ADVERTISEMENT

തിബറ്റിന്റെ ‘മാനസികനില’ മാറ്റിയെടുത്തു മേഖലയില്‍ പിടിമുറുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി ചൈന. മതവും പ്രാര്‍ഥനയും മാറ്റിവച്ച് ഭൗതിക സൗഭാഗ്യങ്ങളിലേക്കു കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പരമ്പരാഗത ബുദ്ധമത വിശ്വാസികളെ പ്രേരിപ്പിക്കാനുള്ള നടപടികളാണു ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളുടെ ഭാഗമായി ജനങ്ങളെ മറ്റിടങ്ങളിലേക്കു മാറ്റി ഇതുവരെ പിന്തുടര്‍ന്നുവന്ന എല്ലാത്തരം വിശ്വാസങ്ങളെയും പൊളിച്ചെഴുതാനാണു ചൈനയുടെ ശ്രമമെന്നാണു റിപ്പോർട്ട്. നൂറ്റാണ്ടുകളായി മതാധിഷ്ഠിത സമൂഹത്തിന്റെ ഭാഗമായി ആത്മീയാചാര്യനിലും പുനര്‍ജന്മത്തിലും വിശ്വസിച്ചു ജീവിക്കുന്ന ജനതയുടെ ‘മാനസികനില’ നിയന്ത്രിക്കാനാണു ശ്രമിക്കുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അനുവദിക്കുന്ന വീട്ടില്‍ ബുദ്ധ പ്രാര്‍ഥനയ്ക്കായി പ്രത്യേക മുറി ഒരുക്കാന്‍ അനുവാദമില്ല.‌ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഔദാര്യം പറ്റുന്നവര്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്ന വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. പ്രാര്‍ഥനയ്ക്കായി ഒരു മുറി മാറ്റിവയ്ക്കുമ്പോള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഒരു മുറിയിലേക്കു ചുരുങ്ങേണ്ടിവരും. അതു കുട്ടികളുടെ ആരോഗ്യപരമായ വികാസത്തിനു നല്ലതല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

CHINA-TIBET-LHASA

ദാരിദ്ര്യ നിര്‍മാർജന പദ്ധതിയുടെ ഗുണഭോക്താക്കളോടും മതപരമായ കാര്യങ്ങള്‍ക്കു പണം ചെലവഴിക്കരുതെന്ന നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. വരുമാനം വര്‍ധിക്കുന്ന തരത്തില്‍ നിക്ഷേപം നടത്താനാണ് ഇവരെ ഉപദേശിക്കുന്നത്. പത്തുവര്‍ഷം മുമ്പു വരെ മതപരമായ വിഷയങ്ങളില്‍ മത്സരിച്ചിരുന്നവര്‍ ഇപ്പോള്‍ ദൗതികനേട്ടങ്ങളുടെ പേരിലാണു മത്സരിക്കുന്നതെന്നു ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

INDIA-CHINA-TIBET-POLITICS

തിബറ്റിലെ ഭൂരിപക്ഷം വീടുകളിലും ഉണ്ടായിരുന്ന ദലൈലാമയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. പകരം ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ചിത്രമാണ് കാണാന്‍ കഴിയുക. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ പേരില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിബറ്റില്‍ മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്നു സന്നദ്ധ സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു.

മതപരവും ചിന്താപരവുമായി ജനതയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തില്‍ ആളുകളുടെ ജീവിതശൈലി തന്നെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണു നടക്കുന്നതെന്ന് ഹ്യൂമന്‍സ് റൈറ്റ്‌സ് വാച്ചിലെ മായാ വാങ് പറഞ്ഞു. തിബറ്റിലെ ആയിരക്കണക്കിന് ആളുകളെ മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ദലൈലാമ
ദലൈലാമ

തൊഴില്‍പരിശീലനം നല്‍കുന്നതിനു വേണ്ടിയാണിതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ തൊഴില്‍ പരിശീലനം നേടുന്നവരെ പിന്നീട് അന്വേഷിച്ചു കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞ കൂലിക്കു പണിയെടുക്കാനുള്ള റിക്രൂട്ട്‌മെന്റാണു നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1950-ലാണ് ചൈനീസ് സൈന്യം കടന്നുകയറി തിബറ്റ് നിയന്ത്രണത്തിലാക്കുന്നത്. ‘സമാധാനപരമായ വിമോചനം’ എന്നാണു ചൈന ഇതിനെ വിശേഷിപ്പിക്കുന്നത്. ആത്മീയാചാര്യനായ ദലൈലാമ 1959ല്‍ തിബറ്റില്‍നിന്നു കടന്ന് പിന്നീട് ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. 

English Summary: In Tibet, China preaches the material over the spiritual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com