ADVERTISEMENT

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങി നിരവധി ബിജെപി നേതാക്കൾ ബംഗാളിലെ ബിർഭൂം ജില്ലയിൽ അടുത്തിടെ വന്നുപോയി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് ബംഗാളിലെ ഈ ജില്ലയിൽ പ്രത്യേക ശ്രദ്ധയാണ്. പാർട്ടിയുടെ രണ്ടാമത്തെ റാലി കഴിഞ്ഞ ചൊവ്വാഴ്ച ബിർഭൂമിൽനിന്ന് നഡ്ഡ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി അമിത് ഷായും ജില്ലയിൽ ഒരു റോഡ്ഷോ നടത്തി.

ജില്ലയിൽ ബിജെപി ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന കാരണം ഒരു വ്യക്തിയാണ് - തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ബിർഭൂം ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടാൽ – മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത സഹായിയും ബിജെപിയുടെ അഭിപ്രായത്തിൽ മമതയുടെ ഏറ്റവും വിശ്വസ്തനുമായ ‘മസിൽമാൻ’. ബംഗാളിലെ ബൂത്തുകൾ പിടിച്ചെടുക്കുന്നതിനു പിന്നിൽ മൊണ്ടാലാണെന്ന് ബിജെപി ആരോപിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബോൾപുർ, ബിർഭൂം എന്നിവിടങ്ങളിൽ ജയിക്കുമായിരുന്നെന്നാണ് ബിജെപി വാദം.

jp-nadda-birbhum-1
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ബിർഭുമിൽ നടത്തിയ റാലി (Photo: twitter, @AninBanerjee)

‘‘തൃണമൂലിന്റെ ഈ കോട്ട പിടിച്ചെടുക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതിനാലാണ് ബിജെപി ഇവിടെ അധികശ്രദ്ധ നൽകുന്നത്. ഈ പ്രത്യേക ശ്രദ്ധാകേന്ദ്രത്തിനുള്ള പ്രധാന കാരണം, മമതയുടെ ഏറ്റവും വിശ്വസ്തനായ മസിൽമാന്റെ പ്രദേശമെന്നതാണ്’’– മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. കേഷ്തോ എന്ന വിളിപ്പേരിൽ ദീദി പോലും വിശേഷിപ്പിക്കുന്ന മൊണ്ടാലിനെ ബിജെപി പലതവണ വിമർശിക്കുകയും സംസ്ഥാനത്ത് അക്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നയാളെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. 2018 ൽ, പാർട്ടി പ്രക്ഷോഭത്തിനിടെ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിനും മൊണ്ടാലിനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് വിമർശിച്ചത്.  

2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് മൊണ്ടാലിനെ മമത പരസ്യമായി ശാസിച്ചിരുന്നു. ടി‌എം‌സി അദ്ദേഹത്തെ പലതവണ പരസ്യമായി വിമർശിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മസിൽപവർ കാരണം മമതയുടെ വിശ്വസ്തനായി തുടരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

jp-nadda-birbhum
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ബിർഭുമിൽ നടത്തിയ റാലി (Photo: twitter, ANI)

ബിജെപി ബിർഭൂമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് – ബംഗാളി സാംസ്കാരത്തിന്റെ ബിംബമായ രബീന്ദ്രനാഥ ടഗോർ. ടഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാല കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞത് ഒരു ഡസൻ തവണയെങ്കിലും നഡ്ഡയും ഷായും സന്ദർശിച്ചിട്ടുണ്ട്. ജില്ലയിലെ ശാന്തിനികേതനിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. ടിഎംസിയുടെ കോട്ടയാണ് ബിർഭൂം ജില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പതിനൊന്നു മണ്ഡലങ്ങളിൽ ഒൻപതും ടിഎംസിയാണ് നേടിയത്. ശേഷിച്ച ഓരോ സീറ്റ് വീതം സിപിഐയും കോൺഗ്രസുമാണ് വിജയിച്ചു.

English Summary: Why BJP so focused on Bengal district Birbhum in Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com