ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പിനു മുൻപുളള ബിജെപിയുടെ വജ്രായുധമാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റ് രൂപവൽക്കരണം. തിരഞ്ഞെടുപ്പിനു 2 ദിവസം മാത്രം മുൻപാണു നിർണായക പ്രഖ്യാപനം വരുന്നത്. കാബിനറ്റ് യോഗത്തിൽനിന്ന് ഇറങ്ങിയ ഉടൻ പ്രധാനമന്ത്രി ലോക്സഭയിലേക്കു വന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നമാണ് സഫലീകരിക്കുന്നതെന്നും അയോധ്യയിൽ ദിവ്യമായ ക്ഷേത്രനിർമാണത്തിന് ഇതോടെ കളമൊരുങ്ങിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞത് ഡൽഹി തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമിട്ടാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഡൽഹി തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം നടത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും കോൺഗ്രസും ആരോപണമുന്നയിച്ചിരുന്നു. ഷഹീൻബാഗിൽ രാജ്യദ്രോഹികളാണു സമരം ചെയ്യുന്നതെന്നും ആം ആദ്മി പാർട്ടിയുടെ പിന്തുണയോടെയാണു സമരമെന്നും ബിജെപിയും ആരോപിച്ചിരുന്നു. ഷഹീൻബാഗിൽ വെടിയുതിർത്ത യുവാവ് ആം ആദ്മി പാർട്ടിക്കാരനാണെന്ന് ഡൽഹി പൊലീസ് വെളിപ്പെടുത്തിയതും ബിജെപിയെ തുണയ്ക്കാനാണെന്ന് കേജ്‍രിവാൾ വിമർശിച്ചു. 

അയോധ്യയിൽ രാമക്ഷേത്രമെന്നത് 2 ദശകത്തിലേറെയായി തങ്ങളുടെ പ്രകടന പത്രികയിലുള്ളതാണെന്നും ഈ പ്രഖ്യാപനം ജനങ്ങളുടെ ആഗ്രഹസഫലീകരണത്തിനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നിശ്ചയദാർഢ്യമാണെന്നും ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി എംപി ‘മനോരമ’യോടു പറഞ്ഞു. ട്രസ്റ്റ് രൂപവൽക്കരണ പ്രഖ്യാപനം സുപ്രീംകോടതി വിധിപ്രകാരമായതിനാൽ തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷനും വിശദീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 9നുള്ളിൽ ട്രസ്റ്റ് രൂപവൽക്കരിക്കാനായിരുന്നു സുപ്രീംകോടതി വിധി. 8നാണ് ഡൽഹി തിരഞ്ഞെടുപ്പ്. 

English Summary: PM Announces Ram Temple Trust In Midst Of Delhi Election Heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com