ADVERTISEMENT

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ബിഹാറില്‍ അധികാരം ഉറപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണു വംഗനാട്ടില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബിജെപി സാധ്യമായ എല്ലാ കളികളും പയറ്റുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാര്‍ ആക്രമിക്കപ്പെട്ടതോടെ ബിജെപി-തൃണമൂല്‍ പോര് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

ഈ മാസം 19, 20 തീയതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നു പാര്‍ട്ടി പരിപാടികള്‍ക്കായി ബംഗാളില്‍ എത്തുന്നുണ്ട്. നഡ്ഡയുടെ കാര്‍ ആക്രമിക്കപ്പെട്ടതിനെ ചൊല്ലി ബിജെപി-തൃണമൂല്‍ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുന്നതിനിടെയാണ് അമിത് ഷായുടെ സന്ദര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണെന്ന് ആരോപിച്ച അമിത് ഷാ മമതാ സര്‍ക്കാരില്‍നിന്നു സുരക്ഷാവീഴ്ച സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു. തൃണമൂല്‍ ഭരണത്തില്‍ ബംഗാളില്‍ അരാജകത്വവും ഏകാധിപത്യവുമാണ് നടമാടുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സംഭവം ഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും ഷാ പറഞ്ഞു. അതേസമയം ബിജെപിയുടെ രാഷ്ട്രീയനാടകമാണിതെന്ന് മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. അമിത്ഷായും നഡ്ഡയുമൊക്കെ മിക്കപ്പോഴും ബംഗാളിലുണ്ട്. അവര്‍ക്കു കാഴ്ചക്കാരില്ലാതെ വരുമ്പോള്‍ പ്രവര്‍ത്തകരെ ഇളക്കിവിട്ട് നാടകം കളിക്കുകയാണെന്ന് അഭിഷേക് പറഞ്ഞു. 

അമിത് ഷാ (ഫയൽ ചിത്രം)
അമിത് ഷാ (ഫയൽ ചിത്രം)

ചുക്കാന്‍ പിടിക്കുന്നത് അമിത്ഷാ

മമതയുടെ ബംഗാള്‍ പിടിക്കാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി അമിത് ഷായുടെ നേതൃത്വത്തില്‍ ഇതിനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നു ബംഗാളിലെ ബിജെപി നേതാക്കള്‍ പറയുന്നു. പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടിയാവും തിരഞ്ഞെടുപ്പിനു നേരിടുക. കേന്ദ്രത്തിന്റെ വികസനപദ്ധതികള്‍ ചര്‍ച്ചാ വിഷയമാക്കാന്‍ അമിത് ഷാ മാസത്തില്‍ ഒരു തവണയെങ്കിലും ബംഗാളില്‍ എത്താന്‍ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത തവണ ബിജെപി അധികാരം പിടിക്കും എന്ന സന്ദേശം നല്‍കി കൂടുതല്‍ തൃണമൂല്‍ നേതാക്കളെ അടര്‍ത്തിയെടുത്ത് മമത ദുര്‍ബലയാക്കുകയെന്ന തന്ത്രവും ബിജെപി പയറ്റുന്നുണ്ട്. 

ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങള്‍ അഞ്ച് മേഖലകളാക്കി തിരിച്ചാണ് ബിജെപി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. ഓരോ മേഖലയുടെയും ചുമതല ഓരോ ദേശീയ നേതാക്കള്‍ക്കാണു നല്‍കിയിരിക്കുന്നത്. ഈ നേതാക്കള്‍ ബംഗാളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, ബൂത്ത് പ്രസിഡന്റുമാര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കും. 

Mukul Roy
മുകുള്‍ റോയി

ദേശീയ സെക്രട്ടറി വിനോദ് ഷോണ്‍കര്‍ (റബാന്‍ക), സുനില്‍ ദിയോധര്‍ (ഹൂബ്ലി മേദിനി), ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം (കൊല്‍ക്കത്ത), വിനോദ് താവ്‌ഡെ (നബദീപ്), ശിവപ്രകാശ് സിങ് (ഉത്തര്‍ ബംഗ) എന്നിവര്‍ക്കാണു ചുമതല. ബംഗാള്‍ ടീമിനു പുറമേ ദേശീയ നേതൃത്വം ബൂത്ത് തലത്തില്‍നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. 

