ADVERTISEMENT

ലക്നൗ ∙ മുൻ സർസംഘചാലക് രാജേന്ദ്ര സിങ്ങിന്റെ പേരിൽ ആർഎസ്എസ് തുടങ്ങുന്ന സൈനിക സ്കൂൾ ഏപ്രിലിൽ പ്രവർത്തനം തുടങ്ങുന്നു. ആറാം ക്ലാസ് മുതലാണ് പ്രവേശനം. സ്കൂൾ കെട്ടിടം സജ്ജമാക്കിയതായും 160 പേരടങ്ങുന്ന ആദ്യ ബാച്ചിനു വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചതായും മുതിർന്ന ആർഎസ്എസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിബിഎസ്ഇ സിലബസിൽ പൂർണമായും റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന, രജ്ജു ഭയ്യാ സൈനിക വിദ്യാമന്ദിര്‍ എന്നു പേരിട്ട സ്കൂളിന്റെ നടത്തിപ്പു ചുമതല വിദ്യാഭാരതിക്കാണ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സ്കൂൾ.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സര്‍ക്കാരിതര സംഘടന സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത്. നാഷനൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്നിക്കൽ പരീക്ഷകൾ തുടങ്ങിയവയ്ക്കായി കുട്ടികളെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആർഎസ്എസ് പറയുന്നു. പ്രവേശന പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രവേശനം. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം, മാര്‍ച്ചില്‍ പ്രവേശന പരീക്ഷ നടക്കും. ഏപ്രില്‍ ആറിനു ക്ലാസുകള്‍ ആരംഭിക്കുമെന്നു രജ്ജു ഭയ്യാ സൈനിക വിദ്യാമന്ദിര്‍ ഡയറക്ടര്‍ കേണല്‍ ശിവപ്രസാദ് സിങ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിൽ െകാല്ലപ്പെട്ട സൈനികരുടെ കുട്ടികൾക്കായി എട്ട് സീറ്റ് മാറ്റിവയ്ക്കുന്നതും രക്തസാക്ഷികളുടെ ആശ്രികർക്ക് പ്രായപരിധിയില്‍ ഇളവു ലഭിക്കുന്നതും ഒഴികെ ഒരു തരത്തിലുമുള്ള സംവരണം സ്കൂളിൽ ഉണ്ടാകില്ലെന്ന് കേണല്‍ ശിവപ്രസാദ് സിങ് പറഞ്ഞു.

ഭാവിയിൽ രാജ്യമെമ്പാടും ഇത്തരത്തിൽ സ്കൂളുകൾ തുറക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നുണ്ടെന്നും അതുകൊണ്ടാണു രാജ്യത്ത് വിവിധയിടങ്ങളിലായി 20,000 ത്തോളം സ്‌കൂളുകള്‍ നടത്തുന്ന വിദ്യാഭാരതിയെ ചുമതല ഏൽപ്പിച്ചതെന്നുമാണു റിപ്പോർട്ടുകൾ. ബി.എസ്. മൂഞ്ചെ 1937ല്‍ നാസിക്കില്‍ ഇത്തരത്തിലുള്ള ബോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് പൂർണമായി ആർഎസ്എസിന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല.

ആർഎസ്എസ് പ്രത്യേയശാസ്ത്രം പിന്തുടരുന്നവരെ രാജ്യത്തെ സൈനിക സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത് അതീവ ആശങ്കയോടെയാണു സാമൂഹിക നിരീക്ഷകര്‍ കാണുന്നത്. എന്നാൽ ഇന്ത്യന്‍ സൈന്യത്തിലേക്കുളള ഉദ്യോഗാർഥികളുടെ വിടവ് നികത്താനും സൈന്യത്തിലേക്കുള്ള പരീക്ഷകളിൽ മികച്ച വിജയം നേടാനും അർഹരായ വിദ്യാർഥികളെ സഹായിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നാണ് ആർഎസ്എസിന്റെ വാദം.

English Summary:Uttar Pradesh: First RSS Army school to begin from April in Bulandshahr 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com