ADVERTISEMENT

കേരളപ്പിറവിക്കുശേഷം സംസ്ഥാനത്തെ 12 ദ്വയാംഗ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു മാവേലിക്കര. രണ്ടു പേരെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കാമായിരുന്ന മണ്ഡലം. ഇന്ന് മാവേലിക്കര നഗരസഭയും തെക്കേക്കര, തഴക്കര, താമരക്കുളം, പാലമേൽ, വള്ളികുന്നം, നൂറനാട്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് മാവേലിക്കര നിയമസഭാ മണ്ഡലം. രണ്ടു മുന്നണികളെയും മാറിമാറി പരീക്ഷിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 

ആദ്യകാലത്ത് ഇടതുപക്ഷത്തായിരുന്നു മണ്ഡലം. 1957, 1960 തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളാണ് വിജയിച്ചത്. ദ്വയാംഗ മണ്ഡലം ഇല്ലാതായശേഷം 1965 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ.കെ. ചെല്ലപ്പൻപിള്ളയിലൂടെ മണ്ഡലം വലത്തേക്കു തിരിഞ്ഞു. പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികൾക്കും മാവേലിക്കരക്കാർ അവസരം നൽകി. 1991 മുതൽ രണ്ട് പതിറ്റാണ്ടുകാലം കോൺഗ്രസിലെ എം. മുരളിയിലൂടെ യുഡിഎഫ് മണ്ഡലത്തിൽ കൊടികുത്തി വാണു. തുടർച്ചയായി മാവേലിക്കരക്കാർ എം.മുരളിയെ നിയമസഭയിലെത്തിച്ചത് നാലുതവണ. 2011 ൽ മാവേലിക്കര സംവരണമണ്ഡലമായതോടെ സിപിഎമ്മിലെ ആർ.രാജേഷ് മണ്ഡലത്തെ വീണ്ടും ഇടതുപക്ഷത്ത് എത്തിച്ചു. 2016 ലും രാജേഷ് മണ്ഡലം നിലനിർത്തി.

2011 ലെ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് എത്തിയതോടെ മാവേലിക്കര മണ്ഡലം ട്രോളുകളിലും ഇടംനേടി.– ‘‘മൂന്നു മുന്നണികൾക്കും മത്സരിക്കുന്നത് ഇടതുപാരമ്പര്യമുള്ള സ്ഥാനാർഥികൾ’’. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എം.എസ്. അരുൺകുമാറാണ് ഇടതു സ്ഥാനാർഥി. ഡിവൈഎഫ്ഐ നേതാവും ഇടതുപക്ഷത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗവും  തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയുമായിരുന്ന കെ. സഞ്ജുവിനെ മറുകണ്ടം ചാടിച്ച് ബിജെപി സ്ഥാനാർഥിയാക്കിയതോടെ യുഡിഎഫ് സ്ഥാനാർഥി കെ.കെ. ഷാജുവിന്റെ രാഷ്ട്രീയ ഭൂതകാലവും മണ്ഡലത്തിൽ ചർച്ചയായി. മുൻ ഇടതു സഹയാത്രികനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെ.കെ.ഷാജു, കെ.ആർ. ഗൗരിയമ്മയ്ക്കൊപ്പം പാർട്ടി വിട്ട് ജെഎസ്എസിൽ എത്തുകയായിരുന്നു. (മുൻപ് പന്തളം മണ്ഡലം നിലവിലുണ്ടായിരുന്നപ്പോൾ 2001 ലും 2006 ലും ഷാജു ജെഎസ്എസിന്റെ സ്ഥാനാർഥിയായി മൽസരിച്ചു ജയിച്ചിരുന്നു). 2011 ലെ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ ജെഎസ്എസ് സ്ഥാനാർഥിയായി യുഡിഎഫിനു വേണ്ടി മത്സരിച്ചത് ഷാജുവായിരുന്നു. പിന്നീട് ഷാജു കോൺഗ്രസിലേക്കു ചേക്കേറി.

മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുഭരണമാണ്. തഴക്കര, തെക്കേക്കര, നൂറനാട്, ചുനക്കര, വള്ളികുന്നം, പാലമേൽ പഞ്ചായത്തുകളിലും ഭരണം ഇടതിനുതന്നെ. താമരക്കുളം പഞ്ചായത്തും ഇടതു വിമതനെ കൂടെക്കൂട്ടി മാവേലിക്കര നഗരസഭയും ഭരിക്കുന്നത് യുഡിഎഫ്. എന്നാൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പോ‌ടെ ബിജെപിയുടെ വോട്ട് ഗ്രാഫ് ഉയർന്നു. ചരിത്രത്തിലാദ്യമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബിജെപി പ്രാതിനിധ്യം ഉറപ്പിച്ചു. മാവേലിക്കര നഗരസഭയിൽ 9 സീറ്റുകൾ നേടി ഇടത്–വലത് മുന്നണികൾക്ക് ഒപ്പമെത്താൻ ബിജെപിക്കായി. തഴക്കര, താമരക്കുളം പഞ്ചായത്തുകളിൽ മുഖ്യപ്രതിപക്ഷമാണ്. തെക്കേക്കര, നൂറനാട് പഞ്ചായത്തുകളിൽ യുഡിഎഫിനൊപ്പം സീറ്റുകൾ നേടി. മണ്ഡലത്തിലുൾപ്പെടുന്ന എല്ലാ ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും ഇടതു ഭരണമാണ്.

2016 ലെ തിരഞ്ഞെടുപ്പ് ഫലം

ആർ. രാജേഷ് (സിപിഎം) – 74,555 വോട്ട്

ബൈജു കലാശാല (കോൺഗ്രസ്) – 43,013

പി.എം. വേലായുധൻ (ബിജെപി) – 30, 929

ഭൂരിപക്ഷം : 31,542

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

എൽഡിഎഫ് –70,415

യുഡിഎഫ്  – 55,202

ബിജെപി – 40,042

English Summary: Mavelikkara constituency election round up story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com