ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെതിരായ ബിജെപി നേതാക്കളുടെ ‘ഭീകരവാദി’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കേജ്‌രിവാളിന്റെ മകൾ ഹർഷിത. രാഷ്ട്രീയം കൂടുതൽ തരംതാണതിന്റെ ലക്ഷണമാണിതെന്ന് ഹർഷിത പ്രതികരിച്ചു. ‘ആരോഗ്യ സേവനങ്ങൾ സൗജന്യമാക്കിയതാണോ ഭീകരവാദം? കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഭീകരവാദമാണോ? ആളുകൾക്ക് വൈദ്യുതിയും വെള്ളവും നൽകുന്നത് ഭീകരവാദമാണോ?’ – ഇരുപത്തിനാലുകാരിയായ ഹർഷിത കേജ്‌രിവാൾ ചോദിച്ചു.

അവർ ആരോപണങ്ങൾ ഉന്നയിക്കട്ടെ. 200 എംപിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവരട്ടെ. ഞങ്ങൾ മാത്രമല്ല, രണ്ടു കോടി സാധാരണക്കാരും ആം ആദ്മി പാർട്ടിക്കായി പ്രചാരണത്തിലാണ്. ആരോപണങ്ങളുടെയാണോ അതോ പ്രവർത്തികളുടെ അടിസ്ഥാനത്തിലാണോ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയതെന്നു ഫെബ്രുവരി 11ന് അറിയാമെന്നും ഹർഷിത പറഞ്ഞു.

ബിജെപി എംപി പർവേശ് വർമയാണ് ഡൽഹി മുഖ്യമന്ത്രി ഭീകരവാദിയാണെന്ന തരത്തിൽ ആദ്യം പ്രസ്താവന നടത്തിയത്. ‘ഹിന്ദു സ്ത്രീകളെ മുസ്‌ലിം പുരുഷന്മാർ തട്ടിയെടുക്കുന്നു. കേജ്‌രിവാളിനെപ്പോലുള്ള ഭീകരർ എല്ലായിടത്തും ഒളിച്ചിരിക്കുന്നതിനാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഞങ്ങൾ കശ്മീരിലെ പാകിസ്ഥാൻ ഭീകരരുമായിട്ടു വേണോ അതോ കേജ്‌രിവാളിനെപ്പോലുള്ള ഭീകരരുമായിട്ടു വേണോ യുദ്ധം ചെയ്യാൻ?’– കഴിഞ്ഞ മാസം 25നു തിരഞ്ഞടുപ്പ് പ്രചാരണ റാലിയിൽ പർവേശ് വർമ ചോദിച്ചു.

പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പർവേശിന്റെ പ്രസ്താവന. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും കേജ്‌രിവാൾ ഭീകരനാണെന്നു വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഡൽഹിയിലെ വോട്ടർമാർ കേജ്‌രിവാളിനെതിരെ തിരിയുന്നതിനു കാരണമുണ്ടെന്നും നിഷ്കളങ്ക മുഖഭാവവുമായി ‘ഞാൻ ഭീകരനാണോ?’ എന്നാണ് ക‌േജ്‌രിവാൾ ചോദിക്കുന്നത്. അദ്ദേഹം ഭീകരനാണെന്നതിന് അനേകം തെളിവുകളുണ്ട്. അദ്ദേഹം ഒരു അരാജകവാദിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു; അരാജകവാദിയും ഭീകരനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ജാവഡേക്കർ പറഞ്ഞു.

English Summary: "A New Low": Arvind Kejriwal's Daughter On "Terrorist" Barb By BJP Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com