ADVERTISEMENT

പുന്നപ്ര വയലാർ സമരഭൂമി... തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഏറെ വേരോട്ടമുള്ള മണ്ണ്... ചരിത്രത്തിന്റെ ഏടുകളിൽ ചുവപ്പിനോട് ഏറെ ആഭിമുഖ്യമുള്ള നാടാണ് ആലപ്പുഴ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം യുഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും എ.എം. ആരിഫിലൂടെ ‘ചുവപ്പിന്റെ ഒരു തരി കനൽ’ ആലപ്പുഴക്കാർ കെടാതെ ബാക്കിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും ആലപ്പുഴ നിന്നത് ഇടതിനൊപ്പം.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ഒരു മുന്നണിക്കും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ജാതി–മത സമവാക്യങ്ങൾക്കും നിർണായക സ്വാധീനമുള്ള ചില മണ്ഡലങ്ങളും ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയുള്ള മണ്ഡലങ്ങളും ആലപ്പുഴയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വോട്ടുവിഹിതംതന്നെ ഇരുമുന്നണികളെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

ഒൻപതിൽ എട്ട്, ഉപതിരഞ്ഞെടുപ്പിൽ 1–1

ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിലുള്ളത്– അരൂർ, ചേർത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടൊഴികെ എല്ലാം എല്‍ഡിഎഫ് നേടി. പിന്നാലെ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ. കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനിലൂടെ എൽഡിഎഫ് മണ്ഡലം നിലനിർത്തി. കെ.കെ.രാമചന്ദ്രൻ നായർക്കു ലഭിച്ച 7983 വോട്ടിന്റെ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പിൽ 20,956 ആയി ഉയർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോ‌െട എ.എം. ആരിഫ് ഒഴിഞ്ഞ അരൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2079 വോട്ടിന്റെ അട്ടിമറി വിജയം പാർട്ടിക്കുള്ളിൽ ഏറെ ചർച്ചയായി.

തദ്ദേശ ഫലം പറയുന്നത്

‘സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്–’ എന്നു പരസ്യമായി പ്രഖ്യാപിച്ചായിരുന്നു മന്ത്രി ജി. സുധാകരൻ ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സംസ്ഥാന സർക്കാരിനെതിരായ പ്രചാരണങ്ങളും ആരോപണങ്ങളും കത്തി നിൽക്കുമ്പോൾ, സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസനങ്ങളും എണ്ണിപ്പറഞ്ഞ് ഇടതുപെട്ടിയിൽ വോട്ടുവീഴ്ത്താൻ പാർട്ടിക്കായി. നേതാക്കൾ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഫലം. ആലപ്പുഴ നഗരസഭ തിരിച്ചുപിടിച്ച് കരുത്തു കാട്ടിയപ്പോൾ ജില്ല–ബ്ലോക്ക് പഞ്ചായത്തുകൾ ഉരുക്കു കോട്ടകളാക്കി ഒപ്പം നിർത്തി. ഗ്രാമപഞ്ചായത്തുകളിലും തേരോട്ടം തുടർന്നെങ്കിലും ചില കോട്ടകളിൽ വിള്ളൽ വീണത് നേതൃത്വം ഗൗരവമായി കാണുന്നുണ്ട്.

1200-flag-bjp

വലതു ക്യാംപിൽ ഒട്ടും ആശാവഹമായിരുന്നില്ല തദ്ദേശ ഫലം. കൈവശമുണ്ടായിരുന്ന പഞ്ചായത്തുകൾ പലതും വഴുതിപ്പോയി. ആലപ്പുഴ നഗരസഭയിലെ ദയനീയ തോൽവിയും യുഡിഎഫിനും കോൺഗ്രസിനുമുണ്ടാക്കിയ തലവേദന ചെറുതല്ല. ജില്ലാ പഞ്ചായത്തിലെ കോൺഗ്രസിന്റെ പതിവു മുഖമായ ജോൺ തോമസ് മുതുകുളത്തുനിന്നും പുതുമുഖമായ സജിമോൾ ഫ്രാൻസിസ് മനക്കോടത്തുനിന്നും വിജയിച്ചതു മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളത്. എല്ലാംകൊണ്ടും യുഡിഎഫ് ക്യാംപ് മറക്കാന്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ്.

എന്നാൽ എൻഡിഎയെ സംബന്ധിച്ച് സ്ഥിതി ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ തവണ തിരുവൻവണ്ടൂർ പിടിച്ച് ‍‍ഞെട്ടിച്ച ബിജെപി ഇത്തവണ മൂന്നു പഞ്ചായത്തുകളിലും ഒരു നഗരസഭയിലും സ്വാധീനം ഉറപ്പിച്ചു. വിമതനെ കൂടെക്കൂട്ടി യുഡിഎഫ് ഭരണം കൊണ്ടുപോയ മാവേലിക്കര നഗരസഭയിൽ 9 സീറ്റുകളുമായി ഇടതു–വലത് മുന്നണികൾക്കൊപ്പം എത്താൻ ബിജെപിക്കു കഴിഞ്ഞു. ചിലയിടങ്ങളിൽ മുഖ്യ പ്രതിപക്ഷമായി. ചില ഇടതുകോട്ടകളിൽ ആദ്യമായി അക്കൗണ്ട് തുറന്നു. പലയിടങ്ങളിലും വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തെത്താനും ബിജെപി സ്ഥാനാർഥികൾക്കു കഴിഞ്ഞു. എന്നാൽ ഘടകകക്ഷിയായ ബിഡിജെഎസ് ജില്ലയിൽ നൂറിലധികം പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് വാർഡുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തുപോലും പ്രതീക്ഷയ്ക്കു വക നൽകിയില്ല.

