ADVERTISEMENT

തിരുവനന്തപുരം∙ പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷംവരെ ശിക്ഷ കിട്ടുന്ന തരത്തിൽ നിയമം പരിഷ്ക്കരിക്കും. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി.

പാമ്പു പിടിത്തക്കാരനായ സക്കീർ ഹുസൈൻ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റു മരിച്ചിരുന്നു. സക്കീറിന് നേരത്തേ 12 തവണ കടിയേറ്റിട്ടുണ്ട്. പാമ്പു പിടിത്തക്കാരനായ വാവ സുരേഷും നിരവധി തവണ പാമ്പു കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതും അതിനെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുമ്പോൾ സംഭവിക്കുന്ന അശ്രദ്ധയുമാണ് പാമ്പുകടിയിലേക്ക് നയിക്കുന്നത്.

പുതിയ മാര്‍ഗ നിർദേശങ്ങളിറങ്ങുന്നതോടെ, എത്ര പ്രശസ്തനായ പാമ്പു പിടിത്തക്കാരനായാലും അപകടകരമായ വിധത്തിൽ പാമ്പിനെ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനാകില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടിൽ വിടണം.

ജില്ലാ അടിസ്ഥാനത്തിൽ പാമ്പു പിടിത്തക്കാർക്ക് ലൈസൻസ് നൽകാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തിൽ പരിശീലനം നൽകി ലൈസന്‍സ് നൽകും. സുരക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും. ലൈസന്‍സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾക്കും പൊലീസിനും ഫയർഫോഴ്സിനും റസി.അസോസിയേഷനുകൾക്കും നൽകും.

ജീവന് ഭീഷണിയാകുന്ന തരത്തിൽ പാമ്പിനെ കണ്ടാൽ ഇവരുടെ സേവനം തേടാം. പാമ്പു പിടിത്തക്കാർക്ക് പരിശീലനം നേടി ലൈസൻസെടുക്കാൻ ഒരു വർഷം സമയം അനുവദിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനുശേഷമേ നിയമനടപടികൾ കർശനമാക്കൂ. അതുവരെ ബോധവൽക്കരണ പരിപാടികൾ തുടരും.

നിയമമനുസരിച്ച്, പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കാനോ സൂക്ഷിക്കാനോ ആർക്കും അധികാരമില്ല. ജീവന് ഭീഷണിയാണെങ്കിൽ അധികൃതരെ വിവരമറിയിച്ചശേഷം പിടികൂടി കാട്ടിൽ തുറന്നു വിടണം. പാമ്പിനെ ശാസ്ത്രീയമായി പിടിക്കാനറിയാവുന്ന നൂറിലധികം ഉദ്യോഗസ്ഥർ വനംവകുപ്പിലുണ്ട്. എസിഎഫ് തലത്തിലുള്ള ഉദ്യോഗസ്ഥൻപോലും കൂട്ടത്തിലുണ്ട്. പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കണ്ണടയ്ക്കുകയായിരുന്നു. ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് അധികൃതരുടെ നിലപാട്.

English Summary: Licence for Snake Catching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com