ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരതയ്ക്കെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തരും ഇന്ത്യൻ മുജാഹിദ്ദീൻ (ഐ‌എം) സ്ഥാപകൻ റിയാസ് ഭട്കലും ഉൾപ്പെടെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 18 പേരെ ഭീകരരായി ഇന്ത്യ പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു‌എ‌പി‌എ) അനുസരിച്ചാണു നടപടി.

ഭേദഗതി ചെയ്ത യുഎപിഎ ഉപയോഗിച്ച് സംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ട്. ഈ വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 1993ലെ മുംബൈ സ്‌ഫോടനം, 26/11 ആക്രമണം, 2010ൽ പുണെയിലെ ജർമൻ ബേക്കറിയിലും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും നടന്ന ഭീകരാക്രമണങ്ങൾ എന്നിവയുടെ ഭാഗമായ ദാവൂദിന്റെ സഹായികൾ ഛോട്ട ഷക്കീൽ, ടൈഗർ മേമൻ, ജാവേദ് ചൈന, ഹിസ്ബുൽ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, സാജിദ് മിർ, ഐ‌എമ്മിന്റെ ഇക്ബാൽ ഭട്കൽ തുടങ്ങിയവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.

ലഷ്കറെ തയിബയുടെ രാഷ്ട്രീയകാര്യ തലവൻ അബ്ദുർ റഹ്മാൻ മക്കി, ഹിസ്ബുൽ മുജാഹിദ്ദീന്റെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള ഗുലാം നബി ഖാൻ തുടങ്ങിയവരും പട്ടികയിലുണ്ട്. ഇവരെല്ലാം പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നും ഇവരെ ഭീകരരായി പ്രഖ്യാപിക്കുന്നതു ഭീകരതയ്ക്കെതിരായ പോരാട്ടത്തിനു കൂടുതൽ ശക്തി പകരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Dawood Ibrahim. (Photo: Interpol)
ദാവൂദ് ഇബ്രാഹിം

1967ൽ പ്രാബല്യത്തിൽ വന്ന യു‌എ‌പി‌എയിൽ ആദ്യം 2004ലും പിന്നീട് 2008ലും 2013ലും ഭേദഗതി വരുത്തി. 2004ലെ ഭേദഗതിയാണു ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് ഉൾപ്പെടെ 34 തീവ്രവാദ സംഘടനകളെ നിരോധിക്കാൻ സർക്കാരിനെ അനുവദിച്ചത്. 2019 സെപ്റ്റംബറിൽ ജയ്ഷെ മുഹമ്മദിന്റെ മസൂദ് അസർ, ലഷ്കർ മേധാവി ഹാഫിസ് സയീദ്, 9 ഖലിസ്ഥാൻ തീവ്രവാദികൾ എന്നിവരെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

English Summary: Hizbul's Syed Salahuddin, Bhatkal Brothers Designated "Terrorists"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com