അങ്കത്തട്ടിൽ ആരൊക്കെ?

നിലവിലെ മൂന്നു മന്ത്രിമാരും പ്രതിപക്ഷ നേതാവും ആലപ്പുഴ ജില്ലയിൽ നിന്നാണ്. ഇതിൽ മന്ത്രിമാരായ ജി. സുധാകരനും (അമ്പലപ്പുഴ) തോമസ് ഐസക്കും (ആലപ്പുഴ) മത്സരിക്കുമോ എന്നതാണ് ചോദ്യം. ഇടതിന്റെ ഉറച്ച സീറ്റായി പാർട്ടി വിലയിരുത്തുന്ന രണ്ടു മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ പാർട്ടി തയാറായേക്കും. കിഫ്ബിയുടെയും പൊതുമരാമത്ത് വികസനങ്ങളുടെയും പേരിൽ വോട്ടുചോദിക്കാനിറങ്ങുന്ന ഇടതുപക്ഷം ഇതിനു നേതൃത്വം നൽകിയ മന്ത്രിമാരെ മാറ്റി നിർത്തിയാൽ അത് കടുത്ത തീരുമാനമാകും.

BJP | Congress

ചേർത്തലയിൽ സിപിഐയുടെ മന്ത്രി പി. തിലോത്തമൻ വീണ്ടും മത്സരിക്കില്ല. പകരം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് സ്ഥാനാർഥിയാകും. 2016 ല്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയോട് ഏറ്റുമുട്ടിയത് പി. പ്രസാദായിരുന്നു. അടുത്ത തവണ ഉറച്ച സീറ്റ് തന്നെ നല്‍കാൻ സംസ്ഥാന നേതൃത്വം അന്നേ തീരുമാനിച്ചിരുന്നതായാണ് വിവരം. ചെങ്ങന്നൂരില്‍ സജി ചെറിയാനും കായംകുളത്ത് യു. പ്രതിഭയും വീണ്ടും മത്സരിച്ചേക്കും. മാവേലിക്കരയില്‍ ആര്‍. രാജേഷിന് മൂന്നാമതും അവസരം നൽകേണ്ടെന്നു തീരുമാനിച്ചാൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവനോ ഡിവൈഎഫ്ഐ. ജില്ലാ ട്രഷറര്‍ എം.എസ്. അരുണ്‍കുമാറിനോ നറുക്ക് വീഴും. സിപിഐ ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ് ഹരിപ്പാട്ടു മത്സരിക്കാനും സാധ്യതയുണ്ട്.

യുഡിഎഫിൽ ഹരിപ്പാട്ടു രമേശ് ചെന്നിത്തലയ്ക്കും അരൂരിൽ ഷാനിമോൾ ഉസ്മാനും മാത്രമാണ് സീറ്റ് ഉറപ്പിക്കാവുന്ന നിലയുള്ളത്. ചെങ്ങന്നൂരിൽ പി.സി. വിഷ്ണുനാഥിനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു മറ്റൊരു സീറ്റിലാണ് താൽപര്യം എന്നറിയുന്നു. മാവേലിക്കരയില്‍ മുന്‍ എംഎല്‍എ കെ.കെ. ഷാജുവിനും കായംകുളത്ത് ഡിസിസി പ്രസിഡന്റ് എം. ലിജുവിനുമാണ് സാധ്യത. ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായിരുന്ന എസ്. ശരത്തിന് ഒരവസരം കൂടി ലഭിച്ചേക്കും. മുൻപ് ഇടതു പാളയത്തിലായിരുന്ന ഡോ. കെ.എസ്. മനോജിന്റെയും കെപിസിസി സെക്രട്ടറി എം.ജെ. ജോബിന്റെയും പേരുകൾ ആലപ്പുഴയിലേക്ക് പറഞ്ഞു കേൾക്കുന്നു. അമ്പലപ്പുഴയില്‍ മുന്‍ എംഎല്‍എ എ.എ. ഷുക്കൂറിനും കുട്ടനാട്ടില്‍ ജോസഫ് പക്ഷത്തെ ജേക്കബ് എബ്രഹാമിനും സാധ്യതയേറെയാണ്.

ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളാണ് ചെങ്ങന്നൂരും മാവേലിക്കരയും. ഓര്‍ഗനൈസര്‍ മുന്‍ എഡിറ്റര്‍ ആര്‍. ബാലശങ്കറിന്റെയും എം.ടി. രമേശിന്റെയും പേരുകൾ ചെങ്ങന്നൂരിലെ സാധ്യതാ പട്ടികയിലുണ്ട്. മാവേലിക്കരയിൽ പി.എം. വേലായുധനാണ് സാധ്യത. ചേര്‍ത്തല, അരൂര്‍, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിൽ കഴിഞ്ഞതവണ ബിഡിജെഎസ് ആണ് മത്സരിച്ചത്. കുട്ടനാട്ടില്‍ മുപ്പത്തിമൂവായിരത്തിലേറെ വോട്ടുനേടിയ സുഭാഷ് വാസു ഇപ്പോള്‍ ബിഡിജെഎസിൽ ഇല്ല. തുഷാര്‍ വെള്ളാപ്പള്ളി ഇത്തവണ കുട്ടനാട്ടിൽ മത്സരിക്കാനും സാധ്യത ഏറെയാണ്.

English Summary: Kerala Assembly Election 2021 - Alappuzha Round Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com