ബൂത്ത് തലത്തിൽ 23 ഇന പരിപാടികൾ

ബൂത്ത് തലത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനും പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കാനും ഉള്‍പ്രദേശങ്ങളില്‍ പാര്‍ട്ടി ചിഹ്നമായ താമരയുടെ ചിത്രം പലയിടങ്ങളിലും ആലേഖനം ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും പുരോഹിതന്മാരുമായും, ആരാധനാലയങ്ങളുമായും മത നേതാക്കന്മാരുമായും സഹകരണ സംഘങ്ങളിലെ ചുമതലപ്പെട്ടവരുമായും സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കും.

ഓരോ ബുത്തിലും നടപ്പാക്കേണ്ട 23 ഇന പരിപാടികള്‍ അമിത് ഷാ നല്‍കിയിട്ടുണ്ട്്. പോളിങ് ബൂത്തുകള്‍ നാലായി തിരിച്ച് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍നിന്ന് ചുരുങ്ങിയത് ഇരുപതു പേരെയെങ്കിലും തിരഞ്ഞെടുത്ത് പരിശീലനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത് ശ്രവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

JP Nadda
ജെ.പി. നഡ്ഡ (Image Courtesty - @JPNadda)

294ൽ എത്ര നേടും?

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 19 എണ്ണം സ്വന്തമാക്കിയ ബിജെപി 40% വോട്ടും നേടിയിരുന്നു. 294 അംഗ നിയമസഭ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമാണു ബിജെപിക്കുള്ളത്. 'തിരഞ്ഞെടുപ്പുകള്‍ വരും പോകും. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് ആര്‍ക്കം വോട്ട് കിട്ടില്ല. ചുവരെഴുത്ത് വായിക്കാന്‍ തയാറാകണം' - ബിഹാര്‍ വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ബംഗാളിലെ മമതാ സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണിതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ വകവരുത്തുന്നുവെന്ന ആരോപണത്തിന് അടിവരയിടുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. 2019ല്‍ 12 രാഷ്ട്രീയ കൊലപാതകങ്ങളാണ് ബംഗാളില്‍ നടന്നത്. ഇതിലേറെയും ഇരയായത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം. 250 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. പ്രവര്‍ത്തകരുടെ ചോര വീണത് വിഫലമാകില്ലെന്നും ബംഗാളില്‍ തകര്‍പ്പന്‍ വിജയം നേടുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ പറയുന്നു. 

പടക്കളം വിട്ട് സുവേന്ദു, ദുർബലയായി മമത

തൃണമൂല്‍ കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്തുകയെന്ന രാഷ്ട്രീയ തന്ത്രവും ബിജെപിയുടെ ആവനാഴിയിലുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ നേതാക്കള്‍ മമതയില്‍നിന്ന് അകലുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മമതയുടെ വലംകൈയും ഗ്രാമീണ മേഖലയില്‍ തൃണമൂലിന്റെ ജീവശ്വാസവുമായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത് കുറച്ചൊന്നുമല്ല മമതയെ ദുര്‍ബലയാക്കിയിരിക്കുന്നത്. പോരാട്ടത്തിനിടെ സര്‍വസൈന്യാധിപന്‍ പടക്കളം വിട്ട അവസ്ഥ.

Suvendu Adhikari
സുവേന്ദു അധികാരി

മുകുള്‍ റോയി അടക്കം ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപി പാളയത്തില്‍ എത്തിയപ്പോഴം മമതയ്‌ക്കൊപ്പംനിന്ന സുവേന്ദുവാണ് ഒടുവില്‍ പിണങ്ങിയിറങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ കോട്ടകളായിരുന്ന ഗ്രാമങ്ങളില്‍ അവരുടെ നേതാക്കള്‍ കിരീടമില്ലാത്ത രാജാക്കന്മാരായി വാണിരുന്നപ്പോള്‍ ചോരപ്പുഴകള്‍ നീന്തിക്കയറി തൃണമൂലിന്റെ കൊടി പാറിച്ച നായകനാണ് സുവേന്ദു. 2007ലെ നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരന്‍. സുവേന്ദുവിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ പടിയിറങ്ങുന്നതോടെ ബംഗാളിന്റെ അധികാരക്കസേരയില്‍നിന്നു മമതയുടെ പടിയിറക്കവും സുനിശ്ചിതമെന്നാണു ബിജെപി ക്യാംപിന്റെ കണക്കുകൂട്ടല്‍.

English Summary: After Bihar, BJP shifts its focus to West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com