ADVERTISEMENT

ഗോഡ്സെ അനുകൂല പ്രസ്താവനകളുമായി വിവദം സൃഷ്ടിച്ച പ്രജ്ഞ സിങ് ഠാക്കൂറിന്റെ സ്ഥാനാർഥിത്വം ഉൾപ്പടെയുള്ള കാര്യങ്ങളാൽ  ശ്രദ്ധേയമായ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെതിരെ പ്രജ്ഞയ്ക്ക് 3.64 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനായി. കോൺഗ്രസിന് ഒറ്റ സീറ്റ് മാത്രമെ മധ്യപ്രദേശിൽ നേടാനായുള്ളു. 29ൽ 28 മണ്ഡലങ്ങളിലും ബിജെപി ജയിച്ചു. കുടുംബ മണ്ഡലമായ ഗുണയിൽ കോൺഗ്രസ് േനതാവ് ജ്യോതിരാദിത്യ സിന്ധ്യ 1.25 ലക്ഷം വോട്ടിനു തോറ്റു. മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ് ജയിച്ച ചിന്ദ്‌വാരയാണ് കോൺഗ്രസിന് ലഭിച്ച ഏക സീറ്റ്. 

രാജ്യത്ത് ബിജെപി അധികാരത്തിലേറിയപ്പോഴെല്ലാം ഒപ്പം നിന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മോദി തരംഗം ആഞ്ഞുവീശിയ 2014 ലും മധ്യപ്രദേശ് കാവിപുതച്ചു. ആകെയുള്ള 29 സീറ്റുകളിൽ 27 ലും ഉയർന്നത് താമര. കമല്‍നാഥ് മല്‍സരിച്ച ചിന്ദ്വാരയും ജ്യോതിരാദിത്യ സിന്ധ്യ മല്‍സരിച്ച ഗുണയും മാത്രമായിരുന്നു അന്ന് കോൺഗ്രസിന് ആശ്വാസം. 16 സീറ്റുകൾ ബിജെപി നേടിയ 2009 ലെ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടി ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. റിവ മണ്ഡലത്തിൽ ബിഎസ്പിയും അന്ന് വിജയക്കൊടി പാറിച്ചു. 

എന്നാൽ പിന്നീടിങ്ങോട്ട് ബിജെപിക്ക് മധ്യദേശത്ത് കാലിടറുകയായിരുന്നു. 2018 ഡിസംബറിൽ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഭരണവിരുദ്ധവികാരമായിരുന്നു ചർച്ചകളിൽ നിറയെ. നോട്ടു നിരോധനം, കർഷക സമരം, വെടിവയ്പ്പ് തുടങ്ങി ബിജെപി സർക്കാർ പകച്ചുനിന്ന വിഷയങ്ങളായിരുന്നു അന്നേറെ. ഒടുവിൽ ഫലവും മാറിമറിഞ്ഞില്ല. അവസാന ലാപ്പിൽ ചെറുപാർട്ടികളുടെ കൈപിടിച്ച് കോൺഗ്രസ് കടന്നുകൂടി. ഫലത്തിൽ ‘താമര’ വിട്ട് മധ്യപ്രദേശ് ‘കൈ’ പിടിച്ചു. ഭരണം പിടിക്കാനായെങ്കിലും ഒന്നരപ്പതിറ്റാണ്ട് മധ്യപ്രദേശ് ഭരിച്ച കാവിപ്പടയെ തിരഞ്ഞെടുപ്പിൽ കാര്യമായി പിടിച്ചുലയ്ക്കാനായില്ല എന്നത് കോൺഗ്രസിന്റെ വിജയത്തിളക്കം കുറച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില പരിശോധിച്ചാൽ ബിജെപി 17 ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലും മുന്നിലാണ്. തിരിച്ചടികൾക്കിടയിലും വോട്ടുശതമാനത്തിൽ ലഭിച്ച മുൻതൂക്കത്തിലായിരുന്നു കാവിപ്പടയുടെ പ്രതീക്ഷ. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴും അടിത്തറ കാര്യമായി ഇളകിയില്ല എന്ന ആത്മവിശ്വാസത്തിലാണ് പ്രചാരണം നയിച്ചത്. ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ മാലഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഇറക്കി മധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വകാർഡിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റാനും ബിജെപി നേതൃത്വം മടിച്ചില്ല.

അധികാരത്തിലേറിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. എന്നാൽ പദ്ധതിയിൽ തുടക്കത്തിൽത്തന്നെ കല്ലുകടി നേരിട്ടു. അർഹതയുള്ളവർ പട്ടികയ്ക്കു പുറത്തായപ്പോൾ അനർഹർ നേട്ടം കൊയ്തു. ഇതുമൂലം കർഷകർക്കിടയിലുണ്ടായ അമർഷം കുറയ്ക്കാൻ ഇനിയും കമൽനാഥിന് കഴിഞ്ഞിട്ടില്ല. ഇതു സജീവചർച്ചയാക്കാൻ ബിജെപി ശ്രദ്ധചെലുത്തി.

Madhya-Pradesh-MAL-lok-sabha-election-2014-results-info-graphic-map-ENG

നോട്ടുനിരോധനത്തിൽ എരിഞ്ഞു നീറിയ കർഷകരുടെ പ്രതിഷേധാഗ്നി തെരുവുകളിലേക്ക് പടർന്നു കയറിയത് 2017 ജൂണിൽ. ആ പ്രക്ഷോഭത്തെ വെടിയുണ്ടകൊണ്ടു പൊലീസ് നേരിട്ടപ്പോൾ പൊലിഞ്ഞത് അഞ്ചു ജീവനുകൾ. അവിടെ നിന്നു കരകയറാൻ ബിജെപി സർക്കാരിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. പ്രക്ഷോഭകർ വാഹനങ്ങൾ കത്തിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. ഒടുവിൽ പ്രക്ഷോഭകരെ അനുനയിപ്പിക്കാനായി വെടിവയ്പ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു.

എന്നാൽ അവിടെയും കാര്യങ്ങൾ ഒതുങ്ങിയില്ല. കാർഷികോൽപന്നങ്ങൾ നശിപ്പിച്ചും തെരുവിലെറിഞ്ഞും കർഷകർ പ്രക്ഷോഭം തുടർന്നു. രണ്ടുവർഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാള്‍വ മേഖല ഒപ്പം നിർത്താൻ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ മധ്യപ്രദേശിന്റെ മറ്റു മേഖലകളിൽ താമര വാടാൻ മൻസോർ വെടിവയ്പ് കാരണമായി. ഒന്നരപ്പതിറ്റാണ്ട് മധ്യപ്രദേശ് ഭരിച്ച ബിജെപി പ്രതിപക്ഷത്തിരിക്കാൻ പ്രധാന കാരണമായി വിലയിരുന്നത് ഈ പ്രശ്നങ്ങളാണ്. ഇതും ലോക്സഭാ തിരഞ്ഞെടുപ്പിൽ സജീവ വിഷയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com