ADVERTISEMENT

ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തേരോട്ടത്തിൽ എക്കാലത്തും ഹിന്ദി ഹൃദയഭൂമിയായിരുന്നു ബിജെപിയുടെ കരുത്ത്. രാജ്യത്ത് ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോഴെല്ലാം മധ്യപ്രദേശ് ഒപ്പം നിന്നു. മോദി തരംഗം ആഞ്ഞുവീശിയ 2014 ലും മധ്യപ്രദേശ് കാവിപുതച്ചു. ആകെയുള്ള 29 സീറ്റുകളിൽ 27 ലും ഉയർന്നത് താമര. കമല്‍നാഥ് മല്‍സരിച്ച ചിന്ദ്വാരയും ജ്യോതിരാദിത്യ സിന്ധ്യ മല്‍സരിച്ച ഗുണയും മാത്രമായിരുന്നു അന്ന് കോൺഗ്രസിന് ആശ്വാസം. അഞ്ചു വർഷങ്ങൾക്കിപ്പുറം കഥ മാറുകയാണോ എന്ന ചോദ്യമാണ് മധ്യപ്രദേശ് ഉയർത്തുന്നത്. മൂന്നുമാസം മുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘താമര’ വിട്ട് മധ്യപ്രദേശ് ‘കൈ’ പിടിച്ചു. ഇതാണ് ബിജെപി ക്യാംപിനെ അലട്ടുന്ന പ്രധാന പ്രശ്നം. നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാന ലാപ്പിൽ ചെറുപാർട്ടികളുടെ കൈപിടിച്ച് കഷ്ടിച്ചു കടന്നുകൂടിയതാണെന്ന ബോധ്യത്തോടെ കോൺഗ്രസും അണിയറ തന്ത്രങ്ങൾ മെനയുമ്പോൾ രാജ്യത്തെ പ്രമുഖ കക്ഷികളുടെ ഹൃദയമിടിപ്പേറ്റുകയാണ് മധ്യപ്രദേശ്.

കടാശ്വാസത്തിൽ ‘കടക്ക് പുറത്ത്’

2018 ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഭരണവിരുദ്ധവികാരമായിരുന്നു ചർച്ചകളിൽ നിറയെ. നോട്ടു നിരോധനം, കർഷക സമരം, വെടിവയ്പ്പ് തുടങ്ങി ബിജെപി സർക്കാർ പകച്ചുനിന്ന വിഷയങ്ങളായിരുന്നു അന്നേറെ. ഭരണം പിടിക്കാനായെങ്കിലും ഒന്നരപ്പതിറ്റാണ്ട് മധ്യപ്രദേശ് ഭരിച്ച കാവിപ്പടയെ തിരഞ്ഞെടുപ്പിൽ കാര്യമായി പിടിച്ചുലയ്ക്കാനായില്ല എന്നത് കോൺഗ്രസിന്റെ വിജയത്തിളക്കം കുറച്ചു. അധികാരത്തിലേറിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നതായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ പദ്ധതിയിൽ തുടക്കത്തിൽ തന്നെ കല്ലുകടി നേരിട്ടു. അർഹതയുള്ളവർ പട്ടികയ്ക്കു പുറത്തായപ്പോൾ അനർഹർ നേട്ടം കൊയ്തു. ഇതുമൂലം കർഷകർക്കിടയിലുണ്ടായ അമർഷം കുറയ്ക്കാൻ ഇനിയും കമൽനാഥിന് കഴിഞ്ഞിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിച്ചാൽ ബിജെപി 17 ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലും മുന്നിലാണ്. അധികാരത്തിലിരുന്ന ആദ്യ മൂന്നു മാസം കമൽനാഥ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനപ്രീതി എത്രയുണ്ടായി എന്നത് ആശ്രയിച്ചിരിക്കും കോൺഗ്രസിന് ലോക്സഭാ ഫലം.

