ADVERTISEMENT

നിന്നനിൽപ്പിൽ മരവിച്ചു പോകുന്ന മനുഷ്യർ, മഞ്ഞുപുതച്ച പാതകൾ, റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. വായിച്ചപ്പോൾ, ‘ദ് ഡേ ആഫ്ടർ ടുമോറ’ എന്ന ഹോളിവുഡ് ചിത്രത്തിലെ ചില രംഗങ്ങൾ ഓർമവന്നെങ്കിൽ തെറ്റില്ല. 2004ൽ പുറത്തിറങ്ങിയ ചിത്രത്തിൽ, കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെ മഞ്ഞുമൂടുന്നതും പുതിയ ഹിമയുഗത്തിലേക്ക് കടക്കുന്നതുമാണ് പറയുന്നത്. എന്നാൽ ഈ രംഗങ്ങൾ ഇപ്പോൾ യഥാർഥത്തിൽ അരങ്ങേറുന്നത് യുഎസിലെ ടെക്സസിലാണ്. അസാധാരണമായ കൊടുംതണുപ്പിൽ മരവിച്ചിരിക്കുകയാണ് ടെക്സസ് സ്റ്റേറ്റ്.

texas-winter-storm-1
ടെക്സസിലെ വീടുകൾക്കുള്ളിലെ കാഴ്ച. ട്വിറ്ററിൽ പങ്കുവച്ചത്.

റെക്കോർഡ് തണുപ്പും കനത്ത മഞ്ഞുവീഴ്ചയും മൂലം ഞായറാഴ്ച മുതൽ ശൈത്യകാലത്തിന്റെ ‘ഇരുണ്ടമുഖ’മാണ് ടെക്സസിലെ ജനങ്ങൾ അനുഭവിക്കുന്നത്. സംസ്ഥാനത്തെ 254 കൗണ്ടികളിലും ശീതക്കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന നഗരമായ ഡാലസിൽ മൈനസ് ആറ് ഡിഗ്രി സെൽഷ്യസാണ് താപനില. ഏഴു മുതൽ പത്തു വരെ ഇഞ്ച് വലുപ്പമുള്ള മഞ്ഞുപാളികളാണ് ഡാലസ്, ട്രാവിസ്, സാൻ ഏഞ്ചലോ എന്നിവിടങ്ങളിൽ വീഴുന്നത്. അപ്രതീക്ഷിതമായെത്തിയ കൊടുംശൈത്യം സംസ്ഥാനത്താകെ ദുരിതം വിതച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച, ടെക്സസ് പവർ ഗ്രിഡിൽ ഉണ്ടായ തകരാറിനെ തുടർന്ന് 40 ലക്ഷം ഉപഭോക്താക്കൾ ‘ഇരുട്ടിലായി’. വൈദ്യുതി ഇല്ലാത്തതിനാൽ ഹീറ്റർ പ്രവർത്തിപ്പിക്കാനാകാതെ ജനം തണുത്തുറഞ്ഞു. കൊടുംതണുപ്പിനെ തുടർന്ന് വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലെ ഉപകരണങ്ങൾ എല്ലാം ‘മരവിച്ചു’ പോയതാണ് പവർകട്ടിനു കാരണം. ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്സസിനു (ഇആർസിഒടി) കീഴിലുള്ള പവർഗ്രിഡാണ് തകരാറിലായത്. മറ്റു യുഎസ് സ്റ്റേറ്റുകളിൽനിന്നു വ്യത്യസ്തമായി പുറത്തുനിന്നു വൈദ്യുതി വാങ്ങിക്കാൻ സാധിക്കാത്ത രീതിയിലാണ് ടെക്സസിലെ പവർഗ്രിഡ് സംവിധാനം എന്നത് സ്ഥിതി കൂടുതൽ വഷളാക്കി.

