ADVERTISEMENT

ന്യൂഡൽഹി ∙ വാഗ്ദാനങ്ങളല്ല, അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ നേതാക്കളിൽനിന്നു പുതിയ തലമുറ പ്രതീക്ഷിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഡൽഹി തിരഞ്ഞെടുപ്പു ഫലം. ഏതു സർക്കാരിന്റെയും പേടിസ്വപ്നമായ ഭരണവിരുദ്ധവികാരം എന്ന കടമ്പയെ അരവിന്ദ് കേജ്‌രിവാളും എഎപിയും മറികടന്നത് ‘പറയുന്നതു ചെയ്യുന്ന സർക്കാർ’ എന്ന പ്രതിച്ഛായയുടെ കരുത്തിലാണ്. ഡൽഹിയിലെ സാധാരണക്കാരും യുവ വോട്ടർമാരും ആ പ്രതിച്ഛായയിൽ വിശ്വാസമർപ്പിച്ചാണ് കേജ്‌രിവാളിനു മൂന്നാം വട്ടവും വോട്ടു ചെയ്തത്. എഎപി മുന്നോട്ടു വച്ചതിനെക്കാൾ വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടും ഡൽഹിയിലെ വോട്ടർമാർ ബിജെപിയെയും കോൺഗ്രസിനെയും തള്ളിക്കളഞ്ഞത് രാഷ്ട്രീയ പാർട്ടികൾക്കുള്ള കൃത്യമായ മുന്നറിയിപ്പാണ്. വൻ വാഗ്ദാനങ്ങളല്ല, നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതാണ് തങ്ങളെ ഭരിക്കേണ്ടവരുടെ യോഗ്യതയെന്ന് പുതിയ തലമുറ വ്യക്തമാക്കുന്നു. അതു തിരിച്ചറിഞ്ഞില്ലെങ്കിൽ നിലനിൽപിന്റെ അടിത്തറയിളകുമെന്നാണ് ഡൽഹി നൽകുന്ന പാഠം.

കഴിഞ്ഞ രണ്ടു വട്ടവും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്ന എഎപി സർക്കാരിന്റെ വാദത്തെ ബിജെപി നേരിട്ടത് സൗജന്യങ്ങൾ വാരിവിതറി സാമ്പത്തിക അച്ചടക്കം തകർക്കുന്നുവെന്ന ആരോപണവുമായാണ്. എന്നാൽ സർക്കാരിൽ പണത്തിനു കുറവില്ല, നിശ്ചയദാർഢ്യത്തിനാണു കുറവ് എന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി. മുൻപും സർക്കാരുകൾക്കു ഫണ്ടിനു കുറവുണ്ടായിരുന്നില്ലെന്നും ഇച്ഛാശക്തിയില്ലായ്മയും അഴിമതിയുമായിരുന്നു പ്രശ്നമെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു. ആ വാദമാണ് വോട്ടർമാർ അംഗീകരിച്ചത്.

‘പുതിയൊരു രാഷ്ട്രീയം, പ്രവർത്തന രാഷ്ട്രീയത്തിന്റെ ആരംഭമാണ് ഇത്.’ - തിരഞ്ഞെടുപ്പിനു വിജയത്തിനു പിന്നാലെ ആം ആദ്മി പാർട്ടിയുടെ ന്യൂഡൽഹിയിലെ ആസ്ഥാനത്തു പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞ വാക്കുകളാണ് ഇത്. പല രീതിയിൽ വ്യാഖ്യാനിക്കാമെങ്കിലും വികസനരാഷ്ട്രീയത്തിൽ ഊന്നിയുള്ള തന്റെ പ്രവർത്തനങ്ങൾ ലഭിച്ച അംഗീകാരത്തിന്റെ ആത്മവിശ്വാസം കേജ്‌രിവാളിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തിൽ ബിജെപിയുടെ വിലയിരുത്തൽ. അതിലൂന്നിയാണ് അവർ പ്രചാരണത്തിനിറങ്ങിയതും. എന്നാൽ വാഗ്ദാനങ്ങളൊക്കെ പാലിക്കുന്ന മുഖ്യമന്ത്രി എന്ന കേജ്‌രിവാളിന്റെ പ്രതിഛായ്ക്കു മുന്നിൽ ബിജെപിയുടെ ഈ തന്ത്രം അപ്പാടെ പാളി. കഴിഞ്ഞ തവണ തന്റെ സ്വപ്നങ്ങളുമായാണ് കേജ്‌രിവാൾ വോട്ടർമാരെ സമീപിച്ചതെങ്കിൽ, ഇക്കുറി ചെയ്തുതീർത്ത പദ്ധതികൾ എടുത്തുകാട്ടിയായിരുന്നു വോട്ടു തേടൽ.

