ADVERTISEMENT

കൊച്ചി∙ സഹായിക്കുന്നവരെയും സഹായിച്ചവരെയും തിരിച്ചും സഹായിക്കുമെന്ന പഴയ രാഷ്ട്രീയനിലപാട് തുടരാന്‍ യാക്കോബായസഭ. ഓരോ മണ്ഡലത്തിലും വിശ്വാസികള്‍ ഇവരെ തിരിച്ചറിയുമെന്ന് ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് മനോരമ ന്യൂസിനോടു പറഞ്ഞു. ബിജെപി ഉന്നത നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തിയെങ്കിലും രാഷ്ട്രീയ ധാരണകളുണ്ടാകാത്തതിനാലാണ് മുന്‍നിലപാടിലേക്കുള്ള മടക്കം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യാക്കോബായ സഭ ബിജെപിയോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടുമായി യാക്കോബായ സഭാ നേതൃത്വം രംഗത്തെത്തുന്നത്. ആരാണ് സഭയെ സഹായിക്കുന്നതെന്ന് വിശ്വാസികള്‍ക്കറിയാം. ഓരോ മണ്ഡലത്തിലും ഇതനുസരിച്ചാവും നിലപാടെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.

സഭയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ സെമിത്തേരി ബില്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ യാക്കോബായ സഭ എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നു. പള്ളികള്‍ ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന സഭയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സഭ ഇടതുപക്ഷവുമായി ഇടഞ്ഞത്.

തുടര്‍ന്നായിരുന്നു ബിജെപിയുമായും ആര്‍എസ്എസ് നേതൃത്വവുമായുള്ള ചര്‍ച്ച. ബിജെപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരുമായി കൊച്ചിയില്‍ നടത്തിയ രഹസ്യചര്‍ച്ചകള്‍ക്ക് ശേഷമാണ് സഭയുടെ ഉന്നത നേതൃത്വം ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.

എന്നാല്‍ ഡല്‍ഹിയില്‍ പ്രാഥമിക ചര്‍ച്ചകളില്‍ രാഷ്ട്രീയ ധാരണകളുണ്ടായില്ല. സഭാ വിഷയത്തില്‍ യാക്കോബായ സഭയെ മാത്രമായി പിന്തുണയ്ക്കാനാവില്ലെന്നയിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇതേത്തുടര്‍ന്ന് ബിജെപി ആദ്യഘട്ടത്തിലെ വേഗം രണ്ടാംഘട്ടചര്‍ച്ചകള്‍ക്ക് നല്‍കിയില്ല. ഇരുസഭകളും ഒന്നാകുന്നതിന്‍റെ സാധ്യതയും ബിജെപി കേന്ദ്രനേതൃത്വം തേടിയെങ്കിലും ഇതിനോടും യാക്കോബായ സഭ വിയോജിച്ചു.

English Summary: Political Stance of Jacobite Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com