ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ അതിർത്തിയോടു ചേർന്നു പടിഞ്ഞാറൻ അരുണാചൽ പ്രദേശിനു സമീപം ചൈന മൂന്നു ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തികൾ ചേരുന്ന മുക്കവലയ്ക്കു സമീപമുള്ള ബും ലാ പാസിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയായാണ് ഗ്രാമങ്ങളെന്നു ദേശീയമാധ്യമമായ എൻ‍ഡിടിവി റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ഗ്രാമങ്ങളിലേക്കും താമസക്കാരെയും എത്തിച്ചിട്ടുണ്ട്.

ആദ്യ ഗ്രാമം 2020 ഫെബ്രുവരി 17ഓടെയാണ് പൂർത്തിയായത്. ഇവിടെ 20 കെട്ടിടങ്ങളുണ്ട്. നവംബർ 28ഓടെ പണി പൂർത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അൻപതോളം നിർമിതികളുണ്ട്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്. ഇന്ത്യ– ചൈന അതിർത്തി സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ നീക്കമെന്നാണ് വിലയിരുത്തൽ.

‘അവകാശവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കടന്നുകയറ്റങ്ങൾ വർധിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടിയിലെ ചൈനീസ്, ടിബറ്റൻ അംഗങ്ങളെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത്.’ – ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചു കടന്നുകയറിയതു പോലെ, ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയൻ പ്രദേശങ്ങളിൽ നുഴഞ്ഞുകയറാൻ സമാന മാർഗങ്ങൾ ചൈന ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും വരുന്നത്. 2017ൽ ഇന്ത്യ– ചൈന സംഘർഷം ഉണ്ടായ ദോക്‌ലായ്ക്ക് 9 കിലോമീറ്റർ മാത്രം അകലെയായിരുന്നു ചൈനയുടെ പുതിയ ഗ്രാമം. ‌അതിർത്തി മേഖലകളിൽ വ്യാപകമായി റോഡുകൾ നിർമിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന‌ ശ്രമിക്കുന്നുണ്ട്. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ, അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി.

English Summary: China Sets Up 3 Villages Near Arunachal, Relocates Villagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com