത്വം ഇസ്മായിലിന് കാരണം കാണിക്കൽ നേ‍ാട്ടിസ് നൽകിയിരുന്നു. മറുപടിക്കെ‍ാപ്പം, വിഷയങ്ങൾ വിശദീകരിച്ച് അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിക്കു കത്തയയ്ക്കുകയും ചെയ്തു.

പാർട്ടി വിമതരുടെ സംഘടനയായ സേവ് സിപിഐഫേ‍ാറത്തെയും വിഭാഗീയതയും പ്രേ‍‍ാത്സാഹിപ്പിക്കുന്നു, പരസ്യ പ്രസ്താവനകൾ നടത്തുന്നു എന്നതൊക്കെയായിരുന്നു ജില്ലാ കമ്മിറ്റിയുടെ പരാതി. പ്രായപരിധി കഴിഞ്ഞതിനാൽ കേന്ദ്രകമ്മിറ്റിയിൽ നിന്നു മാറിയ അദ്ദേഹത്തെ ജില്ലാ കൗൺസിലിൽ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും രണ്ടര വർഷത്തിനിടയിൽ രണ്ടുതവണ മാത്രമാണ് യേ‍ാഗത്തിൽ പങ്കെടുത്തത്.

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുമ്പേ‍ാഴും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ആദ്യമെ‍ാന്നും സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടില്ല. സേവ് സിപിഐഫേ‍ാറം പ്രവർത്തനം ഊർജിതമാക്കിയതേ‍ാടെ വിഷയം ഗൗരവത്തിലെടുത്തു. ഇസ്മായിലിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കത്ത് ചർച്ചചെയ്ത കേന്ദ്രകമ്മിറ്റി ഇസ്മായിലിനെതിരെ നടപടിയില്ലെന്നും എന്നാൽ അദ്ദേഹം ജില്ലാ കൗൺസിലിനു വിധേയമായി പ്രവർത്തിക്കണമെന്നും തീരുമാനിച്ചു.

ദേശീയ ജനറൽസെക്രട്ടറി ഡി.രാജ തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവ് യേ‍ാഗത്തിൽ റിപ്പേ‍ാർട്ടുചെയ്തു. ജില്ലാകമ്മിറ്റി ഒ‍ാഫിസിലെ യേ‍ാഗത്തിൽ പങ്കെടുത്ത ഇസ്മായിൽ, തന്നെ ജില്ലാ കൗൺസിൽ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും ഘടകം ഏതാണെന്ന് അറിയിക്കാത്തതുകെ‍ാണ്ടാണ് വരാതിരുന്നതെന്ന് വിശദീകരിച്ചു.

പിന്നീട്, ഘടകം വ്യക്തമാക്കി ദേശീയ ജനറൽ സെക്രട്ടറിയുടെ കത്തു കിട്ടിയെന്നും പാർട്ടിയേ‍ാഗങ്ങളെക്കുറിച്ച് ജില്ലാ കമ്മിറ്റിയിൽ നിന്ന് യഥാസമയം അറിയിപ്പുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞുവന്നാണ് അറിയുന്നത്. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉൾപ്പെടെയുള്ള നേതാക്കൾ യേ‍ാഗത്തിൽ പങ്കെടുത്തു. പാർട്ടി ഫണ്ടിലേക്ക് ഒരു തുക ജില്ലാ സെക്രട്ടറിക്ക് കൈമാറിയാണ് ഇസ്മായിൽ മടങ്ങിയത്. 

English Summary:

KE Ismail in CPI district committee meeting after 2 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com