Madhya-Pradesh-MAL-lok-sabha-election-2014-results-info-graphic-map-ENG

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച അതേ തന്ത്രങ്ങൾ തന്നെയാണ് കോൺഗ്രസ് ഇക്കുറിയും പയറ്റുക. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലുമെല്ലാം നേതാക്കൾ നിത്യസന്ദർശകരായതിലൂടെ ഹിന്ദു വോട്ടുകൾ ഒപ്പം നിർത്താനായി എന്ന വിശ്വാസം പാർട്ടിക്കുണ്ട്. ഇത്തരത്തിൽ പരസ്യമായി കോൺഗ്രസ് ഹിന്ദുത്വകാർഡ് പുറത്തെടുത്ത് വോട്ടുതേടിയതും പിന്നിട്ട തിരഞ്ഞെടുപ്പിൽ മധ്യപ്രദേശത്ത് പുതുകാഴ്ചയായി. ഭൂരിപക്ഷ സമുദായത്തെ ഒരു പരിധിവരെ ഇത്തരത്തിൽ ഒപ്പം നിർത്താനായെന്നാണ് കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. പാളയത്തിൽപ്പട കാര്യമായി ഇല്ലെന്നതും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നു.

തിരിച്ചടിച്ച് വഴി തെളിക്കാൻ ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ ആഘാതത്തിനു തിരിച്ചടി നൽകി, ഒപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്രയ്ക്കു കരുത്തുപകരാനാണ് ബിജെപി തയ്യാറെടുക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് പടനയിക്കുക. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്ങിനെ ഇറക്കി ബിജെപി ശക്തികേന്ദ്രമായ ഭോപ്പാൽ പിടിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിനു ശിവ്‍രാജ് സിങ് ചൗഹാന്റെ സ്ഥാനാർഥിത്വത്തിലൂടെ മറുപടി നൽകാനുള്ള നീക്കവും ബിജെപി ക്യാംപിൽ സജീവം. ഇങ്ങനെയെങ്കിലും കർഷക പ്രക്ഷോഭം നൽകിയ തിരിച്ചടി മറികടക്കുക ബിജെപിക്ക് വലിയ വെല്ലുവിളിയാകും. തിരിച്ചടികൾക്കിടയിലും വോട്ടുശതമാനത്തിൽ ലഭിച്ച മുൻതൂക്കത്തിലാണ് കാവിപ്പടയുടെ പ്രതീക്ഷ. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴും അടിത്തറ കാര്യമായി ഇളകിയില്ല എന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ട്. ഒപ്പം സർവ്വസജ്ജമായി പ്രചാരണത്തിന് ഊർജം പകർന്ന് ആർഎസ്എസ്സും.

ചോര ചീന്തിയ മൻസോർ

2014 ലെ രാഷ്ട്രീയ കാലാവസ്ഥയല്ല മധ്യപ്രദേശിൽ. പടിഞ്ഞാറൻ മധ്യപ്രദേശിൽ കർഷക പ്രക്ഷോഭത്തിന്റെ കനൽ ഇനിയും എരിഞ്ഞടങ്ങിയിട്ടില്ല. ചോര ചീന്തിയ മൻസോറിന്റെ മനസ് ഇന്നും അശാന്തം.

നോട്ടുനിരോധനത്തിൽ എരിഞ്ഞു നീറിയ കർഷകരുടെ പ്രതിഷേധാഗ്നി തെരുവുകളിലേക്ക് പടർന്നു കയറിയത് 2017 ജൂണിൽ. ആ മാസം ഒന്നിന് ആരംഭിച്ച സമരത്തിന്റെ ആറാംനാൾ മാള്‍വമേഖലയിൽ ചോരവീണു. പ്രക്ഷോഭത്തെ വെടിയുണ്ടകൊണ്ടു പൊലീസ് നേരിട്ടപ്പോൾ പൊലിഞ്ഞത് അഞ്ചു ജീവനുകൾ.