US-WINTER-STORM-URI-BRINGS-ICE-AND-SNOW-ACROSS-WIDESPREAD-PARTS
മഞ്ഞുവീണു മൂടിപ്പോയ കാർ പുറത്തെടുക്കുന്ന ശ്രമിക്കുന്ന വ്യക്തി. SCOTT OLSON / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

തണുത്ത നരകം

ശീതക്കാറ്റും അതിനുപിന്നാലെയുള്ള ‘ബ്ലാക്ക്ഔട്ടും’ ടെസക്സസിനെ യഥാർഥത്തിൽ ‘തണുത്ത നരകം’ ആക്കി മാറ്റിയിരിക്കുകയാണ്. സാൻ ഏഞ്ചലോയിലെ മഞ്ഞുമൂടിയ റോഡിൽ, തിങ്കളാഴ്ച രാത്രി ഏതാണ്ട് 100 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഹൂസ്റ്റൺ ക്രോണിക്കിൾ ഉൾപ്പെടെയുള്ള പ്രമുഖ ദിനപത്രങ്ങൾ പ്രിന്റിങ് നിർത്തിവച്ചു. ടെക്സസിലെ ഏറ്റുവും വലിയ പലചരക്ക് വ്യാപാര ശൃംഖലയായ എച്ച്ഇബിയുടെ മിക്ക സ്റ്റോറുകളും പൂട്ടി. മികച്ച നഗരങ്ങളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾക്കും റസ്റ്ററന്റുകൾക്കും താഴുവീണു.

പൈപ്പുകളിൽ വെള്ളം കട്ടിയായി പൊട്ടിത്തെറിക്കുന്നതിനെ തുടർന്നു കുടിവെള്ളത്തിനു പോലും ടെക്സസിലെ ജനം നെട്ടോട്ടമോടുകയാണ്. വൈദ്യുതിയില്ലാത്തതിനാൽ, വിതരണത്തിനായി നൽകിയ 8000 ഡോസ് കോവിഡ് വാക്സീൻ നശിച്ചതായി ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്തിലെ അധികൃതർ അറിയിച്ചു. അധികമായി നൽകാൻ ഉദ്ദേശിച്ചിരുന്ന 4 ലക്ഷം കോവിഡ് വാക്സീനുകളുടെ കാര്യം അനിശ്ചിതത്വത്തിലായി.

ഓസ്റ്റിനിലെ പാർക്കിങ് ഗാരേജുകളിൽ നിരവധി ആളുകൾ ഒരേസമയം ഹീറ്റർ പ്രവർത്തിപ്പിച്ച് കാറുകൾ പാർക്ക് ചെയ്തതിനാൽ വിഷപ്പുക നിറഞ്ഞതായി റിപ്പോർട്ടുണ്ട്. അതിശൈത്യത്തെ തുടർന്ന് നിരവധി പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. സംസ്ഥാനത്താകെ 135 ‘വാമിങ് സെന്ററുകൾ’ തുറന്നതായി ഭരണകൂടം അറിയിച്ചു.

നാഷനൽ ഗാർഡുകളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ആളുകളെ ഇങ്ങോട്ട് മാറ്റുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെക്സസിൽ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന നടപടികൾ തുടരുകയാണെന്ന് ഇആർസിഒടി അറിയിച്ചെങ്കിലും ഏകദേശം 30 ലക്ഷം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്.

ബലിയാടിനെ തേടി...

വ്യാഴാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് കലാവാസ്ഥ നിരീക്ഷകരുടെ അറിയിപ്പ്. വെള്ളിയാഴ്ചയോടെ താപനില ഉയരാൻ സാധ്യതയുണ്ട്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ദുരിതത്തിൽ പരസ്പരം പഴിചാരുകയാണ് സർക്കാരും രാഷ്ട്രീയ പാർട്ടികളും. മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെന്നാണ് സർക്കാർവൃത്തങ്ങളുടെ വിശദീകരണം.

100 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യത്തെയാണ് ഇപ്പോൾ നേരിടുന്നതെന്നും അവർ പറഞ്ഞു. പവർഗ്രിഡ് തകരാറിനെ തുടർന്നുണ്ടായ ‘ബ്ലാക്കഔട്ടിൽ’ ടെക്സസ് ഹൗസ് സ്പീക്കർ വിശദീകരണം തേടി. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ചർച്ചകളും കൊഴുക്കുന്നുണ്ട്.

English Summary: Winter Storm, Blackout: What’s Going On in Texas?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com