പൗരത്വ നിയമവും ഷഹീൻബാഗും പ്രചാരണങ്ങളിൽ കടന്നുവന്നപ്പോഴെല്ലാം താൻ വികസനത്തിനാണ് വോട്ട് ചോദിക്കുന്നതെന്നു ധൈര്യത്തോടെ പറയാൻ കേജ്‌രിവാളിനു സാധിച്ചു. മോദിപ്രഭാവത്തിനു പകരം കേജ്‌രിവാൾ പെരുമ സൃഷ്ടിക്കാൻ അദ്ദേഹം മെനക്കെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഡൽഹിക്കാർക്ക് എന്താണു വേണ്ടതെന്നു തനിക്കറിയാം, താൻ അതു കൊടുക്കും എന്നാണ് കേജ്‌രിവാൾ പറഞ്ഞത്. ലഫ്. ഗവർണറുമായുള്ള രൂക്ഷമായ ഭിന്നതകൾക്കിടയിലും ഡൽഹിയിൽ ജനപ്രിയ പദ്ധതികൾ നടപ്പാക്കാൻ അരവിന്ദ് കേജ്‌രിവാളിനു സാധിച്ചു.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് വരെ വൈദ്യുതിയും ഒരു മാസം 20,000 ലീറ്റർ വരെ വെള്ളവും സൗജന്യം, സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ, ചികിത്സാഭാരം കുറയ്ക്കാൻ ഒട്ടേറെ ‘മൊഹല്ല’ ക്ലിനിക്കുകൾ, വിദ്യാഭ്യാസ വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടിയാക്കി ഉയർത്തിയത്, ആരോഗ്യത്തിനുള്ള വിഹിതം 3500 കോടി രൂപയിൽനിന്ന് 7500 കോടിയാക്കിയത് ഇതൊക്കെ എഎപിയുടെ വിജയത്തിന് അടിത്തറയായി.

വാതിൽപ്പടി റേഷൻ വിതരണം, വിദ്യാർഥികൾക്കു സൗജന്യ ബസ് യാത്ര, യുവജനങ്ങൾക്കായി സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന മാർക്കറ്റുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഇത്തവണ ആം ആദ്മി പാർട്ടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഗ്ദാനങ്ങൾ പാലിച്ചാൽ ജനങ്ങൾ വോട്ടും ചെയ്യുമെന്ന് അനുഭവം പഠിപ്പിക്കുന്നതിനാൽ ഇതൊക്കെ പൂർത്തീകരിക്കുകയാവും കേജ്‌രിവാളിന്റെ ലക്ഷ്യം. കേജ്‌രിവാൾ 3.0ൽ നിന്ന് കേജ്‌രിവാൾ 4.0 ലേക്ക് കേജ്‌രിവാളിനു മറ്റു തന്ത്രങ്ങളൊന്നുമില്ല. ഒറ്റമന്ത്രം മാത്രം– വികസനം.

English Summary: Delhi elections 2020: How Kejriwal delivered AAP with Development Mantra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com