അവിടെ നിന്നു കരകയറാൻ സർക്കാരിനു ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. പ്രക്ഷോഭകർ വാഹനങ്ങൾ കത്തിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. ഒടുവിൽ പ്രക്ഷോഭകരെ അനുനയിപ്പിക്കാനായി വെടിവയ്പ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു. എന്നാൽ അവിടെയും കാര്യങ്ങൾ ഒതുങ്ങിനിന്നില്ല. കാർഷികോൽപന്നങ്ങൾ നശിപ്പിച്ചും തെരുവിലെറിഞ്ഞും കർഷകർ പ്രക്ഷോഭം തുടർന്നു.

രണ്ടുവർഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാള്‍വ മേഖല ഒപ്പം നിർത്താൻ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ മധ്യപ്രദേശിന്റെ മറ്റു മേഖലകളിൽ താമരവാടാൻ മൻസോർ വെടിവയ്പ് കാരണമായി. ഭരണം മാറി മുഖ്യമന്ത്രിക്കസേരയിൽ കമൽനാഥ് എത്തിയിട്ടും മൻസോറിലെ പ്രശ്നങ്ങൾ തീരുന്നില്ല. നീതിയ്ക്കായുള്ള കർഷക മുറവിളി പാടങ്ങളിൽ അലയടിക്കുന്നു. സ്വരക്ഷയ്ക്കായി വെടി ഉതിർത്തെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ കുറ്റക്കാരെ വെറുതേ വിടില്ലെന്ന് സർക്കാർ പറയുമ്പോഴും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന യാഥാർഥ്യം കർഷകരെ പൊള്ളിക്കുന്നു.

ഓർമ്മകളിൽ യൂണിയൻ കാർബൈഡ്

മൂന്നു പതിറ്റാണ്ടിനിപ്പുറവും രോഗശയ്യയിലാണ് ഭോപ്പാൽ. യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്നു ചോർന്ന വിഷവാതകം തല്ലിക്കെടുത്തിയത് ഒരു നാടിന്റെ വികസന സ്വപ്നങ്ങളെ. കിടക്കകളിൽ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയെ മാരകരോഗങ്ങൾ ഇന്നും വേട്ടയാടുന്നു. അധികാരത്തണലിന്റെ ചിറകിലേറി ഉത്തരവാദികൾ രാജ്യംവിട്ടു. അന്നുതൊട്ട് ഇന്നോളം അധികാരികൾ മാറിമാറി വന്നെങ്കിലും ഭോപ്പാലിലെ ഇരകൾക്ക് നീതി നിഷേധം തുടർക്കഥയായി. പിന്നിട്ട തിരഞ്ഞെടുപ്പുകളിലെല്ലാം ചർച്ചാവിഷയമായിരുന്ന ഭോപ്പാൽ ദുരന്തം ഈ തിരഞ്ഞെടുപ്പ് കാലത്ത് ചൂടുപിടിക്കാത്ത വിഷയമാണ്. കാലം കടക്കുമ്പോൾ അന്നത്തെ ഇരകളെ മറന്ന് മറ്റു വിഷയങ്ങളിലേക്കാണ് സംസ്ഥാന രാഷ്ട്രീയം ചേക്കേറുന്നതും. ഈ നീതി നിഷേധത്തിൽ അതൃപ്തരാണ് ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ.

കോൺഗ്രസ്, ബിജെപി മുന്നണികൾക്കു ബദലായി യുപിയിൽ ഉരുത്തിരിഞ്ഞ എസ്പി–ബിഎസ്പി സഖ്യം മധ്യപ്രദേശിലും ഒട്ടൊക്കെ സജീവമാണ്. ഈ സഖ്യത്തിന് മധ്യപ്രദേശിൽ എന്തുചെയ്യാനാകും എന്നതും തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കും.

English Summary: Madhya Pradesh Election News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com